Thursday, November 15, 2012

Website counter


വിശപ്പിന്റെ താണ്ഡവം

















രാത്രി 8.30..
യശ്വന്ത്പൂര്‍ എക്‌സ്പ്രസിന് ഞാന്‍ തിരൂരില്‍ വന്നിറങ്ങി. റെയില്‍വേയില്‍ നിന്നും ബൈക്കില്‍ സുഹൃത്തിന്റെ കൂടെയാണ് വീട്ടിലേക്ക് പോകാറ്. അവന്‍ അടുത്ത ട്രെയിനിനേ എത്തുകയുള്ളൂ. ട്രെയിന്‍ വരാന്‍ അരമണിക്കൂര്‍ കഴിയും. മൂന്നാം ഫ്‌ളാറ്റ്‌ഫോമില്‍ ഒഴിഞ്ഞൊരിടത്ത് ഇരിപ്പിടം കണ്ടെത്തി.
'സമയം ഏറ്റവും വലിയ മൂലധനമാണ്' 'വെറുതെ സമയം കളയേണ്ട'.  ബാഗില്‍ നിന്ന് 'വിജയത്തിന്റെ രസതന്ത്രം'എടുത്തു.
ടെന്‍സിന്‍ നോര്‍ഗെ എവറസ്റ്റ് കീഴടക്കാനുള്ള ഒരുക്കത്തിലാണ്. ഹിമാലയ സാനുവില്‍ 8848 മീറ്റര്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൊടിമുടിയായ സാഗര്‍മാത (എവറസ്റ്റ്) യുടെ മുന്നില്‍ നിന്ന് അദ്ധേഹം പറഞ്ഞു.''എവറസ്റ്റ് നിന്നെ ഞാന്‍ കീഴടക്കുക തന്നെ ചെയ്യും. കാരണം നിനക്കിനി വളരാനാകില്ല. ടെന്‍സിംഗ് വളര്‍ന്നുകൊണ്ടേയിരിക്കുന്നു.'' ആറ് തവണ പരാചയപ്പെട്ട് ഏഴാമതും അദ്ധേഹം ശ്രമം തുടരുകയാണ്.
വായന അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു.
പെട്ടെന്ന് മുന്നിലേക്ക് ഒരു കൈ നീണ്ടു  വന്നു.
ഞാന്‍ മുഖമുയര്‍ത്തി നോക്കി.
ഒരു മനുഷ്യക്കോലം. മുപ്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു യുവാവ്. മെലിഞ്ഞൊട്ടി എല്ലും തോലുമായിരിക്കുന്നു. ശരീരത്തിലെ അസ്ഥികള്‍ ശരിക്കും കാണുന്നുണ്ട്. ഒരു കൈ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. കീറത്തുണികൊണ്ട് കൈ കെട്ടിയിരിക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ദുര്‍ഗന്ധം പരത്തുന്നു. ആകെയൊരു ദയനീയ രൂപം. ഭക്ഷണ എന്തെങ്കിലും ഉള്ളിലെത്തിയിട്ട് ദിവസങ്ങളായിട്ടുണ്ടാകും.
അയാള്‍ എന്നെ ദയനീയമായി നോക്കുന്നു. എതോ ഭാഷയില്‍ ഒരു ശബ്ദം പുറത്തു വന്നു.
വായനയുടെ മൂര്‍ദ്ധന്യതയില്‍ എന്റെ തലച്ചോറിലേക്ക് അയാളുടെ ദൈന്യതയുടെ ആഴം കടന്നുവന്നില്ല. എങ്ങനെയെങ്കിലും ഒഴിവാകട്ടെ എന്ന് കരുതി ഞാന്‍ തലയാട്ടി.

തിരിച്ച് എവറസ്റ്റ് കൊടുമുടിയിലേക്ക്.. ടെന്‍സിംഗ് കയററം തുടരുകയാണ്. ഇപ്പോള്‍ ആറായിരം അടി മുകളിലെത്തിയിട്ടുണ്ട്. തണുത്ത കാറ്റടിക്കുന്നു. തൊണ്ട വരളുന്നു. ദാഹിച്ചു വലയുന്നു. രക്തം പോലും കട്ടപിടിക്കുന്ന തണുപ്പ്. പലരും തിരിച്ചിറങ്ങി.. കൂടെയുണ്ടായിരുന്ന അടുത്ത കൂട്ടുകാരന്‍ (ഷേര്‍പ്പ) മരണത്തിന് കീഴടങ്ങി. തനിക്ക് മുമ്പെ പലരും വീണതുപോലെ. ലോകത്തിന്റെ നെറുകയിലെത്തുമെന്ന് ശപഥം ചെയ്ത് ഇറങ്ങിപ്പുറപ്പെട്ടവര്‍ മരണത്തിന് മുമ്പില്‍ അടിയറവ് പറയുകയാണ്.
ഇനി ബാക്കിയുള്ളത് രണ്ടേ രണ്ട് പേര്‍മാത്രം. നേപ്പാളീ ഷേര്‍പ്പ ടെന്‍സിംഗ് നോര്‍ഗെ, കൂട്ടുകാരന്‍ ന്യൂസിലാന്റുകാരന്‍ എഡ്മണ്ട് ഹിലാരി. മരിച്ചു വീണ കൂട്ടുകാരനെ മഞ്ഞില്‍ കുഴിച്ചു മൂടി അവര്‍ കയറ്റം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ മറികടന്ന്.. മജ്ജമരവിക്കുന്ന കൊടുശൈത്യത്തിലൂടെ.. തങ്ങള്‍ക്ക് സാധിക്കുമെന്ന് കാട്ടിക്കൊടുക്കാന്‍.. ലോകത്ത് ഇതുവരെ ഒരു മനുഷ്യനും സാധ്യമാകാത്ത ലോകത്തിന്റെ നെറുകയിലേക്ക്...

പെട്ടെന്ന്.. തൊട്ടടുത്തിരുന്ന സ്ത്രീയില്‍ നിന്ന് ഒരു ശബ്ദം..
''ആ....ഹ്''
ഞാന്‍ മുഖമുയര്‍ത്തി നോക്കി.

ആ മനുഷ്യക്കോലം ഫ്‌ളാറ്റ് ഫോമിലെ ടീസ്റ്റാളിനരികിലുള്ള  വേസ്റ്റ് ബോക്‌സിനടുത്തിരിക്കുന്നു. അയാള്‍ അതില്‍ കയ്യിട്ട് വാരുകയാണ്. ഒരു ഗ്ലാസ്സ് കയ്യില്‍ കിട്ടി. ആരോ കുടിച്ച ചായ ഗ്ലാസിനടിയില്‍ ബാക്കിയായ തുളളികള്‍ ആര്‍ത്തിയോടെ നുണയുന്നു. വീണ്ടും വീണ്ടും ചിക്കി ചികയുന്നു. കിട്ടിയ ഭക്ഷണത്തിന്റെ പൊട്ടും പൊടിയും വാരിത്തിന്നുന്നു... വിശപ്പിന്റെ താണ്ഡവം...

തൊട്ടടുത്ത് നിന്ന് ഒരാള്‍ ചായ കുടിക്കുന്നുണ്ട്. അയാള്‍ ഈ മനുഷ്യക്കോലത്തെ കണ്ടഭാവം പോലുമില്ല. അയാള്‍ പലര്‍ക്കു മുമ്പിലും കൈ നീട്ടിയിരുന്നു. ആരും കനിഞ്ഞില്ല....

ഒരു മനുഷ്യ ജീവിയുടെ ദൈന്യത. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നുവരുന്ന രാഷ്ട്രത്തിലെ പൗരന്‍. എഫ്.സി.ഐ ഗോഡൗണുകളില്‍ പുഴുവരിക്കുന്ന അരിച്ചാക്കുകളിവിടെ അട്ടിയട്ടിയായി കിടക്കുന്നുണ്ട്. നിയമങ്ങളുടെയും നയങ്ങളുടെ കുരുക്കില്‍പെട്ട് പുഴുക്കള്‍ക്ക് മൃഷ്ടാന്ന ഭോജനമായി.. കൃഷിയിലിവിടെ ആവശ്യത്തിലേറെ ഉദ്പാദനമുണ്ട്. (കര്‍ഷകന് തൂക്ക് കയര്‍ ബാക്കിയാണെങ്കിലും...!) കരയിലും കടലിലും ഭൂമിക്കടിയിലും മനുഷ്യവിഭവ ശേഷിയിലുമായി ഈ രാജ്യത്ത് അനേകം സമ്പത്ത് കുടികൊള്ളുന്നുണ്ട്. ലോക കോടീശ്വരന്‍മാരുണ്ടിവിടെ... സ്വിസ്സ് ബാങ്കുകളില്‍ കുടികൊള്ളുന്നു 'അഴിമതിയുടെ കോടികള്‍'.. അതിനൊക്കെ പുറമെ ലോകത്തിലേക്കേറ്റവും വലിയ ജനാധിപത്യ ഭരണവും..
എന്നിട്ടും ഒരു ദുര്‍ബലന് അഷ്ടികണ്ടെത്താന്‍....

ആ കാഴ്ച നോക്കി നില്‍ക്കാനായില്ല.
ഞാന്‍ ഉടനെ പോക്കറ്റില്‍ കൈതാഴ്ത്തി..
ഭാഗ്യം.. ആയിരത്തിന്റെ ഗാന്ധിത്തലയുണ്ട്.
എവറസ്‌ററിലെ കയറ്റം നിര്‍ത്തി ഞാനിറങ്ങി..
അയാള്‍ക്കെന്തെങ്കിലും വാങ്ങിക്കൊടുക്കാം..
ഞാന്‍ അതുമായി നടന്നു.
ആയിരത്തെ കാണുമ്പോള്‍ കടക്കാരുടെ നെറ്റി ചുളിയുന്നു..
നൂറിന് ചില്ലയില്ലാഞ്ഞിട്ട് പോലും ബസ് കണ്ടക്ടര്‍മാരുടെ ഭരണിപാട്ട് കേള്‍ക്കുന്നതാണ്.
പിന്നെയാണ് ആയിരം...

ഞാന്‍ പ്രതീക്ഷയോടെ നടന്നു.. ഉള്ളതുപറഞ്ഞു.
''എനിക്ക് ഭക്ഷണം വേണം. ആയിരത്തിന്റെ നോട്ടേ ഉള്ളൂ. മറ്റു ചില്ലറ ഒന്നിമില്ല.''

കടക്കാരന് ആയിരമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജ്ജി.
ഫ്‌ളാറ്റ്‌ഫോമിന്റെ ഒരു തലമുതല്‍ മറുതലവരെ നടന്നു.
'നോ ചേഞ്ച്... ഒരു രക്ഷയുമില്ല.'
'ഏറ്റവും മൂല്യമുള്ള നോട്ട്.. പക്ഷെ, ആവശ്യത്തിന് ഉപകരിക്കുന്നില്ല'

കിട്ടിയതൊന്നും അയാളുടെ വിശപ്പ് ശമിപ്പിച്ചിട്ടില്ല. അയാള്‍ അടുത്ത വേസ്റ്റ് ബോക്‌സ് തിരഞ്ഞ് ഫ്‌ളാറ്റ് ഫോമിലൂടെ നടക്കുകയാണ്.

നഗരത്തില്‍ ധാരാളം ഫാസ്റ്റ് ഫുഡുകളുണ്ട്. അധികം അറേബ്യന്‍ വിഭവങ്ങള്‍ ലഭിക്കുന്നവ.. ഷവര്‍മ, ഷവായ , അല്‍ഫാം, ചിക്കന്‍.... മരുഭൂമിയിലെ വിയര്‍പ്പുതുള്ളികള്‍ ഇവിടെ ആവിയായി പറക്കുന്നു. പ്ലേറ്റിന് 260 ഉം 300 ഉം 500 ഉം വില വരുന്ന വിഭവങ്ങള്‍ കടിച്ചു പറിച്ച് ടേബിളുകളില്‍ ബാക്കിയിട്ടിരിക്കുന്നത് കാണാം...
വീടുകളില്‍ രാത്രി ഭക്ഷണം ഉണ്ടാകും. എന്നാലും ഫാസ്റ്റടിക്കാനിറങ്ങും.
'പെണ്ണ് കണ്ട ചെലവ്.. കെട്ടിയ ചെലവ്.. കുട്ടിയുണ്ടായ ചെലവ്....
ഓരോ കാരണത്തിനും ചെലവുണ്ടാക്കി ചിക്കന്‍ വേട്ടക്കിറങ്ങും...

15 മിനിറ്റ് കഴിഞ്ഞാല്‍ വരാവല്‍ എക്‌സ്പ്രസെത്തും.. കൂട്ടുകാരനെത്തിയാല്‍ അവന്റെ കയ്യില്‍ പണം കാണും
'ദൈവമേ.. അതുവരെ ഇനി അയാള്‍ക്കൊന്നും കിട്ടരുതേ..' ഞാന്‍ മനസ്സില്‍ കരുതി..

10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒന്നാം ജനശദാബ്ദി എക്‌സ്പ്രസ് വന്ന് നിന്നു. എ.സി കമ്പാര്‍ടുമെന്റുകളില്‍ നിന്ന് കുബേരരുടെ അത്താഴത്തിന്റെ അവശിഷ്ടം വിന്‍ഡോകളിലൂടെ പുറത്തേക്ക് വന്ന് വീണു.. റെയില്‍ പാളത്തിലേക്കിറങ്ങിയ അയാള്‍ ഇരയെകണ്ട സര്‍പത്തെപോലെ അവക്കുമേല്‍ ചാടിവീണു. ഓരോന്നായി പെറുക്കിയെടുത്ത് ഒരു മൂലയില്‍ കൂട്ടിവെച്ചു. ഇലകള്‍ നക്കി തോര്‍ത്തി. ഒരു വറ്റും ശേഷിപ്പിക്കാതെ.
പോക്കറ്റില്‍ നിന്ന് ഒരു കീറ മുണ്ടെടുത്തു. ബാക്കിയുള്ളവ അതില്‍ കെട്ടിവെച്ചു.
നാളെയുടെ പ്രഭാതത്തില്‍ വിശക്കാതിരിക്കാന്‍...
'അതോ... ഇനി ആര്‍ക്ക് മുമ്പിലും കൈ നീട്ടാതിരിക്കാനോ?'
ഫ്‌ളാറ്റ് ഫോമിലുള്ള ടാപ്പില്‍ നിന്ന് വെള്ളം ആര്‍ത്തിയോടെ കുടിച്ചു.

ഫ്‌ളാറ്റ് ഫോമിന്റെ വിജനതയിലേക്ക് അയാള്‍ നടന്നു നീങ്ങി.
'വിശപ്പിനെ കീഴടക്കിക്കൊണ്ട്..'

അബ്ദുല്‍ ഹമീദ് കെ.പുരം


Saturday, November 10, 2012

Website counter

Saturday, November 3, 2012

Website counter പെട്രോള്‍ ചതി

ഒരു ഹര്‍ത്താല്‍ ദിനത്തിന്റെ സുപ്രഭാതം..
പെട്ടെന്ന് പ്രഖ്യാപിച്ചതുകൊണ്ട് പതിവു പരിപാടികള്‍ക്ക് ഭംഗംവന്നു.

സമയം 9.40
തിരൂരില്‍ നിന്ന് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് കോഴിക്കോട്ടേക്ക് പോകണം
തിരൂര്‍ റയില്‍വെ സ്റ്റേഷനിലേക്ക് 6 കിലോമീറ്റര്‍.
ട്രൈന്‍ 9.55 ന് പുറപ്പെടും.
ആകെയുള്ളത് 15 മിനിറ്റുമാത്രം...

എന്റെ ഹൃദയമിടിപ്പ് കൂടി.. വണ്ടി കിട്ടുമോ..!?
ഇരുകാല്‍ വാഹനങ്ങള്‍ക്ക് ഹര്‍ത്താല്‍ ദിനത്തിലും സഞ്ചാര സ്വാതന്ത്ര്യമുള്ളതറിഞ്ഞ്
പ്രതീക്ഷയോടെ ഞാന്‍ പുറത്തിറങ്ങി.
ശാന്തമായ റോഡിലൂടെ ഇരുചക്രങ്ങളും ഇടക്കൊക്കെ മുച്ചക്രങ്ങളും പാഞ്ഞുപോകുന്നു.
പ്രതീക്ഷയോടെ കാണുന്ന വണ്ടികള്‍ക്കൊക്കെ കൈ നീട്ടി യെറിഞ്ഞെു.
സമരക്കാരെ ഭയന്ന് വണ്ടിക്ക് ബ്രേക്കുള്ള കാര്യം പോലും പലരും മറന്നു..

എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വരുന്നു..  ഇനിയും വൈകിയാല്‍..!
ഒരു ബൈക്ക് നിര്‍ത്തി. എന്റെ കയ്യേറ്റം ഏറ്റു.
മനസ്സില്‍ ആശ്വാസത്തിരികത്തി.
ആ പരോപകാരിയുടെ ബൈക്കിനു പിന്നില്‍ ചാടിക്കയറി.
150 സിസിയില്‍ പറക്കുന്ന പള്‍സറിന് പിറകില്‍ ഉള്‍ക്കിടിലത്തോടെ അമര്‍ന്നിരുന്നു.
''എങ്ങോട്ടാ..?''
''തിരൂര്‍..''
''നിങ്ങളോ?''
''റെയില്‍വെ..''
ഹാവൂ..!
''എണ്ണയുടെ (പെട്രോള്‍) കാര്യം സംശയമാണ്.. ഇടക്കെങ്ങാനും നിന്നാല്‍ നമുക്ക് ഒന്നിച്ച് തള്ളേണ്ടിവരും...''
..!...ദൈവമേ..!!
''എന്റെ വണ്ടി 9.55 നാണ്..''
''ഞാനും ആ വണ്ടിക്ക് തന്നെയാണ്...!''

ഇനി 12 മിനിറ്റ് മാത്രം..
വേഗത 80 ന് മുകളില്‍
ഹാവൂ... ആശ്വാസമായി..
വേഗത ചിലപ്പോള്‍ അനുഗ്രഹമാണ്.
ഇവനെന്നെ എത്തിക്കേണ്ടിടത്ത് എത്തിക്കും
ഞാന്‍ ആശ്വാസത്തോടെ മുറുക്കിപ്പിടിച്ചിരുന്നു.


2 കിലോമീറ്റര്‍ പിന്നിട്ടു..
ഇടക്ക് റോഡിലൊരാള്‍ക്കൂട്ടം..!!
പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ഹര്‍ത്താലുകാരുടെ ചെക്ക് പോസ്റ്റ്..!
കരിങ്കല്ലുകളും ഇലക്ട്രിക് പോസ്റ്റുകളും പഴകിയ ടയറും മരത്തടിയുമൊക്കെ
ഉപയോഗിച്ച് റോഡില്‍ ഭംഗിയായി 'തടയണ' നിര്‍മ്മിച്ചിരിക്കുന്നു.
ദൈവമേ, ചതിച്ചോ?

ഇനി 9 മിനിറ്റ് മാത്രം
ഒരുത്തന്‍ വണ്ടിക്ക് മുന്നിലേക്ക് ചാടിവീണു... കൗമാരനാണ്.
ഡ്രൈവറുടെ കാലുകള്‍ ശക്തമായി ബ്രേക്കിലമര്‍ന്നു.

അവന്‍ ആദ്യം ഞങ്ങളെ അടിമുടിയൊന്ന് നോക്കി..
ഒരു മിനിറ്റ് പോയിക്കിട്ടി..
പിന്നീട് വാതുറന്ന് മൊഴിഞ്ഞു..
''ഹും.. എങ്ങോട്ടാ..''
...........
''ഇന്ന് ഹര്‍ത്താലാണെന്നറിഞ്ഞൂടെ..!? നിങ്ങള്‍ക്കൊക്കെ വേണ്ടീട്ടാണിത്..''
............
(പാല്‍, പത്രം, വിവാഹം, എയര്‍പോര്‍ട്ട്, ഇരുചക്രവാഹനം..
ഇവയൊക്കെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാണെന്ന് നേതാക്കളുടെ
പ്രസ്താവന ഉണ്ടായിരുന്നല്ലോ എന്ന് ചോദിക്കാന്‍ തോന്നി..
ചോദിച്ചില്ല, ഒരു പക്ഷെ ഇവന്‍ രാവിലെ പത്രം വായിച്ചുകാണില്ല;
അല്ലെങ്കില്‍ പാര്‍ട്ടി പത്രത്തില്‍ പ്രസ്താവന വന്നിട്ടില്ലെങ്കിലോ..!?)
ഡ്രൈവറും ഒന്നും മിണ്ടാതിരുന്നാല്‍ മതിയായിരുന്നു.

സമരനായകര്‍ കൗമാരന്‍മാരാണ്..
ബോധമണ്ഡലത്തിലെ രാവിലെ സേവിച്ച മധുപാനീയത്തിന്റെ
സ്വാധീനം ഗന്ധത്തിലറിയുന്നുണ്ട്.
പെട്രോളിന്റെ വിലകുറക്കാന്‍ സ്വയം എനര്‍ജി കയറ്റിയതാണ്..!
ഹര്‍ത്താല് വിജയിക്കേണ്ടേ..!!

എന്തെങ്കിലും പറഞ്ഞാല്‍ അതുവച്ച് കൊളുത്തും
പിന്നെ.. ടയറില്‍ കാറ്റുകാണില്ല..!

ഭാഗ്യത്തിന് പരിചയമുള്ള ഒരു മുഖം ആള്‍ക്കൂട്ടത്തിനിടയില്‍.
ഞാന്‍ പേര് നീട്ടി വിളിച്ചു.. ആള് ഗമയില്‍ മുന്നിലെത്തി.
സമരക്കാരുടെ മുമ്പില്‍ പരിചയക്കാരനെ ഒന്ന് പൊക്കിവെച്ചു.
സംഗതി ഏറ്റു..! പരിചയക്കാരന്‍ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു..
''ഒന്ന് മാറിക്കേ.. നമ്മളെ സ്വന്തം ആളാണ്..''

ഉടന്‍ വണ്ടി വിട്ടുകൊണ്ട് ഉത്തരവ് വന്നു..!
പരിചയക്കാരന് സല്യൂട്ട് ചെയ്ത് ബൈക്ക് മുന്നോട്ട്...

രണ്ട് മിനിറ്റ് ചിലവായി..
ബാക്കി അഞ്ച് മിനിറ്റ് മാത്രം..!
4 കിലോമീറ്റര്‍
റയില്‍വെ സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലം പാലിച്ച് ബൈക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു..!!!

ഇനി ഒരു കിലോമീറ്റര്‍
സമയം 1 മിനിറ്റ് മാത്രം..
ബൈക്ക് തള്ളി നടക്കണം....
മനസ്സില്‍ പ്രാര്‍ത്ഥന തുടങ്ങി..
ഇന്ത്യന്‍ റെയില്‍വെയാണ്.. സമയം ക്രമം പാലിക്കില്ല....
പരോപകാരിയെ ഒറ്റക്ക് വിട്ട്‌പോകുന്നതും ശരിയല്ല..
ബൈക്ക് തള്ളാന്‍ ഒപ്പം കൂടി..

''നമുക്ക് ബൈക്ക് റെയില്‍വെയില്‍ വച്ചിട്ട് പോകാം.. വണ്ടി ചിലപ്പോള്‍ ലേറ്റാകും..''
പരോപകാരി മൊഴിഞ്ഞു.
''ഹും.. അതെ.. അതെ..''

സയമം കൃത്യം 10.15
ഞങ്ങള്‍ റെയില്‍വെയിലെത്തി
പ്ലാറ്റ്‌ഫോം വിജനം.. ഇരിപ്പിടങ്ങളെല്ലാം കാലി..
ഇന്ത്യന്‍ റെയില്‍വെ ചതിച്ചു..
ഇന്റര്‍സിറ്റി എക്പ്രസ്സ് ഹര്‍ത്താല്‍ ദിനത്തില്‍ കൃത്യസമയത്തിന് പോയി..!

ഐ.ടി മേഖലയെ ഹര്‍ത്താല്‍ ബാധിക്കില്ലെന്ന തോന്നലില്‍ സാഹസത്തിന് പുറപ്പെട്ടതാണ്..
അവസാന ശ്രമവും പാളി..
ഞാന്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച്..
ഞാനങ്ങ് പണി മുടക്കി..!

''ഇന്ന് പോയിട്ട് ഒരു പാട് ഇംപോര്‍ട്ടന്റ് മാറ്റേര്‍സുണ്ടായിരുന്നു..
എല്ലാം വെള്ളത്തിലായി.. നാശം പിടിച്ച് ഹര്‍ത്താല്‍.. നാട് മുടിക്കാന്‍..
തൊട്ടതിനും പിടിച്ചതിനും ഒക്കെ ഹര്‍ത്താലാണ്.. ഇതൊന്ന് നിരോധിച്ചു കൂടെ..?
അണികളെ പിടിച്ചു നിര്‍ത്താനുള്ള കണ്‍കെട്ടാണ്.. ഇവര്‍ക്കൊരു നഷ്ടമില്ലല്ലോ..
ഇവന്‍മാര്‍ക്കൊക്കെ മുടക്കാന്‍ ഒരു പണിയുമുണ്ടാകില്ല...
നഷ്ടം എല്ലാം സാധാരണക്കാരായ പൊതുജനങ്ങള്‍ക്കാണ്...''
പരോപകാരിയുടെ ഹര്‍ത്താലികളോടുള്ള അരിശം കുത്തിയൊഴുകി..

മടക്കയാത്ര തുടങ്ങി..
ബൈക്ക് 6 കിലോമീറ്റര്‍ റിവേഴ്‌സില്‍ തള്ളണം..
ഞങ്ങള്‍ തിരികെ ഹര്‍ത്താല്‍ ജംഗ്ഷനിലെത്തി..

ഡ്രൈവര്‍ ഹര്‍ത്താല്‍ സന്ദേശം തുടങ്ങി..
മൂപ്പര്‍ക്ക് ഭാഷക്ക് പഞ്ഞമൊന്നുമില്ല..
പദങ്ങള്‍ നിഖണ്ഡുവിനെ മറികടന്നു... ഞാന്‍ ചെവിപൊത്തി..
ഹര്‍ത്താലികള്‍ ആദ്യം കണ്ടില്ലെന്ന് നടിച്ചു...
പാവം.. പോട്ടെ.. അവരുടെ ഓപറേഷന്‍ വിജയിച്ചിട്ടുണ്ട്..
അങ്ങനെയങ്ങ് ഹര്‍ത്താലില്‍ പണിയെടുത്താലോ..!
ഡ്രൈവര്‍..
ഓട്ടന്‍ തുള്ളല്‍ നിര്‍ത്തുന്ന ലക്ഷണമില്ല..
വാക്കുകള്‍ പാര്‍ട്ടിക്കിട്ട് പിടിതുടങ്ങി..
ഹര്‍ത്താലികള്‍ക്ക് വികാരം കയറിത്തുടങ്ങി..
''ഹും... ഇവനേതാ പാര്‍ട്ടി...!! ആ.. അങ്ങനെ വരട്ടെ..!!''
ഡ്രൈവറെ ഹര്‍ത്താലികള്‍ വളഞ്ഞു..

ഞാന്‍ മുമ്പിലേക്ക് കയറി നിന്നു.. പരോപകാരം ചെയ്തു..
ഇതുകണ്ട് പരിചക്കാരന്‍ ഓടിയെത്തി...
സംഗതി സോള്‍വ്ഡ്..!
അപ്പോഴേക്കും വണ്ടിയുടെ രണ്ട് ടയറിലെയും വാതകം ചോര്‍ന്നു..

പിന്നീട് വാതകമില്ലാത്ത ടയറുമായി
2 കിലോമീറ്റര്‍ തള്ളി..
വിട്ടുകൊടുക്കാത്ത മുഖഭാവത്തോടെ ഹാന്‍ഡിലില്‍ പിടിച്ച് ഡ്രൈവറും..
പിന്‍ ചക്രങ്ങള്‍ ബാലന്‍സ് ചെയ്ത് മാനം നോക്കി ഞാനും..

എന്നാലും എന്റെ പെട്രോളെ
ഞങ്ങളോടീ 'ഡബിള്‍ ചതി' വേണായിരുന്നോ..!!

അബ്ദുല്‍ ഹമീദ് കെ.പുരം


Thursday, October 25, 2012


അറഫയിലെ കാഴ്ചകള്‍

ഇത് അറഫ..
ചരിത്ര മുറങ്ങുന്ന വിശുദ്ധ ഭൂമി
കുന്നുകളിലും താഴ്‌വാരങ്ങളിലുമായി
ഇവിടെ മനുഷ്യസാഗരം അലയടിക്കുന്നു.

ഒരേ വേഷം, ഒരേലക്ഷ്യമിവര്‍ക്ക്
ഒരേ സ്വരം മുഴങ്ങുന്നധരങ്ങളില്‍
ഇലാഹീ മന്ത്രമുഖരിതമിവിടം
ആത്മസായൂജ്യത്തിന്‍ നിശ്വാസമുയരുന്നു

അന്ത്യപ്രവാചകരന്തിമമായി
ഈ കുന്നുകളില്‍ നിന്നുമൊഴിഞ്ഞു
''സത്യമതത്തെ ഇന്നേ ദിനത്തില്‍-
സമ്പൂര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു.
സ്‌നേഹവും ധര്‍മവും കാരുണ്യയും 
മാനവനില്‍ നിലനിന്നിടേണം''

വിശുദ്ധ നബിയുടെ വാക്കുകളെ-
നക്ഷത്രതുല്യരാമനുചരര്‍ നെഞ്ചേറ്റെടുത്തു.
ഭൂലോകത്തിനനന്തകോണുകളിലേക്ക്-
നന്മയുടെ പ്രകാശവുമായവര്‍ പായ്കപ്പലേറി.
കടല്‍തിരകളും കൊടുങ്കാറ്റും മറികടന്ന് 
മനുഷ്യമണമുള്ള തീരമണഞ്ഞു.
നന്മയുള്ള ഹൃദയങ്ങളിലേക്ക്
'അറഫ'യില്‍ നിന്ന് കൊളുത്തിയ വെളിച്ചം പകര്‍ന്നു.

ചരിത്രത്തിന്റെ സ്മരണ പുതുക്കി
പ്രപഞ്ചാധിപന്റെ വിളിക്കുത്തരമേകി
ജീവിതാഭിലാഷത്തിന്റെ ഉള്‍പ്പുളകത്തില്‍
വെളിച്ചം ലഭിച്ചവര്‍ 'അറഫ'യിലണയുന്നു.

- അബ്ദുല്‍ ഹമീദ് കെ.പുരം 

Tuesday, October 9, 2012


കുടിമനസ്സ്











പ്രഭാതം പൊട്ടിവിടര്‍ന്നു..
മടിപിടിച്ച മലയാളി ഉണര്‍ന്നു..
ഹൊ, കഷ്ടം..
ഇനി വൈകുന്നേരമാകണം..!
'വൈകീട്ടത്തെ പരിപാടി'യുടെ
സ്വപ്നത്തിലേറി അയാള്‍
ജോലി സ്ഥലത്തേക്ക് നടന്നു.
വഴിയിലൊരു ബഹളം..!
'നീര' കര്‍ഷകരെ രക്ഷിക്കുക..
രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെ
കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നു..
തലച്ചോറില്‍ ചെകുത്താന്‍ പ്രവര്‍ത്തിച്ചു.
നീരയുടെ അമൃതേത്തു നിഷേധിക്കാന്‍
ആര്‍ക്കാണവകാശം..

അയാളുടെ സംഘബോധം ഉണര്‍ന്നു..
എതിര്‍ പാര്‍ട്ടിക്കാരനായിട്ടും
സമരക്കാരോട് സഹകരിക്കാന്‍ മടിച്ചില്ല..
പ്രസംഗകന്റെ വാക്കുകള്‍ തുളുമ്പി..
സര്‍ക്കാറിന് നികുതി വരുമാനം നല്‍കുന്നതില്‍
മദ്യവ്യവസായത്തിന്റെ റോള്‍ ഊന്നിപ്പറഞ്ഞു..
ആരോഗ്യ വകുപ്പിന്റെ നിലനില്‍പ്പുവരെ..!
അയാള്‍ക്ക് ആത്മഹര്‍ഷം തോന്നി..
ഹൊ.., ഈ നാട്ടിലെ സര്‍ക്കാറിനെ പട്ടിണിയില്‍ നിന്ന്
രക്ഷിക്കുന്നത് നമ്മളാണല്ലോ..!
മുദ്രാവാക്യവും പ്രസംഗവും ജോറായി നടന്നു..
വികസനത്തിന്റെ അടിസ്ഥാന ഘടകമായ മദ്യം
റേഷന്‍ കടകളിലും വിതരണം ചെയ്യണമെന്ന
നിര്‍ദ്ദേശത്തെ വമ്പിച്ച കരഘോഷത്തോടെ എതിരേറ്റു.

ഉച്ചയായി..
വയറ്റില്‍ അടുത്ത 'ലോഡ്' എത്താനുള്ള ഉത്തരവെത്തി..
നേതാക്കള്‍ പ്രസംഗം നിര്‍ത്തി 'സ്റ്റാര്‍' ഹോട്ടലുകളിലേക്ക് നീങ്ങി..
നീരയുടെ നിലനില്‍പ്പിനല്ലെ..,
താനിക്ക് ഇന്നുച്ചക്ക് പട്ടിണികിടന്നാലെന്ത്..
അപ്പോഴും ചിന്തകളില്‍ സ്വകുടുംബം കടന്നുവന്നില്ല..

കാത്തിരുന്നു..
ഉച്ചക്ക് ശേഷവും സമരം തുടര്‍ന്നു..
പ്രസംഗിച്ചവര്‍ പോയി.. പുതിയ നേതാക്കള്‍ വന്നു..
മദ്യചരിതവും ലക്ഷ്യവും നന്നായി ബോധ്യപ്പെട്ടു..
ഭൂമി മുതല്‍ സ്‌പേസ് വരെ നിലനില്‍ക്കുന്നത്
മദ്യവ്യവസായത്തിന്റെ പിന്‍ബലംകൊണ്ടാണ്...

അയാളോര്‍ത്തു..
മുമ്പൊക്കെ ഈ നേതാക്കളില്‍ ചിലര്‍
മദ്യവിരുദ്ധ പക്ഷത്തായിരുന്നല്ലോ..!
താനപ്പയേ പറഞ്ഞതാണ്..!
ഉപയോഗിച്ചു നോക്കാത്തവരാണ്
ഈ ഔഷധത്തെ പകലില്‍ കുറ്റപ്പെടുത്തുന്നത്.
സന്ധ്യക്കെല്ലാവരും 'നീരാധകരാണ്'.

സൂര്യന്‍ അസ്തമയത്തിനൊരുങ്ങി..
തലച്ചോറില്‍ അത്യാവശ്യത്തിനുള്ള മുന്നറിയിപ്പ് തുടങ്ങി..
പോക്കറ്റ് തപ്പി.. കാലി.. ഇന്ന് സമരമായിരുന്നല്ലോ..!
കൈകാലുകള്‍ വിറ തുടങ്ങി.. ചങ്ക് വരളുന്നു..
സമരക്കാര്‍ കൊടിതാഴ്ത്തി സ്ഥലം വിട്ടു..
നികുതി ദാതാവ് തനിച്ചായി..
ഇപ്പോള്‍ മുമ്പ് കേട്ടതൊന്നും ഓര്‍മയില്‍ വരുന്നില്ല..

പ്രതീക്ഷയോടെ മുന്നോട്ടു നടന്നു..
ബീവറേജ് ഔട്ട് ലെറ്റില്‍ പൂരത്തിന്റെ തിരക്ക്..
ഇവിടെ അത്യാസന്നനിലയിലുള്ളവനും ക്യൂ നില്‍ക്കണമല്ലോ..
ഹെല്‍മറ്റുകള്‍.. യൂനിഫോമിലുള്ളവര്‍.. പ്രായഭേതമില്ല..

പരിചയക്കാര്‍ ആരെങ്കിലും ഉണ്ടാവണേ..
ആരുമില്ല.. ദൈവമേ.. ഇനി ചെയ്യും..?
അയാള്‍ അടുത്ത് നില്‍ക്കുന്ന തെങ്ങിലേക്ക് നോക്കി..
മുകളിലൊരു കുടം...  നീരയുടെ ഉത്ഭവം..
അതയാളുടെ തലച്ചോറില്‍ ഇടിമിന്നല്‍ തീര്‍ത്തു..

Friday, October 5, 2012















ടേണിംഗ് പോയിന്റ്

ഇരുട്ടിനെ ഞാന്‍ കൊതിച്ചു.
കാരണം ഇരുട്ടിന്റെ രുചി ഞാനറിഞ്ഞിരുന്നു.
ഇടക്കാരോ എന്നെ വെളിച്ചത്തിലേക്ക് വലിച്ചിട്ടു..
ഞാന്‍ മുഖം പൊത്തി,
വെളിച്ചമേറ്റ് ഞാന്‍ നഗ്നനാവുന്നു
എന്റെ വിലയിടിയുന്നോ? ഇനിയാരുമെന്നെ ഭയക്കില്ലേ?
വെളിച്ചത്തില്‍ കിടന്ന് ഞാന്‍ പിടഞ്ഞു-
ഞാന്‍ കുടഞ്ഞു,
പിടിച്ചവര്‍ പിടിവിട്ടില്ല..!
ഞാന്‍ ഓടിയൊളിക്കാനാഞ്ഞു-
അതെന്നെ വിടാതെ പിന്തുടര്‍ന്നു..!
എന്റെ ആലര്‍ജിമാറി..!
വെളിച്ചമെന്റെ കൂട്ടുകാരാനായി..
ഞാനാ വെളിച്ചത്തോടൊപ്പം നടന്നു
ഓ.., ദൈവമേ.. എന്തല്‍ഭുതം..!
ഈ പ്രകാശത്തിനപ്പുറം
ഒരു മഹാപ്രപഞ്ചമോ..!!!

- അബ്ദുല്‍ ഹമീദ് കെ.പുരം

Monday, July 23, 2012

പ്രഥമ പൗരന് അഭിവാദനം



നൂറ്റി ഇരുപത്തിയഞ്ച് കോടിയില്‍ ഒന്നാമനാകുക വലിയ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമൂഹത്തിന്റെ പ്രഥമ പൗരനായി തെരെഞ്ഞെടുക്കപ്പെട്ട പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അഭിവാദനങ്ങള്‍.
രാഷ്ട്രപതി സ്ഥാനം അലങ്കാരമാണെന്ന് പൊതുവെ വിലയിരുത്തലുണ്ട്. അതിന് ഉത്തമോദാഹരണമായാണ് കഴിഞ്ഞ 'പ്രഥമപൗര' പടിയിറങ്ങിയത്. ലോകത്തില്‍ എത്ര സുഖവാസ കേന്ദ്രമുണ്ടെന്നും രാഷ്ട്രപതി ഭവന് എത്രമാത്രം വിസ്തൃതിയുണ്ടെന്നും അവര്‍ക്ക് കാര്യമായി മനസ്സിലായിട്ടുണ്ടാകും...! എന്നാല്‍ ഇതിനപവാദമായൊരു 'പീപ്പിള്‍സ് പ്രസിഡണ്ട്' കഴിഞ്ഞുപോയിട്ടുണ്ട്. ജനങ്ങളിലേക്കിറങ്ങി, യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവേശമായി, എല്ലാ ഇന്ത്യക്കാര്‍ക്കും സ്വപ്നങ്ങള്‍ നല്‍കി കര്‍മത്തിലൂടെ വാക്കുകളോട് നീതിപുലര്‍ത്തിയവന്‍. 'വിഷന്‍ 2020' ലൂടെ വികസിത ഇന്ത്യക്ക് ശിലപാകി അദ്ദേഹം തന്റെ ദൗത്യത്തോട് കൂറുപുലര്‍ത്തി. നിയുക്തപ്രസിഡണ്ടിനും അദ്ദേഹത്തെ റോള്‍മോഡലാക്കാം.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വന്‍ശക്തി ഇപ്പോഴും ബലാരിഷ്ടതകളില്‍ നിന്ന് മുക്തമായിട്ടില്ല. രാഷ്ട്രപിതാവ് രാഷ്ട്രത്തിന്റെ ആത്മാവ് കുടികൊള്ളുന്നുവെന്ന് പറഞ്ഞ ഗ്രാമങ്ങളിലേക്ക് ഈ വികസനത്തിന്റെ പങ്ക് ഇപ്പോഴും എത്തിപ്പെട്ടിട്ടില്ല. സ്വാതന്ത്യപ്പുലരി കഴിഞ്ഞ് ആറര ദശകം പിന്നിട്ടെങ്കിലും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങള്‍ ചേരികളില്‍ വിശ്രമിക്കുകയാണ്. രാഷ്ട്ര തലസ്ഥാനമായ പുതിയ ഡല്‍ഹിയെയും ചരിത്രമുറങ്ങുന്ന പുരാതന ഡല്‍ഹിയെയും വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യമാകും. ലോകത്തിലെ ഏറ്റവും വലിയ ചേരിസമൂഹം ജീവിക്കുന്ന മുംബൈ നഗരപ്രാന്തത്തിലെ 'ധാരാവി' മറ്റൊരുദാഹരണം.
ബാല്യത്തിന്റെ ചുവപ്പ് മാറുംമുമ്പ് കലപ്പയേന്താന്‍ വിധിക്കപ്പെടുന്ന ഉത്തരേന്ത്യന്‍ ബാല്യങ്ങളെ വിദ്യാലയങ്ങളിലെത്തിക്കണം. പ്രഥമികാവശ്യങ്ങള്‍ക്കുപോലും പാതയോരങ്ങളിലും സമുദ്ര തീരങ്ങളിലും ഇടം കണ്ടെത്തേണ്ടി വരുന്നവര്‍ക്ക് പരിഹാരമുണ്ടാകണം. സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് നീതി ലഭിക്കണം. ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും അര്‍ഹമായ രൂപത്തില്‍ രാഷ്ട്ര വിഭവത്തിന്റെ പങ്ക് ലഭിക്കണം. വേദന തിന്നുന്ന നിത്യരോഗികള്‍ക്ക് സാന്ത്വനം ഉണ്ടാകണം. ആരോഗ്യം നഷ്ടപ്പെട്ട വൃദ്ധര്‍ക്കും അബലര്‍ക്കും പ്രതീക്ഷ ലഭിക്കണം. കലാപങ്ങളില്‍ ഞെരിഞ്ഞമരപ്പെട്ട പൗരന്‍മാരെ നിര്‍ഭയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. തൊഴിലില്ലാത്ത യുവജനത്തിന് തൊഴിലവസരങ്ങളുണ്ടാകണം. ആതുരാരോഗ്യ രംഗം സാധാരണക്കാരന് പ്രാപ്യമാവണം. ആധുനിക ശാസ്ത്രവിധ്യ രാഷ്ട്രത്തിന് കരുത്ത് പകരണം. ഉന്നത വിദ്യാഭ്യാസം മൂല്യാധിഷ്ടിതവും സൗജന്യവുമാവണം. വിദേശനയം ധാര്‍മികതയിലും രാഷ്ട്ര താത്പര്യത്തിലും അധിഷ്ടിതമാവണം. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അന്തസ്സുള്ള നിലപാടുകളുണ്ടാകണം.
ഏതൊരു രാഷ്ട്രത്തിന്റെ വികസനത്തിന്റെ അടിസ്ഥാന ശിലകളായി ഇത്തരം അടിസ്ഥാന ഘടകങ്ങളില്‍  ശ്രദ്ധപതിപ്പിച്ച് 'മാറ്റത്തിന് തയ്യാറായാല്‍' പൗരന്‍മാര്‍ക്ക് രാഷ്ട്രപതിയില്‍ പ്രതീക്ഷയുണ്ട്. രാഷ്ട്രപതി ഭവന് നല്‍കുന്ന നികുതികൊണ്ട് ഉപകാരമുണ്ട്. വികസിത ഇന്ത്യക്കായുള്ള ശ്രമത്തിന് പിന്തുണ അര്‍പ്പിക്കുന്നു

Friday, June 8, 2012

'യാത്രിയോംകി... ശുഭയാത്ര..!'
സുരക്ഷിതവും ദീര്‍ഘദൂരവുമായ യാത്രക്ക് അധികപേരും ട്രെയിന്‍ യാത്രയാണ് തിരഞ്ഞെടുക്കാറ്. കുറഞ്ഞ യാത്ര നിരക്കും എളുപ്പത്തില്‍ ലക്ഷ്യത്തിലെത്താമെന്നതും ട്രെയിന്‍ യാത്രയെ പ്രിയങ്കരമാക്കുന്നു. ഇതുകൊണ്ടുതന്നെ 'ദേശത്തിന്റെ ജീവനാഡി' എന്നാണ് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെഅറിയപ്പെടുന്നത്.
എന്നാല്‍ ചില റെയില്‍വെ ഉദ്യോഗസ്ഥരുടെ വേലത്തരങ്ങള്‍ ട്രെയിന്‍ യാത്രക്കാരെ വട്ടം കറക്കുകയാണ്. ജനറല്‍ കമ്പാര്‍ടുമെന്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ദുരിതം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്. മിക്ക സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ട്രെയ്‌നുകളിലും നാല് ജനറല്‍ കമ്പാര്‍ടുമെന്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഒന്ന് ചില സമയങ്ങളില്‍ അപ്രത്യക്ഷമാവും. പിന്നെ ബാക്കിവരുന്ന ഒന്നില്‍ പൂരം തുടങ്ങും. കാലുറപ്പിക്കാന്‍ പോലും സ്ഥലമുണ്ടാകില്ല. മംഗലാപുരത്തുനിന്നും നിന്നും യശ്വന്തപൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയ്‌നുകളില്‍ ഇത് പതിവാണ്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന തമിഴ്‌നാട്ടിലെയും ബംഗാള്‍, ഒറീസ, ബീഹാര്‍, ആസ്സാം എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും തൊഴിലാളികള്‍ ഈ ട്രെയിനുകളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്.


തമിഴര്‍ ട്രെയിനില്‍ കയറുമ്പോള്‍ ചാക്ക്, ചക്ക, ചിരവ, കസേര, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നുവേണ്ട ഇവിടെ നിന്നും കിട്ടുന്ന മുഴുവന്‍ പദാര്‍ത്ഥങ്ങളും വാരിക്കെട്ടിയാണ് യാത്ര പതിവ്. ട്രെയിനില്‍ കയറിയാല്‍ മുന്‍പിന്‍ നോക്കാതെ കിട്ടിയിടത്ത് സാധനങ്ങള്‍ ഇറക്കി വെച്ച് അതില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യും. പിന്നെ അടുത്തൊന്നും ആര്‍ക്കും നില്‍ക്കാനാവില്ലെന്ന് സാരം. ചിലവിരുതന്‍മാര്‍ ലഗേജ് ബെര്‍ത്തിലേക്ക് വലിഞ്ഞു കയറി കിടത്തം തുടങ്ങും. സഹകരണത്തിന്റെ കാര്യത്തില്‍ തങ്ങളുടെ സംസ്ഥാനത്ത് കാണുന്ന ഐക്യം ട്രെയ്‌നുകളില്‍ പ്രകടിപ്പിക്കാറില്ല. സീറ്റ് പിടിച്ചെടുക്കല്‍ യജ്ഞത്തിന്റെ ഭാഗമായുളള പോരാട്ടമാണ് അടുത്ത ഘട്ടം. ആണ്‍പെണ്‍ ഭേതമന്യേ ഇക്കാര്യത്തില്‍ തമിഴര്‍ പൊരുതി നില്‍ക്കും.  ശേഷിക്കുന്നവര്‍ നിലത്തും സീറ്റിനടിയിലുമൊക്കെ തലചായ്ക്കാന്‍ ഇടം കണ്ടെത്തും. മലയാളിയുടെ 'ഈഗോ'  ഇക്കാര്യത്തില്‍ ഇവര്‍ക്കില്ല. ടിക്കറ്റ് എക്‌സാമിനര്‍മാരെ ഭയമുള്ളവര്‍ ട്രെയ്‌നില്‍ കയറുന്നതേ കാണാനാവൂ. പിന്നീട് എവിടെപോയി എന്ന് മഷിയിട്ടുനോക്കണം.




ഇതൊക്കെ മുന്‍കൂട്ടികണ്ട് അതിബുദ്ധിമാന്‍മാരായ പല മാന്യന്‍മാരും ട്രെയിന്‍വന്ന് നില്‍ക്കുമ്പോള്‍ തന്നെ കര്‍ച്ചീഫ്, പുസ്തകം, കുട തുടങ്ങി വിലപിടിപ്പില്ലാത്ത വസ്തുക്കള്‍ സീറ്റുകളിലേക്കിട്ട് 'ടെംപററി റിസര്‍വേഷന്‍' നടത്തിക്കളയും. ട്രെയിനില്‍ കയറിപ്പറ്റിയാല്‍ ബര്‍ത്തുകളില്‍ കയറിക്കിടക്കുന്നവര്‍ ട്യൂബ് ലൈറ്റ് തിരിച്ച് ഓഫാക്കി തങ്ങള്‍ക്ക് സുഖ സുശുപ്തി ഉറപ്പുവരുത്തും. പാദരക്ഷകളുടെ സുരക്ഷക്കുവേണ്ടി ഫാനുകള്‍ക്ക് മുകളില്‍ തന്നെ സ്ഥലം കണ്ടെത്തും. പാവപ്പെട്ട തൊഴിലാളികള്‍ തങ്ങളുടെ ജീവിത സമ്പാദ്യവുമായി കലാസൃഷ്ടികള്‍ യഥേഷ്ടമുള്ള ടോയ്‌ലറ്റില്‍ വരെ നിറഞ്ഞിട്ടുണ്ടാകും. മുമ്പ് ആവശ്യങ്ങള്‍ നിര്‍വഹിച്ചവര്‍ ഉപേക്ഷിച്ചുപോയ ഗന്ധം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടാകും. ഇനിയാരും ഇത്തരം ആവശ്യങ്ങള്‍ക്ക് ഇവിടേക്ക് വരേണ്ടതുമില്ല. ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ആവശ്യക്കാര്‍ സഹിച്ചിരുന്നോളണം. ഇടക്കൊക്കെയൊന്ന് മിനുങ്ങാന്‍ ആഗ്രഹിക്കുന്ന സേവകരും അസ്വസ്ഥ ബാധിതരായ പുകയൂത്തുകാരും ഈ എരിയയില്‍ തക്കം പാര്‍ത്തിരിക്കുന്നത് കാണാം. പാന്‍മസാലയും മറ്റു താത്കാലിക ലഹരികളും യഥേഷ്ടം ആസ്വദിക്കുന്നവര്‍ ഡോറിനരികില്‍ ഇരിപ്പുറപ്പിക്കും. ട്രെയിന്‍ ഇളകുന്ന സമയത്ത് കയറാന്‍ ശ്രമിക്കുന്നവര്‍ക്കിവര്‍ വന്‍ഭീഷണിയാണ്.
ട്രയ്‌നിലെ സദ്യ ഒരു സംഭവമാണ്. വീടുകളില്‍ നിന്ന് കൊണ്ടുവന്നതോ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് വന്‍ വിലകൊടുത്തു വാങ്ങിയതോ ആകും ഭക്ഷണം. കഴിയുന്നപോലെ കഴിക്കാം.  ബര്‍ത്തിലിരുന്ന് കഴിക്കുന്നവര്‍ താഴെയിരിക്കുന്നവരുടെ തലയിലേക്ക് അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതിന്റെയും വിന്‍ഡോവിലൂടെ കൈകഴുമ്പോള്‍ അടുത്തിരിക്കുന്നവന്റെ മുഖത്തേക്ക് 'പുണ്യാഹം' തളിക്കപ്പെടുന്നതിന്റെയും ബാക്കി കലാപരിപാടികള്‍ അടുത്ത് തന്നെ കേള്‍ക്കാം. ഭാഗ്യമുണ്ടെങ്കില്‍ കൈകഴുകാന്‍ വെള്ളം ട്രെയ്‌നിലെ ടാപ്പിലുണ്ടാകും. ഇല്ലെങ്കില്‍ പൊന്നിന്‍ വിലകൊടുത്ത് വാങ്ങി ഉപയോഗപ്പെടുത്താം. ഒരു കമ്പാര്‍ടുമെന്റില്‍ നിന്നും മറ്റൊന്നിലേക്ക് പാസ്സിംഗ് സൗകര്യമുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് പോലുള്ള ട്രെയിനുകള്‍ക്കകത്തും ഭക്ഷണ വിതരണമുണ്ട്. നില്‍ക്കാന്‍പോലും ഇടമില്ലാത്തതിനിടയിലൂടെ അന്യഭാഷക്കാരായ ഇവരുടെ നുഴഞ്ഞുകയറ്റം നടക്കും. പാരമ്പര്യ ഗായകരെയും അവശ്യവസ്തു വില്‍പനക്കാരെയും ദീനതയനുഭവിക്കുന്ന യാചകരെയും ഇടക്കൊക്കെ കാണം. ഈ കലാപരിപാടികളെയും യാത്രികന്‍ ക്ഷമയോടെ തരണം ചെയ്യണം.
ചില സന്ദര്‍ഭങ്ങളില്‍ നിലവിലുള്ളതില്‍ ഒരു ജനറലിനെ മുമ്പിലേക്ക് കൊണ്ടുപോയി കൊളുത്താറുണ്ട്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും 'കോച്ച് പൊസിഷന്‍' അനൗണ്‍സ് ചെയ്യാറുണ്ടെങ്കിലും അത് ഇംഗ്ലീഷിലായതുകൊണ്ടും മിക്കവരും മൈന്റ് ചെയ്യാറില്ല. പ്രത്യേകിച്ച് തമിഴ് തൊഴിലാളികള്‍ക്ക് ഇത് മനസിലാകുകയുമില്ല. മംഗലാപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിനുകള്‍ കോഴിക്കോടുനിന്നും ട്രെയിന്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തിയാല്‍ തള്ളിക്കയറ്റം രൂക്ഷമാവും. ആഴ്ചയില്‍ ഒരു ദിവസം മാത്രം ഓടുന്ന പോണ്ടിച്ചേരി എക്‌സ്പ്രസ് 'വാഗണ്‍ഗ്രാജഡി' അനുസ്മരണം പോലെയാണ് തിരൂരില്‍ നിന്നും പുറപ്പെടാറ്. തിങ്ങിനിറങ്ങ തൊഴിലാളികളും അവരുടെ സ്ഥാവര ജംഗമവസ്തുക്കളും കുത്തിനിറച്ചുള്ള 'ശുഭയാത്ര..'. റെയില്‍വെ സ്റ്റേഷനില്‍ നിന്നും സേവാകേന്ദ്രങ്ങളിലും നിന്നുമായി യഥേഷ്ടം ടിക്കറ്റ് അടിച്ചുവിടാറുണ്ട്. എന്നാല്‍ ഇവര്‍ക്കു വേണ്ട യാത്രാസൗകര്യങ്ങള്‍ 'ഇത്രയൊക്ക മതി' എന്ന നിലപാടാണ് റെയില്‍വെ കൈക്കൊള്ളുന്നത്.
രോഗികളും വൃദ്ധന്‍മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ബഹുജനം തിങ്ങിനിറഞ്ഞിരിക്കുന്നു... അന്തരീക്ഷത്തില്‍ മദ്യത്തിന്റെയും ബീഡിയുടെയും പാന്‍പരാഗിന്റെയും ഗന്ധം.. വിയര്‍പ്പിന്റെയും വിങ്ങലിന്റെയും അസ്വസ്ഥത.. അടുത്തിരിക്കുന്നവന്‍ സൗഹൃദം നടിച്ച് അടിച്ചെടുത്തു പോകുമോ എന്ന ഭയം തളം കെട്ടിയ മനസ്സ്.. ഇറങ്ങാനുള്ള സ്റ്റേഷനെത്തിയോ എന്നറിയാത്ത അവസ്ഥ.... ഇനി എത്തിയാല്‍ തന്നെ ബാഗും മറ്റു ലഗേജുകളും തലയിലേറ്റി കുട്ടികളും പ്രായമായവരും കൂടെയുണ്ടെങ്കില്‍ അവരുടെ ഭാരം കൂടെ ബാലന്‍സ് ചെയ്ത് നിലത്ത് കിടക്കുന്നവരെ ചാടിക്കടന്നും അടുത്ത് നില്‍ക്കുന്നവരെ തള്ളിമാറ്റിയും കയറാനുള്ളവരുടെ തള്ളിക്കയറ്റത്തെ അതിജീവിച്ചും ഇറങ്ങേണ്ട അവസ്ഥ... ഇതാണ് ഇന്ത്യന്‍ റെയില്‍വേ ഒരു സാധാരണ യാത്രക്കാരന് നല്‍കുന്ന 'ശുഭയാത്ര'.സുരക്ഷയും സൗകര്യവുമൊക്കെ ഫസ്റ്റ്ക്ലാസ്, എ.സി, സ്ലീപ്പര്‍ റിസര്‍വേഷന്‍ എന്നീ ദാരിദ്ര്യ രേഖകക്ക് മുകളിലുള്ളവര്‍ക്ക് മാത്രമാണോ?. ബാക്കി വരുന്ന 'പെയ്ഡ് യാത്രക്കാര്‍'ക്ക് നല്‍കുന്ന പണത്തിനുളള സൗകര്യമെങ്കിലും അനുവദിച്ചു കൂടെ. റെയില്‍വെ യാത്ര നിരക്കുകള്‍ കുറക്കുകയാണ് എന്ന് മേനി നടിക്കുന്നതിന് സൗജന്യമാക്കി എന്നര്‍ത്ഥമില്ലല്ലോ..!
ടിക്കറ്റ് കൗണ്ടറിലെ കഥകളികള്‍ ബഹുരസമാണ്. സൂപ്പര്‍ഫാസ്റ്റ് എന്ന ഓമന പേരില്‍ ഓടുന്ന വണ്ടികളില്‍ 'സപ്ലിമെന്ററി ടിക്കറ്റ്' എടുക്കാതെ യാത്ര ചെയ്യാനാവില്ല. സീസണ്‍ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്. പലരും വൈകീട്ട് ജോലി കയിഞ്ഞ് ട്രാഫിക് ജാമുകളെ മറികടന്ന് ബസുകളിലും ഓട്ടോകളിലുമായി സ്റ്റേഷനിലെത്തുമ്പോള്‍ ക്യൂ പുറത്തേക്ക് നീണ്ടിരിക്കും. ഈ അടിയന്തിര സമയത്ത് കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ അക്ഷരങ്ങള്‍ പെറുക്കി പെറുക്കി മാത്രം അടിക്കുന്നവരാണ് പല ടിക്കറ്റ് കൗണ്ടറിലുമുള്ളത്. വണ്ടിട്രാക്കില്‍ കിടക്കുമ്പോഴാണ് ഈ ഒച്ചുവേല. (യാത്രക്കാരന്റെ നെഞ്ചിടിപ്പിന്റെ വേഗം ഇവര്‍ക്കുണ്ടായിരുന്നെങ്കില്‍..!)ചില്ലറയില്ലെങ്കില്‍ യജമാനന്‍മാരുടെ ചീത്ത വേറെ കേള്‍ക്കണം. ട്രെയിനുകളെ പറ്റിയോ സമയത്തെ പറ്റിയോ അന്വേഷിച്ചാല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ നിന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മറുപടി കിട്ടാറില്ല. ആംഗ്യഭാഷയാണ് കൂടുതല്‍ ഉപയോഗിക്കാറ്. ഒരിക്കല്‍ ചോദിച്ചവന്‍ പിന്നീട് ചോദിക്കാനും പാടില്ല. ഇതൊക്കെ മറ്റാരുടെയോ പണിയാണ് എന്ന രീതിയിലാണ് കര്‍തവ്യ നിര്‍വഹണം. ഇവര്‍ക്കൊക്കെ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്  ക്ലാസുകള്‍ നല്‍കിയില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ തൊവില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വെ താമസിയാതെ മ്യൂസിയത്തിലെത്തും. ഒരു സ്വകാര്യന്‍ മറുപുറത്തില്ലാത്ത തണ്ടാണ് റെയില്‍വെ കാണിക്കുന്നതെന്നു തോന്നിപോകും. (പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ അനുവദിക്കാത്തതും ഉള്ളതില്‍ തന്നെ ബോഗി കൂട്ടാത്തതും സ്വകാര്യ സംരംഭകരുടെ നോട്ടിന്റെ കനം അനുഭവപ്പെടുന്നതിനാലാണ് എന്ന് നിരീക്ഷകര്‍ പറയുന്നു). പലപൊതുമേഖലാ സ്ഥാപനങ്ങളും പാപ്പരാക്കുന്ന പ്രക്രിയയില്‍ ആ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ നല്ല സേവനം ചെയ്തിട്ടുണ്ട് എന്നകാര്യം ചരിത്ര സത്യം.
മുന്‍കാലത്ത് ട്രെയിനുകളുടെ വൈകിയോട്ടം ഇന്ത്യന്‍ റെയില്‍വെയുടെ മുഖമുദ്രയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കുറെയൊക്കെ മാറിയിട്ടുണ്ട്. എന്നാലും ഓര്‍മ പുതുക്കുന്നതുപോലെ യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ അതിയായി ഖേദിക്കുന്നു... എന്ന് കേള്‍ക്കാം. ഇതു മൂലം ഇന്റര്‍വ്യൂകളും പി.എസ്.പി പരീക്ഷകളും മറ്റു പ്രധാന വിഷയങ്ങളും നഷ്ടപ്പെവര്‍ അനവധി.


ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവര്‍ റെയില്‍വെയില്‍ ഇല്ലെന്നല്ല. റെയില്‍വെയുടെ സേവനങ്ങളെ നിസ്സാരമായി കാണുന്നുമില്ല. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റെയില്‍വേക്ക് 'ട്രാവലേഴ്‌സ് ഫ്രന്റ്‌ലി' ആകാമെന്ന് ഉണര്‍ത്തുകമാത്രം. റെയില്‍വെയുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇടക്കൊക്കെ ജനറല്‍ കമ്പാര്‍ടുകളിലും യാത്ര ചെയ്ത് യാത്രികരുടെ സാഹസങ്ങള്‍ കണ്ടറിയണം. യാത്രക്കാരുമായി ചര്‍ച്ച ചെയ്ച് പ്രശ്‌നങ്ങള്‍ പഠിച്ച് യുക്തമായ പരിഹാരം കാണണം. റെയില്‍വെയുടെ ഇമേജിനല്ല യാത്രക്കാരുടെ സുരക്ഷക്കും സൗകര്യങ്ങള്‍ക്കുമാണ് ഈ പൊതുമേഖല സ്ഥാപനം മുന്‍കൈയെടുക്കേണ്ടത്. അങ്ങനെയാവട്ടെ.. യാത്രിയോംകി ശുഭയാത്ര..!!

Wednesday, March 14, 2012

Thursday, June 30, 2011

കോര്‍പറേറ്റ് സത്യാഗ്രഹം

അഴിമതിക്കും വിദേശ ബാങ്കുകളിലെ കള്ളപ്പണത്തിനുമെതിരെ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഒരു സത്യാഗ്രഹം നടക്കുകയുണ്ടായി. ഇന്ത്യയിലെ പാവങ്ങളെ ഊറ്റിയും ഗവണ്‍മെന്റുകളെ വെട്ടിച്ചും സമ്പാദിച്ച കോടികള്‍ പൂഴ്ത്തിവെച്ചിരിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഇടപാടുകള്‍കൊണ്ട് നിലനിന്നുപോകുന്ന രാജ്യങ്ങളിലാണ്. പ്രത്യേകിച്ചും സ്വിറ്റ്‌സര്‍ലാന്റിലെയും അമേരിക്കയിലെയും ധനകാര്യ സ്ഥാപനങ്ങളില്‍. അതീവ രഹസ്യവും സുരക്ഷിതവുമാണെന്ന് കരുതി ഇവിടങ്ങളിലെ ഭൂതങ്ങളെ കാവലേല്‍പ്പിച്ച് ആശ്വാസ നിശ്വാസത്തോടെ ഉണ്ടുറങ്ങുന്ന ഇന്ത്യയിലെ ശതകോടീശ്വര ശിരോമണികളെ മുഴുവന്‍ ഞെട്ടി എഴുനേല്‍പ്പിക്കാന്‍ മാത്രം പോന്നതായിരുന്നു രാം ലീലാ മൈതാനത്തുയര്‍ന്ന വി.ഐ.പി സത്യാഗ്രഹം. തട്ടിപ്പും വെട്ടിപ്പുംകൊണ്ട് സമ്പാദിച്ച് സൂക്ഷിച്ചതൊക്കെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഭഗീരയത്‌നത്തിന് മുന്‍കൈയെടുത്തിരുന്നത് ബാബാ രാംദേവ് എന്ന സന്യാസി ശ്രേഷ്ടരായിരുന്നു.
ആരാണീ ഗുരുജി ബാബാ രാംദേവ്? ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച രാമകൃഷ്ണന്‍ എന്ന ബാലന്‍, ഒമ്പതാം വയസ്സില്‍ വീട്ടുകാരോട് പിണങ്ങി വീട്ടില്‍ നിന്നും ഒളിച്ചോടി.  യോഗ പഠിച്ച് അതിന്റെ വാണിജ്യ വത്ക്കരണ സാധ്യതകള്‍ അന്വേഷിക്കാന്‍ ആരംഭിച്ചു. കൂട്ടാളിയായി നേപ്പാളില്‍ നിന്നും അഭയാര്‍ത്ഥിയായി ഇന്ത്യയിലെത്തിയ ബാലകൃഷ്ണയെയും കിട്ടി. ദൃശ്യസ്രാവ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യോഗയില്‍ പച്ചപിടിച്ചു തുടങ്ങി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടെലിവിഷന്‍ ചാനലുകളില്‍ യോഗയുടെ സ്ഥിരം അവതാരകനായി മാറി. ലക്ഷക്കണക്കിന് സി.ഡികള്‍ രാജ്യത്തുടനീളം വിതരണം ചെയ്യപ്പെട്ടു. കൂട്ടിന് കുറച്ച് രാഷ്ട്രീയക്കാരെയും കിട്ടി. ബാബ രാംദേവിന്റെ അറിയപ്പെട്ട ആസ്തികള്‍ തന്നെ ആരെയും വിലക്കെടുക്കാന്‍ പോന്നതാണ്. മാസം തോറും 25 കോടിയിലേറെ രൂപ ആയുര്‍വ്വേദ മരുന്നുകളുടെ വിപണനത്തിലൂടെ സമ്പാദിക്കുന്നു. ഹരിദ്വാറില്‍ 500 ഏക്കറിലായി ഫുഡ്പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത് 500 കോടി രൂപക്കാണ്. യൂറോപ്യന്‍ രാഷ്ട്രമായ സ്‌കോട്ട്‌ലാന്റിലെ ഒരു ദ്വീപില്‍ 2 ലക്ഷം പൗണ്ടിന്റെ സുഖവാസ കേന്ദ്രം സ്വന്തമായുണ്ട്. ആശ്രമത്തില്‍ അഭയം പ്രാപിച്ച  ഒരു ബാലനില്‍ നിന്ന് 1100 കോടിയുടെ ആസ്തിയുളള ഒരു കോര്‍പറേറ്റ് മുതലായിയായി മാറിയതിന്റെ വഴികള്‍ തിരശ്ശീല നീക്കി പുറത്തുവന്നിരിക്കുന്നു. ദര്‍ശനം നല്‍കാന്‍ പോലും ലക്ഷങ്ങള്‍ പ്രതിഫലം ചോദിച്ചത് വാങ്ങിയിട്ടുണ്ടെന്ന് അടുത്ത അനുയായികള്‍ പോലും കുറ്റപ്പെടുത്തുന്നു. ഈഴിടെ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമായപ്പോള്‍ പുറത്തുവിട്ടത് 1100 കോടിയുടെ ഇദ്ദേഹത്തിന് ആസ്തിയുണ്ടെന്നാണ്.
അങ്ങനെ 1100 കോടിയുടെ ആസ്തിക്ക് മുകളിലിരുന്നുകൊണ്ട് ഗുരു രാംദേവ് അഴിമതിക്കെതിരെ പോരാട്ടം തുടരുകയാണ്. ഇനി ഒരു 11000 പേരുടെ സായുധ സേനകൂടി അദ്ദേഹത്തിന്റെ ലക്ഷ്യത്തിലുണ്ടത്രെ. അഴിമതിക്കെതിരെ വിപ്ലവാത്മകമായ ഒരു ഫോര്‍മുലയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കാനും ഇംഗ്ലീഷിനെ ഒഴിവാക്കി ഹിന്ദിയെ നിര്‍ബന്ധമാക്കുക എന്നിവയാണവ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചാല്‍ കോടികളുടെ അഴിമതിക്കാര്‍ നൂറിന്റെ നോട്ടുകളെണ്ണി കഷ്ടപ്പെടുമെന്ന ഒരു ഗുണമുണ്ട്. എന്നാല്‍ ഇംഗ്ലീഷിന്റെ തിരോധാനത്തിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല.
കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തില്‍ നിര്‍ത്താനും നാട്ടില്‍ വര്‍ഗ്ഗീയാഗ്നി പകര്‍ത്താനും കാവിഭീകര ഫാക്ടറിയില്‍ മെനെഞ്ഞെടുത്ത തന്ത്രങ്ങള്‍ക്ക് രാംദേവിനെ കരുവാക്കുകയായിരുന്നു എന്ന് മനസ്സിലാക്കണം. സാമൂഹിക പ്രവര്‍ത്തകരായ മേധാപട്കറും ശബാനാ ആസ്മിയുമൊക്കെ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. നിലവില്‍ പരിവാരത്തിന്റെ ശൈഥില്യത്തിന്റെ കാലഘട്ടമാണ്. ബാബരി വിധിയിലൂടെ തങ്ങള്‍ ആശിച്ചിരുന്ന കലാപ സാധ്യതകള്‍ നടക്കാതെ പോയതിലൂടെ നിശബ്ദമായിരുന്ന വര്‍ഗ്ഗീയ കോമരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും അവസരം പാര്‍ത്തിരിക്കുകയാണ്. 15000 പേരുള്ള സായുധ സേന രൂപീകരക്കുമെന്നാണ് രാം ദേവിന്റെ ഭീഷണി. മതേതരത്വം ജാഗ്രതൈ. ശ്രീരാമ സേനയും, ശിവ സേനയുമൊക്കെ, നവ നിര്‍മ്മാണ്‍ സേനയുമൊക്കെ മതേതരത്വത്തിന് നല്‍കിയ സംഭാവനകള്‍ മറക്കാറായിട്ടില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ആട്ടിന്‍ തോലണിഞ്ഞ് എന്തിനും ഇറങ്ങിപ്പുറപ്പെടാമെന്ന് വ്യമോഹമാണ് ഡല്‍ഹി പോലീസിന്റെ പക്വമായ ഇടപെടലിലൂടെ തടയാനായത്.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് രാമസേതു പ്രശ്‌നം പൊക്കിയെടുത്തും ജമ്മുകാശ്മീരിലെ അമര്‍നാഥ് തീര്‍ത്ഥാടന വിവാദം കത്തിച്ചും നടപ്പിലാക്കാന്‍ ആഗ്രഹിച്ച് പാളിപ്പോയ അവസരം കൈമുതലായ സന്തോഷത്തിലായിരുന്നു പരിവാര്‍ പ്രഭൃതികള്‍. രാംലീല മൈതാനത്തെ സത്യാഗ്രഹ പന്തല്‍ കത്തിക്കാന്‍ കാവി ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തിന് ശേഷം ഇന്ത്യയെ ഒരു വര്‍ഗ്ഗീയ കലാപത്തിലേക്കു കൂടി വലിച്ചെറിയാനുള്ള ഇരുട്ടിന്റെ ശക്തികളുടെ പദ്ധതിയാണ് ഡല്‍ഹി പോലീസ് തകര്‍ത്തത്. ജനങ്ങളാള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ ചതിയിലൂടെ പുറത്താക്കാന്‍ വേണ്ടി ഇരുട്ടിന്റെ ശക്തികള്‍ക്ക് അറിഞ്ഞുകൊണ്ട് അരുനിന്നുകൊടുത്തത് രാം ദേവ് ചെയ്ത ഏറ്റവും വലിയതെറ്റ്.
സത്യാഗ്രഹ പന്തലിലേക്ക് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ധീരനായ ഈ സത്യാഗ്രഹി സ്ത്രീകളുടെ വേഷം ധരിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയുണ്ടായി. മണിക്കൂറോളം തിരഞ്ഞതിന് ശേഷമാണത്രെ സ്ത്രീവേഷം ധരിച്ച അദ്ദേഹത്തെ കണ്ടെത്താനായത്. തന്നെ പോലെ ശിവജിയും അത്തരത്തിലൊ രു സാഹസം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ചരിത്ര സത്യം അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.  താനത് പുനരാവിഷ്‌ക്കരിക്കുകമാത്രമാണ് ചെയ്തത്. സ്ത്രീ മനുഷ്യ കുലത്തിന്റെ അമ്മയാണെന്ന വിജ്ഞാനം പകര്‍ന്നു നല്‍കാന്‍ ആ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം മറന്നിട്ടില്ല.
കോണ്‍ഗ്രസിലെ ചില ഉത്തരവാദിത്വത്ത പെട്ട നേതാക്കള്‍ രാം ദേവുമായി ചര്‍ച്ചക്കെത്തിയതാണ് കാവി സഖ്യത്തെ സങ്കടത്തിലാക്കിയത്. പ്രണബ് കുമാര്‍ മുഖര്‍ജി അടക്കമുള്ള നേതാക്കളുമായുള്ള ചര്‍ച്ചയില്‍ സമരം നിര്‍ത്താന്‍ രാംദേവ് നിബന്ധന വെച്ചിരുന്നു. ഇത്തരം കോര്‍പറേറ്റ് വ്യവസായികളുടെ താളത്തിനൊത്ത് തുള്ളാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് അല്‍പം ചിന്തിച്ച് തീരുമാനമടുക്കാനുള്ള സാവകാശം കൂടി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. സ്വയം കുഴിയില്‍ ചാടിയതിന് ശേഷം കൈകലിട്ടടിച്ചതുകൊണ്ട് കാര്യമില്ല.
സായി ബാബയുടെ വിടവ് നികത്താന്‍ പലരും മത്സരിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാം ദേവിന് അഴിമതി പിടിവള്ളിയായി വീണുകിട്ടിയിരിക്കുന്നത്.  എളുപ്പത്തില്‍ പ്രശസ്തിയുടെ ഉച്ഛകോടിയിലെത്താനും അതുവഴി തന്റെ സ്ഥാനം ഉന്നതങ്ങളിലുറപ്പിക്കാനുമാണ് രാം ദേവ് സത്യാഗ്രഹവുമായി തുനിഞ്ഞിറങ്ങിയത്. അദ്ദേഹം ഒരു വി.ഐ.പി ആയതുകൊണ്ട് സത്യാഗ്രഹത്തിന് ഒരു വി.ഐ.പി ടച്ച് ഉണ്ടായിരുന്നെന്നുമാത്രം. ആത്മീയതയുടെ ആട്ടിന്‍തോലാണ് രാം ദേവ് എടുത്തണിഞ്ഞിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ വിരോദികള്‍ പറയുന്നു. പുരി ശങ്കരാചാര്യരുടെ വാക്കുകള്‍ ശ്രദ്ധിക്കുക, കാവിത്തുണിയെ ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണ് രാം ദേവ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരന്‍ രാം ദേവാണ്. കേന്ദ്ര സര്‍ക്കാറുമായി ധാരണയുണ്ടാക്കിയ കാര്യം രാം ദേവ് അനുയായികളില്‍ നിന്നും മറച്ചു വെച്ചു. ഇതിന് അനുയായികളോട് മാപ്പ് ചോദിക്കണം. അദ്ദേഹത്തിന് വാണിജ്യ താത്പര്യങ്ങളാണുള്ളത്. യോഗഗുരു എന്ന് അവകാശപ്പെടുന്നയാള്‍ സന്യാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഗുരുവാണെങ്കില്‍ വാണിജ്യ ഇടപാടുകള്‍ നടത്തരുത്. ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കണം. മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും വേണം.  അഴിമതിക്കാരും കൂട്ടക്കൊലക്ക് ഉത്തരവാദികളുമായവരുമായാണ് രാം ദേവ് കൈകൊര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും  പുരി ശങ്കരാചാര്യ അദോക്ഷജാനന്ദ് ദേവ് പറയുകയുണ്ടായി. രാം ദേവിന് സന്യാസികളുടെ ഇടയില്‍ പോലും വേണ്ടത്ര വിശ്വസ്തയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
ഞൊടിയിടകൊണ്ട് സമ്പാദിച്ച 1100 കോടിയുടെ ആസ്തിക്ക് മുകളിലിരിക്കുന്ന ഇദ്ദേഹമാണ് അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ വാളെടുത്തിരിക്കുന്നത്. സത്യാഗ്രഹ നാടകത്തിന്റെ പിന്നിലുള്ള മുഴുവന്‍ ഗൂഢ ഉദ്ദേശ്യങ്ങളും അന്വേഷണങ്ങളിലൂടെ പുറത്തുവരണം. ഈ അവസരത്തില്‍ ഗൗരവമായി ഉണരേണ്ടത് സര്‍ക്കാറുകളാണ്. നാടിന്റെ അഖണ്ഡതയും സമാധാനവും തകര്‍ക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മുഖം നോക്കാതെ ശിക്ഷിക്കാനുള്ള നടപടിയുണ്ടാകണം. അഴിമതിക്കെതിരെ നട്ടെല്ലോടെ നടപടിയെടുക്കുകയും നാടിനെ ചൂഷണം ചെയ്തുകൊണ്ട് കടത്തിക്കൊണ്ടു പോയ ബില്യണുകളുടെ സമ്പാദ്യങ്ങള്‍ തിരിച്ചു പിടിച്ച് വികസനത്തിന് മുതല്‍ക്കൂട്ടാക്കുകയും വേണം.
കോര്‍പറേറ്റ് സത്യാഗ്രഹം

അഴിമതിക്കും വിദേശ ബാങ്കുകളിലെ കള്ളപ്പണത്തിനുമെതിരെ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഒരു സത്യാഗ്രഹം നടക്കുകയുണ്ടായി. ഇന്ത്യയിലെ പാവങ്ങളെ ഊറ്റിയും ഗവണ്‍മെന്റുകളെ വെട്ടിച്ചും സമ്പാദിച്ച കോടികള്‍ പൂഴ്ത്തിവെച്ചിരിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഇടപാടുകള്‍കൊണ്ട് നിലനിന്നുപോകുന്ന രാജ്യങ്ങളിലാണ്. പ്രത്യേകിച്ചും സ്വിറ്റ്‌സര്‍ലാന്റിലെയും അമേരിക്കയിലെയും ധനകാര്യ സ്ഥാപനങ്ങളില്‍. അതീവ രഹസ്യവും സുരക്ഷിതവുമാണെന്ന് കരുതി ഇവിടങ്ങളിലെ ഭൂതങ്ങളെ കാവലേല്‍പ്പിച്ച് ആശ്വാസ നിശ്വാസത്തോടെ ഉണ്ടുറങ്ങുന്ന ഇന്ത്യയിലെ ശതകോടീശ്വര ശിരോമണികളെ മുഴുവന്‍ ഞെട്ടി എഴുനേല്‍പ്പിക്കാന്‍ മാത്രം പോന്നതായിരുന്നു രാം ലീലാ മൈതാനത്തുയര്‍ന്ന വി.ഐ.പി സത്യാഗ്രഹം. തട്ടിപ്പും വെട്ടിപ്പുംകൊണ്ട് സമ്പാദിച്ച് സൂക്ഷിച്ചതൊക്കെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഭഗീരയത്‌നത്തിന് മുന്‍കൈയെടുത്തിരുന്നത് ബാബാ രാംദേവ് എന്ന സന്യാസി ശ്രേഷ്ടരായിരുന്നു.
ആരാണീ ഗുരുജി ബാബാ രാംദേവ്? ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച രാമകൃഷ്ണന്‍ എന്ന ബാലന്‍, ഒമ്പതാം വയസ്സില്‍ വീട്ടുകാരോട് പിണങ്ങി വീട്ടില്‍ നിന്നും ഒളിച്ചോടി.  യോഗ പഠിച്ച് അതിന്റെ വാണിജ്യ വത്ക്കരണ സാധ്യതകള്‍ അന്വേഷിക്കാന്‍ ആരംഭിച്ചു. കൂട്ടാളിയായി നേപ്പാളില്‍ നിന്നും അഭയാര്‍ത്ഥിയായി ഇന്ത്യയിലെത്തിയ ബാലകൃഷ്ണയെയും കിട്ടി. ദൃശ്യസ്രാവ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യോഗയില്‍ പച്ചപിടിച്ചു തുടങ്ങി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടെലിവിഷന്‍ ചാനലുകളില്‍ യോഗയുടെ സ്ഥിരം അവതാരകനായി മാറി. ലക്ഷക്കണക്കിന് സി.ഡികള്‍ രാജ്യത്തുടനീളം വിതരണം ചെയ്യപ്പെട്ടു. കൂട്ടിന് കുറച്ച് രാഷ്ട്രീയക്കാരെയും കിട്ടി. ബാബ രാംദേവിന്റെ അറിയപ്പെട്ട ആസ്തികള്‍ തന്നെ ആരെയും വിലക്കെടുക്കാന്‍ പോന്നതാണ്. മാസം തോറും 25 കോടിയിലേറെ രൂപ ആയുര്‍വ്വേദ മരുന്നുകളുടെ വിപണനത്തിലൂടെ സമ്പാദിക്കുന്നു. ഹരിദ്വാറില്‍ 500 ഏക്കറിലായി ഫുഡ്പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത് 500 കോടി രൂപക്കാണ്. യൂറോപ്യന്‍ രാഷ്ട്രമായ സ്‌കോട്ട്‌ലാന്റിലെ ഒരു ദ്വീപില്‍ 2 ലക്ഷം പൗണ്ടിന്റെ സുഖവാസ കേന്ദ്രം സ്വന്തമായുണ്ട്. ആശ്രമത്തില്‍ അഭയം പ്രാപിച്ച  ഒരു ബാലനില്‍ നിന്ന് 1100 കോടിയുടെ ആസ്തിയുളള ഒരു കോര്‍പറേറ്റ് മുതലായിയായി മാറിയതിന്റെ വഴികള്‍ തിരശ്ശീല നീക്കി പുറത്തുവന്നിരിക്കുന്നു. ദര്‍ശനം നല്‍കാന്‍ പോലും ലക്ഷങ്ങള്‍ പ്രതിഫലം ചോദിച്ചത് വാങ്ങിയിട്ടുണ്ടെന്ന് അടുത്ത അനുയായികള്‍ പോലും കുറ്റപ്പെടുത്തുന്നു. ഈഴിടെ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമായപ്പോള്‍ പുറത്തുവിട്ടത് 1100 കോടിയുടെ ഇദ്ദേഹത്തിന് ആസ്തിയുണ്ടെന്നാണ്.
അങ്ങനെ 1100 കോടിയുടെ ആസ്തിക്ക് മുകളിലിരുന്നുകൊണ്ട് ഗുരു രാംദേവ് അഴിമതിക്കെതിരെ പോരാട്ടം തുടരുകയാണ്. ഇനി ഒരു 11000 പേരുടെ സായുധ സേനകൂടി അദ്ദേഹത്തിന്റെ ലക്ഷ്യത്തിലുണ്ടത്രെ. അഴിമതിക്കെതിരെ വിപ്ലവാത്മകമായ ഒരു ഫോര്‍മുലയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കാനും ഇംഗ്ലീഷിനെ ഒഴിവാക്കി ഹിന്ദിയെ നിര്‍ബന്ധമാക്കുക എന്നിവയാണവ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചാല്‍ കോടികളുടെ അഴിമതിക്കാര്‍ നൂറിന്റെ നോട്ടുകളെണ്ണി കഷ്ടപ്പെടുമെന്ന ഒരു ഗുണമുണ്ട്. എന്നാല്‍ ഇംഗ്ലീഷിന്റെ തിരോധാനത്തിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല.
കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തില്‍ നിര്‍ത്താനും നാട്ടില്‍ വര്‍ഗ്ഗീയാഗ്നി പകര്‍ത്താനും കാവിഭീകര ഫാക്ടറിയില്‍ മെനെഞ്ഞെടുത്ത തന്ത്രങ്ങള്‍ക്ക് രാംദേവിനെ കരുവാക്കുകയായിരുന്നു എന്ന് മനസ്സിലാക്കണം. സാമൂഹിക പ്രവര്‍ത്തകരായ മേധാപട്കറും ശബാനാ ആസ്മിയുമൊക്കെ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. നിലവില്‍ പരിവാരത്തിന്റെ ശൈഥില്യത്തിന്റെ കാലഘട്ടമാണ്. ബാബരി വിധിയിലൂടെ തങ്ങള്‍ ആശിച്ചിരുന്ന കലാപ സാധ്യതകള്‍ നടക്കാതെ പോയതിലൂടെ നിശബ്ദമായിരുന്ന വര്‍ഗ്ഗീയ കോമരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും അവസരം പാര്‍ത്തിരിക്കുകയാണ്. 15000 പേരുള്ള സായുധ സേന രൂപീകരക്കുമെന്നാണ് രാം ദേവിന്റെ ഭീഷണി. മതേതരത്വം ജാഗ്രതൈ. ശ്രീരാമ സേനയും, ശിവ സേനയുമൊക്കെ, നവ നിര്‍മ്മാണ്‍ സേനയുമൊക്കെ മതേതരത്വത്തിന് നല്‍കിയ സംഭാവനകള്‍ മറക്കാറായിട്ടില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ആട്ടിന്‍ തോലണിഞ്ഞ് എന്തിനും ഇറങ്ങിപ്പുറപ്പെടാമെന്ന് വ്യമോഹമാണ് ഡല്‍ഹി പോലീസിന്റെ പക്വമായ ഇടപെടലിലൂടെ തടയാനായത്.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് രാമസേതു പ്രശ്‌നം പൊക്കിയെടുത്തും ജമ്മുകാശ്മീരിലെ അമര്‍നാഥ് തീര്‍ത്ഥാടന വിവാദം കത്തിച്ചും നടപ്പിലാക്കാന്‍ ആഗ്രഹിച്ച് പാളിപ്പോയ അവസരം കൈമുതലായ സന്തോഷത്തിലായിരുന്നു പരിവാര്‍ പ്രഭൃതികള്‍. രാംലീല മൈതാനത്തെ സത്യാഗ്രഹ പന്തല്‍ കത്തിക്കാന്‍ കാവി ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തിന് ശേഷം ഇന്ത്യയെ ഒരു വര്‍ഗ്ഗീയ കലാപത്തിലേക്കു കൂടി വലിച്ചെറിയാനുള്ള ഇരുട്ടിന്റെ ശക്തികളുടെ പദ്ധതിയാണ് ഡല്‍ഹി പോലീസ് തകര്‍ത്തത്. ജനങ്ങളാള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ ചതിയിലൂടെ പുറത്താക്കാന്‍ വേണ്ടി ഇരുട്ടിന്റെ ശക്തികള്‍ക്ക് അറിഞ്ഞുകൊണ്ട് അരുനിന്നുകൊടുത്തത് രാം ദേവ് ചെയ്ത ഏറ്റവും വലിയതെറ്റ്. 
സത്യാഗ്രഹ പന്തലിലേക്ക് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ധീരനായ ഈ സത്യാഗ്രഹി സ്ത്രീകളുടെ വേഷം ധരിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയുണ്ടായി. മണിക്കൂറോളം തിരഞ്ഞതിന് ശേഷമാണത്രെ സ്ത്രീവേഷം ധരിച്ച അദ്ദേഹത്തെ കണ്ടെത്താനായത്. തന്നെ പോലെ ശിവജിയും അത്തരത്തിലൊ രു സാഹസം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ചരിത്ര സത്യം അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.  താനത് പുനരാവിഷ്‌ക്കരിക്കുകമാത്രമാണ് ചെയ്തത്. സ്ത്രീ മനുഷ്യ കുലത്തിന്റെ അമ്മയാണെന്ന വിജ്ഞാനം പകര്‍ന്നു നല്‍കാന്‍ ആ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം മറന്നിട്ടില്ല.
കോണ്‍ഗ്രസിലെ ചില ഉത്തരവാദിത്വത്ത പെട്ട നേതാക്കള്‍ രാം ദേവുമായി ചര്‍ച്ചക്കെത്തിയതാണ് കാവി സഖ്യത്തെ സങ്കടത്തിലാക്കിയത്. പ്രണബ് കുമാര്‍ മുഖര്‍ജി അടക്കമുള്ള നേതാക്കളുമായുള്ള ചര്‍ച്ചയില്‍ സമരം നിര്‍ത്താന്‍ രാംദേവ് നിബന്ധന വെച്ചിരുന്നു. ഇത്തരം കോര്‍പറേറ്റ് വ്യവസായികളുടെ താളത്തിനൊത്ത് തുള്ളാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് അല്‍പം ചിന്തിച്ച് തീരുമാനമടുക്കാനുള്ള സാവകാശം കൂടി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. സ്വയം കുഴിയില്‍ ചാടിയതിന് ശേഷം കൈകലിട്ടടിച്ചതുകൊണ്ട് കാര്യമില്ല.
സായി ബാബയുടെ വിടവ് നികത്താന്‍ പലരും മത്സരിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാം ദേവിന് അഴിമതി പിടിവള്ളിയായി വീണുകിട്ടിയിരിക്കുന്നത്.  എളുപ്പത്തില്‍ പ്രശസ്തിയുടെ ഉച്ഛകോടിയിലെത്താനും അതുവഴി തന്റെ സ്ഥാനം ഉന്നതങ്ങളിലുറപ്പിക്കാനുമാണ് രാം ദേവ് സത്യാഗ്രഹവുമായി തുനിഞ്ഞിറങ്ങിയത്. അദ്ദേഹം ഒരു വി.ഐ.പി ആയതുകൊണ്ട് സത്യാഗ്രഹത്തിന് ഒരു വി.ഐ.പി ടച്ച് ഉണ്ടായിരുന്നെന്നുമാത്രം. ആത്മീയതയുടെ ആട്ടിന്‍തോലാണ് രാം ദേവ് എടുത്തണിഞ്ഞിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ വിരോദികള്‍ പറയുന്നു. പുരി ശങ്കരാചാര്യരുടെ വാക്കുകള്‍ ശ്രദ്ധിക്കുക, കാവിത്തുണിയെ ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണ് രാം ദേവ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരന്‍ രാം ദേവാണ്. കേന്ദ്ര സര്‍ക്കാറുമായി ധാരണയുണ്ടാക്കിയ കാര്യം രാം ദേവ് അനുയായികളില്‍ നിന്നും മറച്ചു വെച്ചു. ഇതിന് അനുയായികളോട് മാപ്പ് ചോദിക്കണം. അദ്ദേഹത്തിന് വാണിജ്യ താത്പര്യങ്ങളാണുള്ളത്. യോഗഗുരു എന്ന് അവകാശപ്പെടുന്നയാള്‍ സന്യാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഗുരുവാണെങ്കില്‍ വാണിജ്യ ഇടപാടുകള്‍ നടത്തരുത്. ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കണം. മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും വേണം.  അഴിമതിക്കാരും കൂട്ടക്കൊലക്ക് ഉത്തരവാദികളുമായവരുമായാണ് രാം ദേവ് കൈകൊര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും  പുരി ശങ്കരാചാര്യ അദോക്ഷജാനന്ദ് ദേവ് പറയുകയുണ്ടായി. രാം ദേവിന് സന്യാസികളുടെ ഇടയില്‍ പോലും വേണ്ടത്ര വിശ്വസ്തയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
ഞൊടിയിടകൊണ്ട് സമ്പാദിച്ച 1100 കോടിയുടെ ആസ്തിക്ക് മുകളിലിരിക്കുന്ന ഇദ്ദേഹമാണ് അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ വാളെടുത്തിരിക്കുന്നത്. സത്യാഗ്രഹ നാടകത്തിന്റെ പിന്നിലുള്ള മുഴുവന്‍ ഗൂഢ ഉദ്ദേശ്യങ്ങളും അന്വേഷണങ്ങളിലൂടെ പുറത്തുവരണം. ഈ അവസരത്തില്‍ ഗൗരവമായി ഉണരേണ്ടത് സര്‍ക്കാറുകളാണ്. നാടിന്റെ അഖണ്ഡതയും സമാധാനവും തകര്‍ക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മുഖം നോക്കാതെ ശിക്ഷിക്കാനുള്ള നടപടിയുണ്ടാകണം. അഴിമതിക്കെതിരെ നട്ടെല്ലോടെ നടപടിയെടുക്കുകയും നാടിനെ ചൂഷണം ചെയ്തുകൊണ്ട് കടത്തിക്കൊണ്ടു പോയ ബില്യണുകളുടെ സമ്പാദ്യങ്ങള്‍ തിരിച്ചു പിടിച്ച് വികസനത്തിന് മുതല്‍ക്കൂട്ടാക്കുകയും വേണം.

Wednesday, February 23, 2011


മദ്യം: 
സാംസ്‌കാരികതക്കൊരു ചരമഗീതം

ആല്‍ക്കഹോള്‍ ചേര്‍ന്ന വസ്തുക്കളെയാണ് പൊതുവെ മദ്യം എന്ന് പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല മത്തുപിടിപ്പിക്കുന്ന അതിന്റെ സ്വഭാവമാണ് ഈ പേരിന്നാധാരം. മനസിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്ടീവ് പദാര്‍ത്ഥമാണ് ആല്‍ക്കഹോള്‍. 9000 വര്‍ഷം മുമ്പ് ചൈനക്കാര്‍ നെല്ലും തേനും പഴങ്ങളുമൊക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി ചരിത്രം പറയുന്നു. ലഹരി പൂക്കുന്ന തടവറയില്‍ തളച്ചിട്ട ആധുനിക മസ്തിഷ്‌കങ്ങള്‍ ചിന്തിക്കാന്‍ പോലും അനുവദിക്കാത്തവിധം തടവറയിലാക്കപ്പെട്ടിരിക്കുന്നു.  തലചായ്ക്കാന്‍ ഇടമില്ലാത്തവനും കുടിയനായി മാറുന്നു. തത്ഫലമായി ഒരു കുടുംബത്തിന്റെ ദുരന്തപര്യവസാനമാണ് സംഭവിക്കുന്നത്. 
മദ്യം സ്റ്റാറ്റസിന്റെ സിംബലായി മാറി. മദ്യരാജാക്കന്‍മാര്‍ വിലസുന്ന നാടായി കേരളം മാറിയിരിക്കുന്നു. മദ്യമാഫിയകളും രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഇഴപിരിയാത്തതാണ്. രാഷ്ട്രീയക്കാരുടെ തണലില്ലാതെ മദ്യപ്രഭുക്കന്‍മാര്‍ക്ക് തടിച്ചുകൊഴുക്കാനാകില്ല. കേരള സര്‍ക്കാറിന്റെ കണക്കു പ്രകാരം മദ്യത്തിന്റെ ഉപയോഗം ഓരോ വര്‍ഷവും 18% വര്‍ധിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്ന ഒരു വ്യവശായ മേഖല കൂടിയാണത്ര ഇത്. നികുതി നൂറും ഇരുനൂറും ശതമാനത്തിന് മുകളിലാകുന്നതൊന്നും പ്രശ്‌നമല്ല. മുന്‍ കാലങ്ങളില്‍ മലയാളിയുടെ പുലരി പിറന്നിരുന്നത് പൂക്കളുടെ സുഗന്ധവും കിളികളുടെ കൂജനവും കൊണ്ടായിരുന്നെങ്കില്‍,  ഇന്ന് പുലര്‍ക്കാല പുലരിയുടെ ഗന്ധം റമ്മിനും വോഡ്ക്കക്കും വഴിമാറിയിരിക്കുന്നു. സയാഹ്ന സേവയുടെ വിമ്മിട്ടം മാറാതെ മന്ദതയോടെ പ്രഭാതം പുല്‍കിയവര്‍ സൂര്യന്റെ കിരണമേല്‍ക്കുന്നത് വിറക്കുന്ന കരങ്ങളോടെയും ഉറക്കാത്ത പാദങ്ങളോടെയുമാണ്. ഇന്നലെ മറഞ്ഞ രാത്രിയിലെ ജീവിതം സ്‌നേഹവും ആര്‍ദ്രദയുമില്ലാതെ മറഞ്ഞുപോയിരിക്കുന്നു. ആലസ്യത്തിന്റെ കരുത്തില്‍ ഒരു പുതു തലമുറക്കുപോലും അറിയാതെ ഹേതുകമായിരിക്കുന്നു. വരാനിരിക്കുന്ന ജന്മങ്ങള്‍ മദ്യലരിയുടെ നിര്‍വികാരതയില്‍ ജന്മമെടുക്കുന്നു. പുഷ്‌കലമായിരുന്ന സാംസ്‌കാരികതയുടെ ഇന്നലെകള്‍ക്ക് കണ്ണീര്‍ തുള്ളികള്‍. 
സമൂഹവും രാഷ്ട്രവും പിറക്കേണ്ട വിദ്യാലയങ്ങള്‍ മദ്യാലയങ്ങളായി മാറുന്നു. സ്വപ്നം മുളക്കേണ്ട പ്രായം മസ്തിഷ്‌ക്കത്തിന്റെ ആധിക്ക് പൂരണം തേടി അലയുന്നു. ക്ലാസില്‍ നിന്ന് കേട്ടു പഠിക്കുന്ന വിപ്ലവത്തിന്റെ ചരിത്ര പാഠങ്ങള്‍ അന്തരീക്ഷത്തില്‍ തട്ടി ഉടഞ്ഞുപോകുന്നു. പിടിച്ചെടുക്കേണ്ട കര്‍ണ്ണങ്ങളും തലച്ചോറുകളും മയക്കത്തിലാണ്. വിപ്ലവം ആര്‍ജ്ജിച്ചെടുക്കാന്‍ ഉരുവിട്ടു പഠിക്കുന്നതിനു പകരം നമ്മുടെ ഭാവി പ്രതീക്ഷകള്‍ അരണ്ട വെളിച്ചത്തില്‍ അകത്താക്കുന്ന തിരക്കിലാണ്. അടിച്ചുപൊളിയുടെ പ്രത്യശാസ്ത്രത്തില്‍ നാളെകള്‍ക്ക് സ്ഥാനമില്ല. അല്‍പം അകത്താക്കാന്‍ വഴി തെളിഞ്ഞില്ലെങ്കില്‍ കഠാര എടുക്കാന്‍ മടിയില്ല. മദ്യവും മയക്കുമരുന്നും ലൈംഗികതയും ഫാഷനായപ്പോള്‍ ഇന്ന് നമ്മുടെ കാമ്പസുകള്‍ ബാക്കിയാക്കുന്നത് പിണ്ഡങ്ങളാണ്. ബിയര്‍ മദ്യമല്ലെന്ന ഒരു തെറ്റിദ്ധാരണ കൂടി പലര്‍ക്കിടയിലും നിലനില്‍ക്കുന്നുയ യഥാര്‍ത്ഥത്തില്‍ മൂന്ന് മുതല്‍ മുപ്പത് ശതമാനം വരെ ആല്‍ക്കഹോള്‍ ബിയറില്‍ അടങ്ങിയിരിക്കുന്നു. കുടിപഠിക്കുന്നവര്‍ കൂടുതലും ഹരിശ്രീ കുറിക്കുന്നത് ബിയറിലൂടെയാണ്. ചില രോഗത്തിന് മരുന്നാണെന്ന് പോലും ഈ വിഷത്തെ കുറിച്ച് തെറ്റിദ്ധരിച്ചവരുണ്ട്. 
രാഷ്ട്രീയം, മതം എന്ന് വേണ്ട ഏത് വിഷയത്തിനും ചൂടേറിയ ചര്‍ച്ചകളിലൂടെ നിലപാടുകള്‍ ഉരുത്തിരിഞ്ഞിരുന്ന അങ്ങാടികള്‍ ശുഷ്‌കമായ സയനത്തിലാണ്. നാടറിഞ്ഞ നായകര്‍ വളര്‍ന്നു വന്ന നാട്ടിന്‍ പുറ കസേരകളും ആളൊഴിഞ്ഞിരിക്കുന്നു. അന്യമായ ഉന്മത്ത കേന്ദ്രങ്ങളിലൊഴികെ ആള്‍ക്കൂട്ടമില്ല. എല്ലാവരും നാളെ വാങ്ങാനിരിക്കുന്ന വിഭവങ്ങളുടെ പരസ്യം കാണാന്‍ ചാനലിനു മുമ്പില്‍ വായ്തുറന്നിരിപ്പാണ്. സാമ്രാജ്യത്വം വെച്ചുവിളമ്പുന്ന വിഭവങ്ങള്‍ തിന്നുമുടിച്ച് ഏമ്പക്കമിടുന്നു. അയല്‍പക്കത്തെ മണ്ണില്‍ പിറന്ന വിളകള്‍ക്ക് തൊട്ടുകൂടയ്ക. കാരണം സ്റ്റാന്‍ഡേര്‍ഡ് കുറവ്. കിടപ്പാടം വിറ്റിട്ടും ബാങ്ക് ലോണ്‍ അടച്ചുതീര്‍ക്കാനാകാതെ പരലോകം പുല്‍കിയ കര്‍ഷക ശ്രേഷ്ടരെ സമൂഹിക ഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ല..! ആഗോള വത്ക്കരണത്തിന്റെ അപകടങ്ങള്‍ക്കപ്പുറം മദ്യശാലകളുടെ കവാടങ്ങളാണ് ഈ അശ്പൃശ്യത സൃഷ്ടിച്ചത്. ഉപേക്ഷിക്കപ്പെട്ട ചവറുകൂനകളില്‍ കടിപിടികൂടുന്ന ശുനക സമ്ര്യാജ്യവും സായൂജ്യത്തിന്റെ സമര്‍പ്പണത്തില്‍ കാലിയായ കുപ്പികളും അങ്ങാടിയില്‍ ബാക്കിയായിരിക്കുന്നു. നാടേ കേഴുക.. ഇത് ദൈവത്തിന്റെ സ്വന്തം നാട്..! 
ലോക ജനസംഖ്യയില്‍ ആറിലൊന്നുള്ള, നൂറ്റിപ്പതിനഞ്ചുകോടി മനുഷ്യര്‍ വസിക്കുന്ന ഇന്ത്യയില്‍ ആളോഹരി മദ്യഉപഭോഗം 2 ലിറ്ററാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പഞ്ചാബ്, ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് മദ്യപാനികള്‍ ഏറ്റവും കൂടുതലുള്ളത്. ആസാം, അരുണാചല്‍ പ്രദേശ്, സിക്കിം, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കിടയിലും മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിച്ച തോതില്‍ കാണപ്പെടുന്നു. ഇന്ത്യയിലെ മദ്യഉത്പാദനത്തിന്റെ തോത് കാണുക. 1992-93 കാലഘട്ടത്തില്‍ 887.2 ദശലക്ഷം ലിറ്റര്‍ മദ്യമാണ് ഉദ്പാദിപ്പിക്കപ്പെട്ടത്. എന്നാല്‍ 1999-2000 വര്‍ഷത്തിലിത് 1654 ദശലക്ഷം ലിറ്ററും 2007-2008 വര്‍ഷത്തില്‍ 2300 ദശലക്ഷം ലിറ്ററും ആയിരിക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ആകെ മദ്യഉദ്പാദനത്തിന്റെ 65% സംഭാവന ചെയ്യുന്നത് ഇന്ത്യയാണത്രെ.
കേരളത്തിലേക്ക് വരുമ്പോള്‍ മദ്യപാന റെക്കോഡുകള്‍ക്ക് കൂടുതല്‍ തിളക്കമാണ്. 2001-2002 വര്‍ഷത്തില്‍ 2.04 ലിറ്ററായിരുന്നു മലയാളിയുടെ ആളോഹരി മദ്യോപഭോഗം. എന്നാല്‍ ഇപ്പോഴത് 11 ലിറ്ററായി വര്‍ദ്ധിച്ചിരിക്കുന്നു. ഈ കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് ബീവറേജസ് കോര്‍പറേഷന്‍ ഇരുപതിനായിരം കോടിരൂപയുടെ മദ്യമാണ് വിറ്റയിച്ചിരിക്കുന്നത്. 2006 മുതല്‍ 2010 ജൂലൈ വരെയുള്ള കാലയളവില്‍ 19,07,501 കോടി രൂപയുടെ മദ്യം മലയാളികള്‍ അകത്താക്കി. അരിക്കു വേണ്ടി ഉപയോഗിച്ചതിലും കൂടുതലാണ് ഈ സംഖ്യ. മദ്യ വ്യവസായത്തിലൂടെ കഴിഞ്ഞ സര്‍ക്കാറിനേക്കാള്‍ 6500 കോടി രൂപ അധിക വരുമാനം നേടാന്‍ ഈ സര്‍ക്കാറിനായിട്ടുണ്ടത്രെ.. ഗംഭീര വികസനം.. വിദേശമദ്യമെന്നറിയപ്പെടുന്ന ഇന്ത്യന്‍ മദ്യം വിറ്റയിക്കാനുള്ള കുത്തക കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീവറേജസ് കോര്‍പറേഷനാണ്. 1984 മുതല്‍ 2006 വരെ 13,722 കോടിയുടെ മദ്യവില്‍പ്പന നടത്തിയ കോര്‍പറേഷന്, 2006 മുതല്‍ 2010 വരെ 14,992 കോടിയുടെ മദ്യം വില്‍ക്കാനായി. ഉത്സവ കാലത്താണ് മദ്യവില്‍പ്പന കുത്തനെ ഉയരുന്നത്. 2009  ലെ ഓണക്കാലത്ത് വിറ്റത് 132.3 കോടി രൂപയുടെ മദ്യമാണെങ്കില്‍ 2010 ലേത് 155.16 കോടി രൂപയുടേതാണ്. ഇതൊക്കെ ഔദ്യോഗിക കണക്കുകളാണ്. ആളറിയാതെ വ്യാജനും നാടനുമായി മോന്തുന്നതൊന്നും ഈ കണക്കിന്റെ പരിതിയില്‍ വരുന്നില്ല. 

പിടിവിട്ടുപോകുന്ന മലയാളിയുടെ ഈ മദ്യസംസ്‌കാരം നാടിന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍ക്കും എപ്പോഴാണ് അക്രമിക്കപ്പെടുക എന്നറിയില്ല. മദ്യരാക്ഷസന്റെ കടാക്ഷ മേറ്റവര്‍ നാട്ടിലിറങ്ങി നടപ്പാണ്. എല്ലാ അക്രമങ്ങളിലും കലാപങ്ങളിലും നശീകരണാത്മക പ്രവര്‍ത്തനങ്ങളിലും ലഹരി സേവകര്‍ക്ക് അര്‍ഹിച്ച പ്രാതിനിധ്യമുണ്ട്. അതിലുപരി ഇവര്‍ സംഭാവന ചെയ്യുന്ന റോഡപകടങ്ങളും മറ്റു വ്യാജമദ്യ ദുരന്തങ്ങളും.. പൗരന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സര്‍ക്കാറിന് മദ്യം നിരോധിക്കാതിരിക്കാനാകില്ല. മദ്യം നിരോധിക്കാനുള്ള സമരത്തില്‍ നിരവധി മത, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇവരുടെ നിരന്തരമായ ബോധവത്കരണത്തിലൂടെ പുതിയ കുടിയന്‍മാരുടെ രംഗപ്രവേശം കുറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിലിവിലുള്ള കുടിയന്‍മാര്‍ സേവ പരിമിതപ്പെടുത്തി വരണം. ഇങ്ങനെ ഒരു പതിറ്റാണ്ടുകൊണ്ടെങ്കിലും സര്‍വ്വ പൈശാചികതയുടെ താല്ലോല്‍ നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായെങ്കില്‍.. എല്ലാം കാണുന്ന സര്‍ക്കാര്‍ ഇനിയും വൈകാതെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാം.. ഇല്ലെങ്കില്‍..!!!

Thursday, February 17, 2011



ഭീകരത: 
പാറ്റന്റ് നഷ്ടപ്പെടുന്നോ..!?



മുസ്‌ലിംകളെല്ലാം ഭീകരരല്ല; എന്നാല്‍ എല്ലാ ഭീകരരും മുസ്‌ലിംകളാണ് എന്നാതായിരുന്നു ഇതുവരെയുള്ള കണ്ടുപിടുത്തം. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്ജി അതിനൊരു തിരിത്തുകൊടുത്തിരിക്കുന്നു. എല്ലാ ഹിന്ദുക്കളും ഭീകരരല്ല, എന്നാല്‍ ഹിന്ദുക്കളിലും ഭീകരരുണ്ട് എന്നാണ് അദ്ധേഹത്തിന്റെ ഗവേഷണഫലം.  ആഗോളം മുതല്‍ കൊച്ചുകേരളം വരെ നീണ്ടുകിടന്നിരുന്ന ഭീകര സൃംഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കാന്‍ നമ്മുടെ മാധ്യമ സാമ്രാട്ടുകള്‍ ഇതുവരെ അനുവദിച്ചിരുന്നില്ല. തലയെടുപ്പുള്ള ഭീകരരുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടിരുന്നത് ഉസാമ ബിന്‍ലാദന്‍, മുല്ല ഉമര്‍, അസര്‍ മസൂദ്, അര്‍ലി അര്‍ത്താവ, സൈദ് അര്‍ദല്‍, അബൂതുലാ അഹ്മദ്, ലിദാന്‍ ഇസാമുദ്ദീന്‍ എന്നീ മുസ്‌ലിം അമ്പാസിഡര്‍മാരായിരുന്നു. ഇവര്‍ ഭീകരരംഗത്ത് കഴിവുതെളിയിച്ചവരായി വാഴ്ത്തപ്പെട്ടു. അഫ്ഘാനിസ്ഥാന്‍, സുഡാന്‍, ഇറാഖ്, ലബനാന്‍, ഫലസ്തീന്‍, ഈജിപ്റ്റ്, യമന്‍, സിറിയ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഭീകര വിതരണ ഹോള്‍സെയില്‍ ഔട്ട്‌ലെറ്റുകളുമായി ഇവര്‍ വിലസി നടന്നു. അല്‍ ക്വയ്ദ, ലഷ്‌കറെ ത്വയ്ബ, തഹ്‌രീഖെ താലിബാന്‍, ഹിസ്ബുല്‍ മുജാഹിദീന്‍, ഹര്‍ഖത്തുല്‍ ജിഹാദി, ജമാഇസ്‌ലാമിയ്യ:, ജയ്‌ഷെ മുഹമ്മദ്, അബൂസയ്യാഫ് എന്നീ സുന്ദര ബ്രാന്‍ഡുകളിലാണ് അവര്‍ ആഗോള തലത്തില്‍ ഭീകരത വിതരണം നടത്തിയത്.
ഇന്ത്യയിലെത്തുമ്പോള്‍ നേതൃത്വം നല്‍കാന്‍ ഒരു നേതാവിനെ കിട്ടാത്തതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍, സിമി എന്നീ കമ്പനികളുടെ പേരുകളിലായിരുന്നു വിപണനം നടന്നിരുന്നത്. നമ്മുടെ കേരളത്തിലും തടിയന്റവിടെ നസീറും സര്‍ഫ്രാസ് അഹ്മദും മുസ്‌ലിം പക്ഷത്തിന് ഭീകരപട്ടം നഷ്ടപ്പെടാതെ കാത്തു. (എല്‍.ടി.ടിയും മവോയിസ്റ്റുകളും പീപ്പിള്‍സ് വാര്‍ഗ്രൂപ്പും നാഗാ തീവ്രവാദികളും ഖാലിസ്ഥാന്‍ വാദികളുമൊന്നും ഒരു മതത്തെയും പ്രതിനിധീകരിക്കാത്ത, തികച്ചും നിരീശ്വരവാദികളാണെന്നാണ് നിഗമനം). 
ആഗോള മാന്ദ്യത്തെ ഭയപ്പെടാതെ, നല്ലവിലക്കു കാശാക്കാമെന്ന്  മാധ്യമങ്ങള്‍ തെളിയിച്ചു കഴിഞ്ഞ ഭീകര വിപണിയിലേക്ക്് ഇപ്പോള്‍ ചിലര്‍കൂടി കണ്ണിചേര്‍ന്നുകൊണ്ടിരിക്കുകയാണ്. കര്‍ട്ടനുപിന്നില്‍ ഒളിച്ചു നടത്തിയിരുന്ന ഊ കച്ചവടം കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലൂടെയാണ് ഔദ്യോഗികമായി അനാവൃതമായത്. ഒറ്റക്കും തെറ്റക്കും നടന്നുവന്നിരുന്ന ചില്ലറ സ്‌ഫോടനങ്ങളുടെ അടിവേര് തേടിചെന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം നാമധേയത്തില്‍ ഏറ്റെടുക്കപ്പെട്ട സ്‌ഫോടനങ്ങളുടെയെല്ലാം അവകാശം അവസാനം എത്തിച്ചേരുന്നത് ഒരേ ബിന്ദുവിലാണ്. 
കാവി ഭീകരര്‍.. കലാപവും അക്രമവും നരഹത്യകളും വളമാക്കി ഭാരതത്തിന്റെ മണ്ണില്‍ ത്രിശൂലമുറപ്പിച്ച സംഘം. നിരപരാധികളുടെ രക്തകൊണ്ട് പങ്കിലമാവാത്ത ഒരു ഏടും ഇതിന്റെ ചരിത്രത്തില്‍ ലഭ്യമല്ല. മുംബൈ, പൂനെ, ഭീവണ്ടി, ബഗല്‍പൂര്‍, ജഗല്‍പൂര്‍, മീററ്റ്, തലശ്ശേരി, കോയമ്പത്തൂര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ നിഷ്‌ക്കളങ്കരായ അനേകായിരങ്ങളുടെ കബന്ധങ്ങളുടെ മുകളില്‍ വളര്‍ന്നതാണ് ഈ പ്രസ്ഥാനം. ഭീതി വിതച്ച് ഭരണം കൊയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇവരുടെ തേരോട്ടത്തില്‍ ചവിട്ടി അരക്കപ്പെട്ടത് ഇന്ത്യന്‍ മുസ്‌ലിമിന്റെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മജിയെ തോക്കിനിരയാക്കുകയും നൂറ്റാണ്ടുകളോളം മുസ്‌ലിം സുജൂദ് ചെയ്ത ബാബരി മസ്ദിന്റെ തഴികക്കുടങ്ങള്‍ തട്ടിനിരത്തിയതും ഇവര്‍ വിപ്ലവമായി കാണുന്നു. തങ്ങള്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്റെ സൃഷ്ടിക്കുവേണ്ടി എന്ത് നീചമാര്‍ഗ്ഗം സ്വീകരിക്കാനും മടിയില്ല. മഹാത്മജിയുടെ വധത്തെ തുടര്‍ന്നും ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥകാലത്തും നിരോധിക്കപ്പെട്ടെങ്കിലും പരിക്കുകളേല്‍ക്കാതെ ഇപ്പോഴും ഇവര്‍ ഭാരത മതേതരത്വത്തിനു നേരെ കാവാത്ത് നടത്തിക്കൊണ്ടിരിക്കുന്നു. 
ഇന്ത്യമഹാരാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് ഈ ഭീകരരില്‍ നിന്നാണെന്ന് പറയുന്നുത് ചില്ലറക്കാരൊന്നുമല്ല, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് കാണുന്ന സാക്ഷാല്‍ രാഹുല്‍ ഗാന്ധി, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ദിഗ്‌വിജയ് സിംഗ്, പ്രണബ് മുഖര്‍ജി, പളനിയപ്പന്‍ ചിദംബരം ചെട്ട്യാര്‍ എന്നിങ്ങനെ നിലയും വിലയും ഉള്ള, അനേക കാലമായി ഭാരത്തിന്റെ സ്പന്ദനങ്ങള്‍ അനുഭവിച്ചറിയുന്നവര്‍. ഭീകര പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസിന്റെ പങ്കും അന്വേഷിക്കണമെന്നാണ് ന്യൂഡല്‍ഹിയില്‍ സമാപിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രമേയം പാസാക്കിയത്. 
സയണിഷത്തിന്റെ വിഷപ്പുല്ലുകള്‍ വിളയുന്ന ഇസ്രയേലുമായാണ് കാവി നേതാക്കള്‍ കൂടുതല്‍ ബന്ധമുള്ളത്. ഇടക്കിടെ ഇവര്‍ ഇസ്രായേലിലേക്ക് യാത്ര നടത്തുന്നത് കാണാതിരുന്നുകൂടാ. വംശ ശുദ്ധീകരണത്തിന്റെ വിപല്‍ക്കരമായ പ്രത്യശാസ്ത്രം പേറുന്നവര്‍, ആഗോള തലത്തില്‍ മുസ്‌ലിംകളെ പ്രതിരോധിക്കാന്‍ ക്വട്ടേഷന്‍ ഏല്‍പ്പിക്കപ്പെട്ടേക്കാം. തത്ഫലമായി ദുരന്തപര്യയമായ ഒരു അവസ്ഥാവിശേഷത്തിലേക്കായിരിക്കും നമ്മുടെ രാജ്യം എടുത്തെറിയപ്പെടുക. വളര്‍ന്നു വരുന്ന വന്‍ ശക്തിയായ ഇന്ത്യാമഹാരാജ്യത്തിന് തീരാശാപമായി മാറും ഈ ദ്രുവീകരണം. മതേതരത്വത്തെ അകാല ചരമത്തിന് കാരണമാകുകയും ചെയ്യും. രാഷ്ട്രത്തിന്റെ അഖണ്ഡതക്കു നേരെ കലാപം കൂട്ടുന്നവര്‍ ആരായാലും അടിച്ചമര്‍ത്തിയേ മതിയാവൂ. 
റമളാന്‍ മാസത്തില്‍ നോമ്പുതുറ സമയത്താണ് അജ്മീര്‍ ദര്‍ഗ ശരീഫിനടുത്ത് ബോംബുപൊട്ടുന്നത്. മൂന്ന് പേര്‍ മരിക്കുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ ആര്‍.എസ്.എസ് ക്യാമ്പില്‍ നിന്ന് സംഭാവന ചെയ്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി സുരേഷ് നായരാണ്. സ്‌ഫോടനങ്ങളുടെ അടിവേരുകള്‍ അന്വേഷിച്ചിറങ്ങിയാല്‍ സനാതന സംരക്ഷകരുടെ അടുക്കളകളില്‍ വരെ എത്തിച്ചേരുമെന്നാണ് ഈ മലയാളി സാന്നിധ്യം സൂചിപ്പിക്കുന്നത്. മുസ്‌ലിം ഭീകരതക്കെതിരെ അങ്കവാളെടുത്തവരാണ് ഇവരില്‍ പലരും. കേരളത്തിലെ മാധ്യമങ്ങളില്‍ വിഷം വമിപ്പിച്ച് ന്യൂനപക്ഷത്തിന്റെ ഉറക്കം കെടുത്തിയവരാണിവര്‍. 
അജ്മീര്‍ ദര്‍ഗ, മക്ക മസ്ജിദ്, മലേഗാവ്, സംഝോത എക്‌സ്പ്രസ്, താനെ, ഗോവ, കാണ്‍പൂര്‍, നന്ദേഡ്, ദല്‍ഹി മെഹ്‌റോളി ഇവിടുങ്ങളിലൊക്കെ നൂറുകണക്കിന് നിരപരാധികളായ മനുഷ്യര്‍ ചിന്നിച്ഛിതറിയിരിക്കുന്നു. ഈ സ്‌ഫോടനമൊക്കെ സംഭാവന ചെയ്തിരുന്ന ദുഷ്ട ശക്തികള്‍ ആരായിരുന്നെന്ന് തെളിവു സഹിതം പുറത്തുവന്നിരിക്കുകയാണ്. മുംബൈ ആക്രമണത്തിനിടയില്‍ ജീവന്‍വെടിയേണ്ടി വന്ന എ.ടി.എസ് തലവന്‍ കര്‍ക്കരെയുടെ ആകസ്മിക മരണം വരെ വിരല്‍ ചൂണ്ടുന്നത് കാവി ഭീകരരിലേക്കാണ്. ഇനിയും ഭീകരത അന്വേഷിച്ച്  പെടാപ്പാട് വേണമെന്നില്ല. 
പ്രമേയങ്ങളില്‍ക്കുപരിയായി നാടിന്റെ സാസ്ഥ്യം കെടുത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവം ഭരണ വര്‍ഗ്ഗത്തിനുണ്ടാകണം. ഭീകരതക്കെതിരെ ഉന്നമില്ലാതെ പ്രതികരിക്കുന്നതിന് പകരം ഭീകരതയുടെ ഉറവിടങ്ങള്‍ വളരാതിരിക്കാനുള്ള നടപടിയുണ്ടാവണം. ചെയ്യാത്ത ഭീകരതയുടെ പേരില്‍ വ്യാജ ഏറ്റമുട്ടലുകളിലൂടെ മരണമടയേണ്ടി വന്നവര്‍, ജയിലുകളില്‍ കൊടിയ പീഢനമേല്‍ക്കേണ്ടി വന്നവര്‍, സംശയത്തിന്റെ പേരില്‍ മാനഹാനി ഏല്‍ക്കേണ്ടിവന്നവര്‍ ഇവര്‍ക്കൊക്ക നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം.
അതൊടൊപ്പം, ഭീകരതയോടെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുന്ന മുസ്‌ലിംകളുടെ സമീപനം മാതൃകയാക്കാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ മുന്നോട്ടുവരണം. പാര്‍ട്ടിക്കുള്ളില്‍ ഭീകരതയും തീവ്രവാദവും സംശയിക്കപ്പെടുന്ന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ അംഗമാക്കാന്‍ പാടില്ല. അന്തിമയങ്ങിയാല്‍ കവാത്ത് നടത്തുന്നവര്‍ പകലില്‍ വിശ്രമ സ്ഥാനം കണ്ടെത്തുന്നത് മതേതര പാര്‍ട്ടികളിലാണ്. ഇത്തിക്കണ്ണി കണക്കെ അവര്‍ ആ പാര്‍ട്ടികളെ തങ്ങളുടെ അജണ്ടകള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നു. കൂടെ കിട്ടിയവരെ സംഘടനകളിലേക്ക് മാര്‍ഗം കൂട്ടുന്നു. നിശബ്ദ കൊലയാളികളായ നീരാളികളെ പിടിച്ചു പുറത്തെറിയാന്‍ മതേതര പാര്‍ട്ടികള്‍ സംന്നദ്ധമായാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ. 

Thursday, December 23, 2010

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം :  
തിരുത്തപ്പെടേണ്ട അനീതി

വെള്ളക്കോളര്‍ ഉദ്യോഗം ഒരു അംഗീകാരമായി കാണുന്നവരാണ് കേരളീയ സമൂഹം. കഴിവും പ്രാപ്തിയുമുള്ളവര്‍ മാത്രമേ ഏതാണ്ടൊക്കെ  ഈ മേഖലകളില്‍ എത്തിപ്പെടൂ എന്നതാണ് പൊതുവിശ്വാസം. എന്നാല്‍, അതിന് അപവാദങ്ങളും ഇല്ലാതില്ല. എന്നാല്‍ കൈക്കൂലി കൊടുത്തും കാലുപിടിച്ചും പിന്‍വാതിലിലൂടെ എത്തുന്നവരും കുറവല്ല. പി.എസ്.സി നടത്തിയ നിയമന തട്ടിപ്പുകളുടെ നാറ്റക്കഥകള്‍ സാംസ്‌കാരിക കേരളം മുമ്പ് ഉറക്കമിളച്ച് കണ്ടതാണ്. ഇപ്പോള്‍ പി.എസ്.സിയുടെ നൂലാമാലകള്‍ക്കൊന്നും നില്‍ക്കാതെ നേരെ ചൊവ്വേ ഉദ്യോഗതലങ്ങളില്‍ കയറിയിരിക്കാമെന്നും കൊല്ലത്തും വയനാട്ടിലും ചിലര്‍ തെളിയിച്ചുകഴിഞ്ഞു. രാഷ്ട്രീയക്കാരുമായി അവിശുദ്ധ സഖ്യം ചേര്‍ന്ന് നാടിന്റെ സമ്പത്തൂറ്റുന്ന അട്ടകളായി ഇത്തരക്കാര്‍ പരിണമിക്കുന്നു.
ഇന്ന്, അധിവേഗം കമ്പ്യൂട്ടറുകളും ശീതികരണികളും കയ്യടക്കിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗത്തിലാണ് ഇപ്പോഴും ഫയലുകള്‍ നീങ്ങാറുള്ളത്. മ്യൂസിയങ്ങളെ വെല്ലുന്ന രീതിയല്‍ ഫയലുകള്‍ വിശ്രമിക്കുന്നു. ഉടനടി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് പോകുമോ എന്നുപോലും സംശയിച്ചുപോകും. ഫയലിനു മുകളില്‍ ഉറക്കം തൂങ്ങുന്ന ബ്യൂറോക്രാറ്റുകള്‍ പണത്തിന്റെ തിളക്കം കാണുമ്പോള്‍ ഇളകാന്‍ തുടങ്ങും. നടപടികള്‍ പിന്നീട് ത്വരിതഗതിയില്‍ (പണത്തിന്റെ കനത്തിനനുസരിച്ച്) നടക്കും. സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ പല വിരുതന്‍മാരും ഹാജര്‍ നേടിയതിന് ശേഷം പിതിവുപടി കറക്കം തുടരുകയാണത്രെ. ഫയലുകളുടെ കാര്യം തഥൈവ. നാടിന്റെ ശാപം..!
വളരെ പെട്ടെന്ന് അനുവദിക്കാവുന്ന ഒരു സര്‍ട്ടിഫിക്കറ്റിനുവരെ അധികം സര്‍ക്കാര്‍ ഓഫീസുകളിലും സാധാരണ പൗരന്റെ അന്യേഷണങ്ങള്‍ക്ക് മറുപടി ലഭിക്കാക്കുന്ന റെഡിമെയ്ഡ് മറുപടിയുണ്ട്. നാളെ വരൂ. കൂടുതല്‍ അന്യേഷിക്കുന്നവര്‍ക്ക് ഓഫീസറില്ല എന്ന അറിവുകൂടി ലഭിക്കും. നാളെയില്‍ വിശ്വസിച്ച് ആഴ്ചകളോളും കുടയും തൂക്കി സര്‍ക്കാന്‍ ഓഫീസിന്റെ പടി കയറിയിറങ്ങുന്ന പാവങ്ങളെ സംഘടത്തോടെയെ വീക്ഷിക്കാനാവൂ. പണമുള്ളവനും രാഷ്ട്രീയ സ്വാധീനമുള്ളവനും വീട്ടില്‍വന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും വിശാല മനസ്സുള്ള ഉദ്യോഗസ്ഥ ലോബി വിലസുന്ന നാടാണിത്. മുമ്പ് വയനാട്ടില്‍ സര്‍വ്വീസിലിരുന്ന ഒരു വിദ്വാന്‍ സ്ഥലംമാറ്റം നേടി പിരിഞ്ഞു പോയതിനുശേഷവും വയനാട്ടിലെ ഓഫീസിന്റെ സീലും രേഖകളും ഉപയോഗിച്ച് ആശ്യപ്പെട്ടവര്‍ക്ക് മുഴുവന്‍ ഇഷ്ടം പോലെ ബാര്‍ലൈസന്‍സ് നല്‍കിയത് കയ്യോടെ പിടികൂടിയിരുന്നു. പൗരന്റെ പ്രഥമാവകാശങ്ങളെ പോലും ഇത്തരത്തില്‍ കൈക്കുലിക്കുവേണ്ടി തടയിടപ്പെടാറുണ്ട്. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ടു ലഭിക്കാന്‍ പോലീസ് വേരിഫിക്കേഷന്‍ ആവശ്യമാണ്. ചിലസമയങ്ങളില്‍ കൈക്കൂലി ലഭിക്കാതെ പോലീസുകാരന്‍ ആളെ വേരിഫിക്കേഷന്‍ ആകാറില്ല. 
സാധാരണക്കാരോടുള്ള പല ഉദ്യോഗസ്ഥരുടെയും പെരുമാറ്റത്തില്‍ ഒരുതരം ദാര്‍ഷ്ട്യം നിറഞ്ഞുനില്‍ക്കുന്നത് കാണാം. അവജ്ഞയോടെയാണ് അവര്‍ ജനങ്ങളെ സമീപിക്കാറ്. രാജാവിന്റെ ആജ്ഞാ മനോഭാവമാണിവര്‍ക്ക്. ആവശ്യത്തിനുവന്നവന്‍ തങ്ങള്‍ക്കുമുമ്പില്‍ അടിമയുടെ രീതില്‍ ഓച്ഛാനിച്ച് നില്‍ക്കണമെന്ന് നിര്‍ബന്ധമാണ്. ഗതികേട്.. അല്ലാതെന്ത്.. പലര്‍ക്കും കാര്യംകാണാം കഴുതക്കാലും പിടിക്കേണ്ടി വരുന്നു. റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ ചെന്നാലും കാണാം ഇത്തരത്തിലുള്ള ഭരണങ്ങള്‍. ഒരു രൂപയോ രണ്ടുരൂപയോ ചില്ലറയില്ലാത്തതിനാല്‍ ദീര്‍ഘദൂരയാത്രക്കുപോലും ടിക്കറ്റ് കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്ന ടിക്കറ്റ് കളക്ടര്‍മാരുണ്ട്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഇവര്‍ മറുപടി പറയാറില്ല. നിങ്ങള്‍ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് ഒന്നാം തിയതി തോറും ശംബളം കിട്ടുമെന്ന പല്ലവി ആവര്‍ത്തിക്കുന്ന അധ്യാപകരും നാട്ടില്‍ കുറവല്ല. ജോലി ചെയ്യുന്നതിനാണ് (അവധി ദിനങ്ങളും..!?) കൂലി ലഭിക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കിയിട്ടുണ്ടോ? അല്ലാതെ പി.എസ്.സി പരീക്ഷ ജയിച്ച് ജോലി നേടുന്നതിനല്ല..! ഭൂരിപക്ഷം വരുന്ന സാധാരണ പൗരന്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കുന്ന നികുതിയാണ് ശംബളവും ബോണസും ഉത്സവ ബത്തയും, ഡി.എയും, ടി.എയുമൊക്കെയായി തങ്ങളും തീന്‍മേശയിലെത്തുന്നതെന്ന് വെട്ടിവിഴുങ്ങുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് അപവാദമായി, ആത്മാര്‍ത്ഥതമായി ജോലിചെയ്യുകയും തന്റേടമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന അധ്യാപകരുള്‍പ്പെടെ, തൊഴിലിനോട് കൂറും ബഹുമാനവുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍, നീതിനേടിക്കൊടുക്കാന്‍ വേണ്ടി ഏതറ്റവും പോകാന്‍ തയ്യാറാകുന്ന വക്കീലുമാര്‍ തുടങ്ങി തങ്ങളുടെ ഓഫീസിലെത്തുന്ന ഏതൊരു  തുടങ്ങി നിരവധി പേരുണ്ട്. ഇപ്പോള്‍ അവരും വംശനാശ ഭീഷണിയിലാണ്.
ഈ ഓഫീസില്‍ കൈക്കൂലി ആവശ്യപ്പെടുന്നതും നല്‍കുന്നതും കര്‍ശനമായി വിലക്കിയിരിക്കുന്നു എന്ന ബോര്‍ഡ് പല സര്‍ക്കാര്‍ ഓഫീസുകളിലും കാണാം. പലപ്പോഴും ഇതൊരു പ്രഹസനം മാത്രമാണ്. കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായ ഉദ്യോഗസ്ഥനെതിരില്‍ അന്വേഷണം നടത്താനെത്തി കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായ പുലികളുടെ ചരിത്രവും നമ്മുടെ കേരളക്കരക്ക് പറയാനുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ സ്വന്തം തറവാടുപോലെ പലരും കാണുന്നു. മതേതര ജനാധിപത്യമായ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകളും അത്തരത്തിലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണമെന്ന് ഭരണഘടന നിഷ്‌ക്കര്‍ഷിക്കുന്നു. എന്നാല്‍, പല സര്‍ക്കാര്‍ ഓഫീസുകളിലും കടന്നു ചെല്ലുമ്പോള്‍ ഇവ ഒരു മത്തതിന്റെ കുത്തകയാണോ എന്നു തോന്നിപോകും. ഫോട്ടോകളിലും കലണ്ടറുകളുമായി ദൈവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതുകാണാം. ഒരു വിരുതന്‍ സര്‍ക്കാര്‍ ഓഫീസില്‍ പൂജ നടത്തി പിടിയിലായതും അടുത്ത കാലത്താണല്ലോ.  പവിത്രമായി കരുതുന്ന ദൈവത്തിന്റെ സ്ഥാനം മനസ്സിലും ആരാധനാ കേന്ദ്രങ്ങളിലുമായിരിക്കണം. അല്ലാതെ എല്ലാ മതക്കാരും ജീവിക്കുന്ന ഒരു രാജ്യത്തിന്റെ പൊതുസ്വത്തായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. സവര്‍ണ്ണതക്കു ഭൂരിപക്ഷമുള്ള ഉദ്യോഗമണ്ഡലങ്ങലില്‍ അവരുടെ അനുഷ്ടനങ്ങളും സ്വാഭാവികമായി പൊതുചടങ്ങാക്കി തിരുകിക്കയറ്റുകയാണ്. നിലവിളക്കുകൊളുത്തലും തേങ്ങ ഏറുമൊക്കെ തീര്‍ത്തും ഒരൊറ്റ മതത്തില്‍ ആചാരമാണ്. ഓണത്തെ പൊതു ആഘോഷമായി അവതരിപ്പാക്കാറുണ്ട്. എന്നാല്‍, ഹൈന്ദവ പുരാണ വിശ്വാസ സംബന്ധിയായ ആഘോഷമായ ഓണം കേരള ജനസംഖ്യയിലെ പകുതിയോളം വരുന്ന മത വിഭാഗങ്ങള്‍ ഓണം ആഘോഷിക്കാറില്ല. സര്‍ക്കാര്‍ പരസ്യങ്ങള്‍, വെബ്‌സൈറ്റുകള്‍, സ്‌കൂള്‍ കലാമേളകള്‍, പൊതു സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയവയിലൊക്കെ ഒരു മതത്തിന്റെതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം അവതരണങ്ങള്‍ (അതിക്രമങ്ങള്‍) കാണാം. മതേതരത്വം നില്‍നില്‍ക്കേണ്ട രാജ്യത്ത് ഇവയൊക്കെ തിരുത്തപ്പെടേണ്ടതാണ്. 
മതേതരത്വവും സഹിഷ്ണുതയും നിലനില്‍ക്കണമെന്ന് നൂറുശതമാനവും ആത്മാര്‍ത്ഥതയോടെ ആഗ്രഹിക്കുന്നതോടൊപ്പം, സഹിഷ്ണുത തകര്‍ക്കുന്നതിനു നിധാനമാകുന്ന  ഇത്തരം വ്യക്തി താത്പര്യങ്ങള്‍ തിരുത്തപ്പെടേണ്ടതുമുണ്ട്. മതസൗഹൃദത്തിന്റെ മഹിത പാരമ്പര്യമുള്ള നാം രാഷ്ട്ര പുരോഗതിക്കുവേണ്ടി കൈകോര്‍ത്ത്  ഒന്നിച്ചു മുന്നേറണം. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥ പുലര്‍ത്താനുള്ള മനസ്സ് ഉദ്യോഗവൃന്ദത്തിനുണ്ടാകണം. അഴിമതി കാണിക്കുന്നവരെ തറവാട് നോക്കാതെ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. സ്വന്തം കൊടിക്കുപിന്നില്‍ അണിനിരക്കുന്നവര്‍ അഴിമതിക്കുപിടിക്കപെടുമ്പോള്‍ സംരക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്ന രാഷ്ട്രീ നേതൃത്വം ഇപ്പണി നിറുത്തണം. അഭിമാനം പണയപ്പെടുത്തി ആരുടെ മുമ്പിലും ഓച്ഛാനിച്ച് നിന്ന് വാങ്ങേണ്ടതല്ല തങ്ങളുടെ അവകാശങ്ങളെന്ന ബോധം പൗരന്‍മാര്‍ക്കുണ്ടാകണം. ഒറ്റെക്കെട്ടായി എതിര്‍ത്താല്‍ തകര്‍ന്നു പോകുന്നതാണ് ചില്ലുമേടകളെന്ന് ഓര്‍ത്തുവെക്കുക.
അഴിമതി നാടുവാണീടും കാലം

പ്രണയത്തിന് കണ്ണും കാതുമില്ല എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് അഴിമതിയുടെ കാര്യവും. നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇന്ന് അഴിമതിയില്‍ കിടന്നുരുളുകയാണ്. ഭരണ പ്രതിപക്ഷ ഭേതമില്ലാതെ സര്‍വ്വരെയും അഴിമതി പിടികൂടിയിരിക്കുന്നു.  ഐ.പി.എല്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ്...  അഴിമതി വ്യവസായത്തിന്റെ പട്ടിക അനന്തമായി നീളുകയാണ്.  
ഐ.പി.എല്ലിന്റെ രൂപത്തിലാണെന്ന് തോന്നുന്നു ഈ വര്‍ഷത്തെ അഴിമതി പുറത്തുചാടിയത്. നാട് പനിച്ചു വിറച്ചപ്പോള്‍ അഴിമതി വീരന്‍മാര്‍ പണം കൊണ്ട് കുളിച്ചു. വെറും 630 കോടിയുടെ രൂപയുടെ ഐ.പി.എല്‍ കുംഭകോണം അറിഞ്ഞപ്പോള്‍ മൂക്കുചൊറിഞ്ഞവരെ... നിങ്ങള്‍ ലജ്ജിക്കുക. റെക്കോഡിന്റെ തിളക്കവുമായി ഇതാ 2 ജി സ്‌പെക്ട്രം. 176700 കോടി...  ഹെന്റമ്മോ.. കേട്ടിട്ട് പേടിയാകുന്നു.
നമ്മുടെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ വളരെ പണിപ്പെട്ട് കൂട്ടിയെടുത്തതാണ് ഈ കണക്ക്. നമ്മുടെ രാജ്യ ഭണ്ഡാരത്തിലേക്ക് എത്താന്‍ നേര്‍ച്ച ചെയ്ത ഈ പണം പാതാളത്തില്‍ താഴ്ന്നിരിക്കുന്നു. മൊബൈല്‍ സേവന ധാതാക്കള്‍ക്ക് സ്‌പെക്ട്രം അനുവദിച്ച വകയില്‍ രാജ്യത്തിന്റെ ഖജനാവില്‍ എത്തേണ്ടതായിരുന്നു ഈ പണം. രാജ്യത്തിന്റെ സമ്പത്ത് കെട്ടിപൂട്ടിവെച്ച കൊലകൊമ്പന്‍മാരടക്കം  ചുളുവിലക്ക് നേടിയെടുത്ത സ്‌പെക്ട്രം സ്‌പെയ്‌സ് മറിച്ചുവിറ്റു. യൂണിടെക് എന്ന കമ്പനി 1651 കോടിരൂപക്ക് ലൈസന്‍സ് കരസ്തമാക്കിയതിന് ശേഷം തങ്ങള്‍ക്ക് കിട്ടിയതില്‍ നിന്ന് 60 ശതമാനം ഓഹരികള്‍ ടെലിനാര്‍ എന്ന നോര്‍വീജിയന്‍ കമ്പനിക്ക് വിറ്റത് 6200 കോടി രൂപക്കാണത്രെ. ഈ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത സ്പാന്‍ എന്ന കമ്പനി 1537 കോടിക്ക് നേടിയ സ്‌പെകട്രത്തില്‍ നിന്ന് 45%  ഒരാഴ്ചകൊണ്ട് 4200 കോടിക്ക് മറിച്ചുവിറ്റ് ലോകചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ബിസിനസ്സുകളിലൊന്ന് നടത്തി. കാര്യമായ ഒരു മുടക്കുമില്ലാതെ 7200 കോടിയുടെ കച്ചടം അടിച്ചെടുക്കാന്‍ ഈ കടലാസ് കമ്പനിക്കായി. കുത്തക മൊബൈല്‍ കമ്പനികള്‍ രാജ്യത്തെ ബഹുജനങ്ങളുടെ പോക്കറ്റില്‍ നിന്ന് ഊറ്റിയെടുക്കുന്ന ഈ പണം കൊള്ളചെയ്യാന്‍ രാജ്യം ഭരിക്കുന്നവര്‍ തന്നെ കൂട്ടുനിന്നു. കൂട്ടിക്കൊടുത്തു... 
ആണുങ്ങള്‍ക്കുമാത്രമാണ് ഇപ്പണിപറ്റിച്ചതെന്ന് ധരിച്ചെങ്കില്‍ തെറ്റി. പെണ്‍സിങ്കങ്ങളും  ഈ കച്ചവടത്തിന് ഇടനിലക്കാരിയായുണ്ട്.. നീര റാഡിയ. തന്റെ മാസ്മര സൗന്ദര്യത്തില്‍ അധികാരികളെ മയക്കി കിടത്തി വന്‍കിടക്കാര്‍ ഇടപാടുകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ ഇടനിലക്കാരിയായി നിന്നത് ഈ മഹതിയാണ്. മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ വാങ്ങിക്കൊടുത്ത് കമ്മീഷന്‍ പറ്റുന്ന ജോലിയായിരുന്നു. ആ ബിസിനസ്സ് ലാഭം പോരാതായപ്പോഴാണ് ഇന്ത്യയിലേക്ക് പാരച്ച്യൂട്ടിലിറങ്ങിയത്. കണി മോശമായില്ല. എണ്ണിയാലൊടുങ്ങാത്ത കോടികള്‍.. ബിസിനസ്സ് സാമ്രാജ്യം.. ഉന്നതങ്ങളില്‍ ഊട്ടിയുറപ്പിച്ച ബന്ധം..  ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്നവിവരം.. ഒരു പക്ഷേ കേന്ദ്രത്തില്‍ ആര് മന്ത്രിയാവണമെന്ന് തീരുമാനിക്കുന്നത്  ഇവരാണ് പോലും..! തങ്ങളുടെ മാധ്യമങ്ങളിലൂടെ തീവ്രവാദവും ഭീകരതയും അരിച്ചുപെറുക്കി നാടിന്റെ സുരക്ഷ കാത്ത രാഷ്ട്ര സ്‌നേഹികളായ മാധ്യമമുതലാളിമാര്‍വരെ നീരയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടിട്ടുണ്ട്. 
രാജ്യം അഴിമതിക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ബാക്കിയുള്ള തുണ്ടുകയറിന്റെ കച്ചവടമുറപ്പിക്കാന്‍ സൂട്ടും കോട്ടുമിട്ട് ഒബാമ എത്തിയിരുന്നു. പൊന്നുരുക്കുന്നിടത്തും നമ്മുടെ നാട്ടിലെ പൂച്ചകള്‍ വെറുതെയിരുന്നില്ല. രാജ്യം സാമ്ര്യാജ്യത്വത്തിന് എഴുതിക്കൊടുത്താലും പൗരന്റെ എച്ചില്‍ പാത്രം പോലും വിറ്റുതുലച്ച് കമ്മീഷന്‍ പറ്റാന്‍ ദുഷ്ടന്‍മാര്‍ അരുനില്‍ക്കുകയാണ്.  കൂടെകിടക്കാന്‍ വരുന്നവന്റെ മട്ട് ലോകം ഇപ്പോള്‍ ശരിക്കും കണ്ടുകഴിഞ്ഞു. സാമ്രാജ്യത്വം വരിഞ്ഞുമുറുക്കുന്ന വിഷപ്പാമ്പാണെന്ന  തിരിച്ചറിവ് നമ്മുടെ നാട്ടിലെ ഭരണ നേതൃത്വത്തിന് ഇല്ലാതെപോയല്ലോ..! അഴിമതി വിമുക്തിയുടെ കാര്യത്തില്‍ ഇന്ത്യക്ക് 85-ാം സ്ഥാനമുണ്ടെന്ന് ഒരു സര്‍വ്വെ സൂചിപ്പിക്കുന്നു. (ദൈവമേ... ഇക്കണക്കിനാണെങ്കില്‍ 205 സ്ഥാനത്തുള്ള രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും). ലോക പോലീസിന്റെ തനിനിറം തുറന്നുകാട്ടിയ വിക്കീലീക്‌സിന്റെ ജൂലിയന്‍ അസാഞ്ചിനെ പോലുള്ള ഒരു ആണ്‍കുട്ടി അഴിമതി ശിങ്കങ്ങള്‍ വിലസുന്ന നമ്മുടെ നാട്ടിലുണ്ടായെങ്കില്‍..!!
ആദര്‍ശ ബോധം അല്‍പമെങ്കിലും ഉള്ളവര്‍ രാഷ്ട്രീയക്കാര്‍ക്കിടയിലില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. അഴിമതി ഭരണക്കാര്‍ക്ക് അപവാദമാണ് കര്‍ണാടക വഖ്ഫ് മന്ത്രി മുംതാസ് അലി ഖാന്‍. സനാതന സംരക്ഷകരായ കാവി ഗവണ്‍മെന്റ് ഭരിക്കുന്ന കണ്ണടനാട്ടില്‍ തോന്നിയ പോലെ സര്‍ക്കാര്‍ ഭൂമി മന്ത്രി പുംഗവര്‍ പങ്കിട്ടെടുത്തപ്പോള്‍, തട്ടിയെടുക്കുന്ന പൊതുമുതല്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്നതാണെങ്കിലും തനിക്കുവേണ്ടെന്ന് പറഞ്ഞ് അദ്ദേഹം നട്ടെല്ലുണ്ടെന്ന് തെളിയിച്ചു. പ്രശംസനീയവും ആദര്‍ശപരവുമാണ് അദ്ദേഹത്തിന്റെ തീരുമാനം.  ആദര്‍ശ ശുദ്ധിയുള്ള ഇദ്ദേഹത്ത പോലുള്ളവര്‍ ഇന്ന് വംശനാശ ഭീഷണിയിലാണ്. നാടിന് നിസ്വാര്‍ത്ഥമായി സേവനം ചെയ്യാന്‍ തല്‍പരരായവരെ നേതൃനിരയില്‍ പ്രതിഷ്ഠിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കാവണം. അത്തരത്തിലുള്ള തലമുറയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമവുമുണ്ടാകണം. 
ഇന്ന് ഹെല്‍മറ്റിടാത്ത ബൈക്ക് യാത്രക്കാരനും ടിക്കറ്റെടുക്കാതെ ട്രൈനില്‍ കയറുന്നവനും മാത്രമേ ഇപ്പോള്‍ നിയമത്തെ പേടിക്കേണ്ടതുള്ളൂ. വന്‍കിടകളെല്ലാം പരിതിക്കുപുറത്താണ്. കോലാഹലങ്ങളടങ്ങുമ്പോള്‍ ഇവര്‍ക്കെതിരെയുള്ള കേസുകളെല്ലാം വിസ്മൃതി പൂകാറാണ് പതിവ്. 
നാടിനെയും നാട്ടാരെയും യാതൊരു വേര്‍തിരിവുമില്ലാതെ സേവിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പാര്‍ലിമെന്റിന്റെ പടികയറിയവര്‍ യാതൊരു പക്ഷഭേതവുമില്ലാതെ അഴിമതിയില്‍ മുങ്ങുകയാണ്. ഇന്ത്യന്‍ പൗരന്റെ വിയര്‍പ്പൂറ്റിക്കൊണ്ട് തടിച്ചുകൊഴുക്കുന്ന ഈ പരാന്നഭോജികള്‍ രാജ്യത്തിന് അപമാനമാണ്. നികുതിപണം കട്ട് മുടിക്കുന്ന ഈ രാജ്യസേവകരെ അഴിക്കുള്ളിലാക്കിയാലേ രാജ്യം അഴിമതിമുക്തമാകൂ. 

Monday, October 25, 2010


Thursday, October 21, 2010


കാവി ഭീകരത :

ചിദംബരത്തിന് നാക്ക് പിഴച്ചിട്ടില്ല

കാവി ഭീകരതയുടെ ആശങ്കകള്‍ വ്യക്തമാക്കി ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ചിദംബരം നടത്തിയ പ്രസ്താവന രാജ്യത്തെയും മതേതരത്വത്തെയും സ്‌നേഹിക്കുന്നവരെ ചിന്തിപ്പിക്കേണ്ടതാണ്. രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്‌ഫോടനങ്ങളുടെ യതാര്‍ത്ഥ അവകാശികള്‍ സംഘപരിവാരമാണെന്നതിന്റെ വ്യക്തമായ സൂചനകളാണ് അദ്ധേഹം നല്‍കിയത്. സുരക്ഷ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി അദ്ധേഹം പരസ്യമായി പറഞ്ഞ കാര്യം വ്യക്തമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. മലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍, മക്ക മസ്ജിദ്, ഗോവ തുടങ്ങി അനേകം സ്ഥലങ്ങളില്‍ ഈ അടുത്ത കാലത്തായി നടന്ന സ്‌ഫോടനങ്ങളുടെ പിന്നിലുള്ളത് കാവി ഭീകരരാണെന്ന സത്യം വെളിച്ചത്ത് വന്നിരിക്കുകയാണ്. ഏറ്റവും നീചമായ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആദ്യം മുസ്‌ലിം നാമത്തിലുള്ള സംഘടനകളുടെ തലയിലാണ് കെട്ടിവച്ചിരുന്നത്. 
ചിദംബരം ചെട്ടിയാരുടെ വെടികൊണ്ട് ഏറ്റവും കൂടുതല്‍ പൊളളിയത് സ്വന്തം ക്യാമ്പിലുള്ളവര്‍ക്കാണ്. ജനാര്‍ദ്ധനന്‍ ദ്വിവേദിയുടെ രൂപത്തില്‍ കദറില്‍ പൊതിഞ്ഞ കാവി മനസ്സ് പൊട്ടിത്തെറിച്ചു. സവര്‍ണ്ണതയുടെ മുരളലിനിടയില്‍ ഗര്‍ജ്ജനമായി കേട്ടത് മതേതരവും ജനാധിപത്യവും മൊത്തത്തില്‍ സംരക്ഷിക്കുന്ന പാര്‍ട്ടി വാക്താവിന്റെ മോങ്ങലാണ്. ഈ പുലികള്‍ പ്രതികള്‍ മുസ്‌ലിം നാമധാരികളാവുമ്പോള്‍ ഉറഞ്ഞുതുള്ളുന്ന ഈ നാക്കുകള്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു മുമ്പില്‍ അധര ബന്ധനം നടത്താറാണ് പതിവ്.
ഒരോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴും അന്നോളം കേള്‍ക്കാത്ത പല സംഘടനകളും മനുഷ്യക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്ന കാഴ്ചയാണ് കണ്ടത്. മുസ്‌ലിം ചിഹ്നങ്ങളും വാക്കുകളും ഇതിനുവേണ്ടി പ്രതിചേര്‍ക്കപ്പെട്ടു. പ്രാഥമികാന്വേഷണം പോലും നടക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ അച്ചുനിരത്താന്‍ തുടങ്ങി. മുസ്‌ലിം ഭീകര സംഘടന (?..!!) കളുടെ ദ്യോതിപ്പിക്കുന്ന വാര്‍ത്തകളുമായി മുഖ്യധാരാ മാധ്യമങ്ങള്‍ മഷി ഒലിപ്പിച്ചു. എഡിറ്ററുടെ മാനസിക വ്യാപാരത്തിനനുസരിച്ച് രചിച്ചു വെച്ച ഇതിഹാസങ്ങള്‍ വായിച്ച് പൊതുജനം മനസ്സിലാക്കി ഇസ്‌ലാം ഭീകരത..! നാടിനാപത്ത്...!! സംഘപരിവാരാധികള്‍ നാടുനീളേ ചെണ്ടകൊട്ടി പാടി നടന്നു.. ഭീകര വാദികളെ തുരത്തൂ..! നാടിനെ രക്ഷിക്കൂ..!! രാജ്യമാദ്യം..! പിന്നെ മതം..!! ഭീകരതയെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട ഭരണക്കാരെ ജനമധ്യത്തില്‍ തൊലിയുരിച്ചു രസിച്ചു.. ഭീകരവാദികളെ നിലക്കുനിര്‍ത്താന്‍ നിയമങ്ങളുടെ അപര്യാപ്തതയെ കുറിച്ച് ഓരിയിട്ടു. 
എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെ അന്വേഷണത്തിന്റെ മുള്‍മുനയില്‍ എത്തി നില്‍ക്കുമ്പോഴാണ് അജ്ഞാത ബുള്ളറ്റുകള്‍ അദ്ദേഹത്തിന്റെ ജിവനെടുക്കുന്നത്. അദ്ധേഹത്തിന്റെ ജീവനെടുക്കുന്നത് ഏറ്റവും കൂടുതല്‍ ആവശ്യമായിരുന്നത് അന്വേഷണം നേരിട്ടുകൊണ്ടിരുന്ന കാവിഭീകരര്‍ക്കാണ്. നന്ദേഡിലും മാലേഗാവിലും ഗോവയിലുമെല്ലാം ആദ്യഘട്ടത്തില്‍ ഒളിപ്പിച്ചു വെക്കാനായങ്കില്‍ പിന്നീട് സത്യം പുറത്തു വന്നു. ഗുജറാത്തിലെ മനുഷ്യക്കുരുതിക്ക് കൂട്ടുനിന്ന അമിത്ഷായെ പോലെ മക്ക മസ്ജിദ് സ്‌ഫോടനത്തിന്റെ പ്രതികളായ് സന്ദീപ് ഡാങ്കേയും രാമചന്ദ്ര കല്‍സാങ്ഗ്രയുമൊക്കെ ഒരു വേള സന്തോഷിച്ചിരിക്കും.. തങ്ങളുടെ വേലകള്‍ ഒരിക്കലും വെളിച്ചത്തുവരില്ലെന്ന് ധരിച്ചിരിക്കും. എന്നാല്‍ സത്യത്തെ ആര്‍ക്കും മൂടിവെക്കാനാകില്ല.. 
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.. ഭീകരതക്ക് മതമില്ലത്രെ..!  എല്ലാ മതത്തിന്റെ പേരിലും ഭീകരവാദം നടത്തുന്നവരുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്..!! അവരൊന്നും ആ മതത്തെയോ ആദര്‍ശങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല പോലും..!! ഇത് വാസ്തവം.. വര്‍ഷങ്ങളായി ചെയ്യാത്ത കുററത്തിന് ആത്മഹാനി നേരിട്ട മുസ്‌ലിം മനസ്സിന്റെ ആത്മഗതം..! അതെ.. ഭീകരന്‍, അവന്‍ ഏത് മതക്കാരനായാലും മതമില്ലത്തവനായാലും  നാടിനാപത്താണ്്.. ഫാസിസം മറ്റുള്ളതിനെ നശിപ്പിച്ച് സ്വയം നശിപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയതാണ്. ഭീകരതയിലേക്ക് തിരിയുന്നവര്‍ സാഡിസ്റ്റ് മനോരോഗമുള്ളവരാണ്. അവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാമ്രാജ്യത്വ ഏജന്റുകള്‍ പണമെറിഞ്ഞ് കാത്തിരിക്കുന്നു. അതിന്റെ മുമ്പില്‍ ദേശമോ ഭാഷയോ വര്‍ഗ്ഗമോ വര്‍ണ്ണമോ പ്രശ്‌നമല്ല.. രക്തക്കൊതിയടങ്ങാട്ട സാഡിസ്റ്റ് മനസ്സുകള്‍ നശീകരണത്തിലൂടെയേ തൃപ്തരാവൂ..
ഇന്ന് ഏറ്റെടുക്കല്‍ പ്രക്രിയകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഭീകര രംഗത്താണ്. ഓരോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴും ഏറ്റെടുക്കാന്‍ തയ്യാറായി വെബ്‌സൈറ്റ് തുറന്നുവെച്ച് ക്യൂ നില്‍ക്കുന്ന അനേകം അവകാശികളുണ്ട്. ഇവരെയൊന്നും ഒരിക്കലും വെളിച്ചത്ത് കാണാറുമില്ല. മാധ്യമങ്ങള്‍ക്ക് അപസര്‍പകം പുരട്ടി വിളമ്പാന്‍ പാകത്തിന് ഇവര്‍ ഏറ്റെടുക്കല്‍ പ്രക്രിയ നിര്‍വഹിക്കുന്നു. വ്യക്തമായ പ്രാഥമിക അന്വേഷണം പോലും ആരംഭിക്കുന്നതിനുമുമ്പാണ് ഇവയെല്ലാം സംഭവിക്കുന്നത് എന്നുകൂടി ഓര്‍ക്കണം.
നിരപരാധികള്‍ക്കുവേണ്ടി ഒരപേക്ഷ.. നാര്‍ക്കോ അനലൈസര്‍ (നുണ പരിശോധന യന്ത്രം) പോലെ ടെററിസ്റ്റ് ടെസ്റ്റിംഗ് മെഷീന്‍ (ഭീകര പരിശോധന യന്ത്രം) വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ആരംഭിക്കണം...(!). എല്ലാ വിമാനത്താവളങ്ങളിലും ഈ യന്ത്രം സ്ഥാപിക്കുകയും വേണം. പ്രത്യേകിച്ച് അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍..!! എങ്കില്‍ നിരപരാധികളായ അനേകം ആളുകളുടെ ജീവിതം ഇരുട്ടറകളില്‍ ഉരുകിത്തീരില്ല. 
സ്‌ഫോടനങ്ങള്‍ ചിലര്‍ക്കൊക്കെ നേട്ടവും കൊണ്ടുവരുന്നുണ്ട്. മൂന്ന് മാസം രാജ്യത്തിന്റെ മുഴുവന്‍ അപമാനമേറ്റുവാങ്ങി പീഢമേറ്റ് ജയിലില്‍ കിടന്നെങ്കിലെന്ത് മക്ക മസ്ജിന്റെ സ്‌ഫോടനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവര്‍ക്ക് ഓരോ ഓട്ടോ റിക്ഷ കിട്ടിയല്ലോ.. ഈ രാഷ്ട്രീയക്കാരുടെ ഓരോ തമാശ.. നികുതി ധായകന് നമോവാകം.. 
ഭീതിവിതച്ച് ഭരണം കൊയ്യാന്‍ ശ്രമിക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് സ്‌ഫോടന ശബ്ദങ്ങളെന്ന തിരിച്ചറിവ് മതേതര സമൂഹത്തിനുണ്ടാവണം. പൊട്ടിത്തെറിക്കുന്ന മാംസ പിണ്ഡങ്ങളെ കരുവാക്കി സാമൂദായികാന്തരീക്ഷം തീപിടിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറുകയും വേണം.