Monday, October 25, 2010


Thursday, October 21, 2010


കാവി ഭീകരത :

ചിദംബരത്തിന് നാക്ക് പിഴച്ചിട്ടില്ല

കാവി ഭീകരതയുടെ ആശങ്കകള്‍ വ്യക്തമാക്കി ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ചിദംബരം നടത്തിയ പ്രസ്താവന രാജ്യത്തെയും മതേതരത്വത്തെയും സ്‌നേഹിക്കുന്നവരെ ചിന്തിപ്പിക്കേണ്ടതാണ്. രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്‌ഫോടനങ്ങളുടെ യതാര്‍ത്ഥ അവകാശികള്‍ സംഘപരിവാരമാണെന്നതിന്റെ വ്യക്തമായ സൂചനകളാണ് അദ്ധേഹം നല്‍കിയത്. സുരക്ഷ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി അദ്ധേഹം പരസ്യമായി പറഞ്ഞ കാര്യം വ്യക്തമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. മലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍, മക്ക മസ്ജിദ്, ഗോവ തുടങ്ങി അനേകം സ്ഥലങ്ങളില്‍ ഈ അടുത്ത കാലത്തായി നടന്ന സ്‌ഫോടനങ്ങളുടെ പിന്നിലുള്ളത് കാവി ഭീകരരാണെന്ന സത്യം വെളിച്ചത്ത് വന്നിരിക്കുകയാണ്. ഏറ്റവും നീചമായ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആദ്യം മുസ്‌ലിം നാമത്തിലുള്ള സംഘടനകളുടെ തലയിലാണ് കെട്ടിവച്ചിരുന്നത്. 
ചിദംബരം ചെട്ടിയാരുടെ വെടികൊണ്ട് ഏറ്റവും കൂടുതല്‍ പൊളളിയത് സ്വന്തം ക്യാമ്പിലുള്ളവര്‍ക്കാണ്. ജനാര്‍ദ്ധനന്‍ ദ്വിവേദിയുടെ രൂപത്തില്‍ കദറില്‍ പൊതിഞ്ഞ കാവി മനസ്സ് പൊട്ടിത്തെറിച്ചു. സവര്‍ണ്ണതയുടെ മുരളലിനിടയില്‍ ഗര്‍ജ്ജനമായി കേട്ടത് മതേതരവും ജനാധിപത്യവും മൊത്തത്തില്‍ സംരക്ഷിക്കുന്ന പാര്‍ട്ടി വാക്താവിന്റെ മോങ്ങലാണ്. ഈ പുലികള്‍ പ്രതികള്‍ മുസ്‌ലിം നാമധാരികളാവുമ്പോള്‍ ഉറഞ്ഞുതുള്ളുന്ന ഈ നാക്കുകള്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു മുമ്പില്‍ അധര ബന്ധനം നടത്താറാണ് പതിവ്.
ഒരോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴും അന്നോളം കേള്‍ക്കാത്ത പല സംഘടനകളും മനുഷ്യക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്ന കാഴ്ചയാണ് കണ്ടത്. മുസ്‌ലിം ചിഹ്നങ്ങളും വാക്കുകളും ഇതിനുവേണ്ടി പ്രതിചേര്‍ക്കപ്പെട്ടു. പ്രാഥമികാന്വേഷണം പോലും നടക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ അച്ചുനിരത്താന്‍ തുടങ്ങി. മുസ്‌ലിം ഭീകര സംഘടന (?..!!) കളുടെ ദ്യോതിപ്പിക്കുന്ന വാര്‍ത്തകളുമായി മുഖ്യധാരാ മാധ്യമങ്ങള്‍ മഷി ഒലിപ്പിച്ചു. എഡിറ്ററുടെ മാനസിക വ്യാപാരത്തിനനുസരിച്ച് രചിച്ചു വെച്ച ഇതിഹാസങ്ങള്‍ വായിച്ച് പൊതുജനം മനസ്സിലാക്കി ഇസ്‌ലാം ഭീകരത..! നാടിനാപത്ത്...!! സംഘപരിവാരാധികള്‍ നാടുനീളേ ചെണ്ടകൊട്ടി പാടി നടന്നു.. ഭീകര വാദികളെ തുരത്തൂ..! നാടിനെ രക്ഷിക്കൂ..!! രാജ്യമാദ്യം..! പിന്നെ മതം..!! ഭീകരതയെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട ഭരണക്കാരെ ജനമധ്യത്തില്‍ തൊലിയുരിച്ചു രസിച്ചു.. ഭീകരവാദികളെ നിലക്കുനിര്‍ത്താന്‍ നിയമങ്ങളുടെ അപര്യാപ്തതയെ കുറിച്ച് ഓരിയിട്ടു. 
എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെ അന്വേഷണത്തിന്റെ മുള്‍മുനയില്‍ എത്തി നില്‍ക്കുമ്പോഴാണ് അജ്ഞാത ബുള്ളറ്റുകള്‍ അദ്ദേഹത്തിന്റെ ജിവനെടുക്കുന്നത്. അദ്ധേഹത്തിന്റെ ജീവനെടുക്കുന്നത് ഏറ്റവും കൂടുതല്‍ ആവശ്യമായിരുന്നത് അന്വേഷണം നേരിട്ടുകൊണ്ടിരുന്ന കാവിഭീകരര്‍ക്കാണ്. നന്ദേഡിലും മാലേഗാവിലും ഗോവയിലുമെല്ലാം ആദ്യഘട്ടത്തില്‍ ഒളിപ്പിച്ചു വെക്കാനായങ്കില്‍ പിന്നീട് സത്യം പുറത്തു വന്നു. ഗുജറാത്തിലെ മനുഷ്യക്കുരുതിക്ക് കൂട്ടുനിന്ന അമിത്ഷായെ പോലെ മക്ക മസ്ജിദ് സ്‌ഫോടനത്തിന്റെ പ്രതികളായ് സന്ദീപ് ഡാങ്കേയും രാമചന്ദ്ര കല്‍സാങ്ഗ്രയുമൊക്കെ ഒരു വേള സന്തോഷിച്ചിരിക്കും.. തങ്ങളുടെ വേലകള്‍ ഒരിക്കലും വെളിച്ചത്തുവരില്ലെന്ന് ധരിച്ചിരിക്കും. എന്നാല്‍ സത്യത്തെ ആര്‍ക്കും മൂടിവെക്കാനാകില്ല.. 
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.. ഭീകരതക്ക് മതമില്ലത്രെ..!  എല്ലാ മതത്തിന്റെ പേരിലും ഭീകരവാദം നടത്തുന്നവരുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്..!! അവരൊന്നും ആ മതത്തെയോ ആദര്‍ശങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല പോലും..!! ഇത് വാസ്തവം.. വര്‍ഷങ്ങളായി ചെയ്യാത്ത കുററത്തിന് ആത്മഹാനി നേരിട്ട മുസ്‌ലിം മനസ്സിന്റെ ആത്മഗതം..! അതെ.. ഭീകരന്‍, അവന്‍ ഏത് മതക്കാരനായാലും മതമില്ലത്തവനായാലും  നാടിനാപത്താണ്്.. ഫാസിസം മറ്റുള്ളതിനെ നശിപ്പിച്ച് സ്വയം നശിപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയതാണ്. ഭീകരതയിലേക്ക് തിരിയുന്നവര്‍ സാഡിസ്റ്റ് മനോരോഗമുള്ളവരാണ്. അവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാമ്രാജ്യത്വ ഏജന്റുകള്‍ പണമെറിഞ്ഞ് കാത്തിരിക്കുന്നു. അതിന്റെ മുമ്പില്‍ ദേശമോ ഭാഷയോ വര്‍ഗ്ഗമോ വര്‍ണ്ണമോ പ്രശ്‌നമല്ല.. രക്തക്കൊതിയടങ്ങാട്ട സാഡിസ്റ്റ് മനസ്സുകള്‍ നശീകരണത്തിലൂടെയേ തൃപ്തരാവൂ..
ഇന്ന് ഏറ്റെടുക്കല്‍ പ്രക്രിയകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഭീകര രംഗത്താണ്. ഓരോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴും ഏറ്റെടുക്കാന്‍ തയ്യാറായി വെബ്‌സൈറ്റ് തുറന്നുവെച്ച് ക്യൂ നില്‍ക്കുന്ന അനേകം അവകാശികളുണ്ട്. ഇവരെയൊന്നും ഒരിക്കലും വെളിച്ചത്ത് കാണാറുമില്ല. മാധ്യമങ്ങള്‍ക്ക് അപസര്‍പകം പുരട്ടി വിളമ്പാന്‍ പാകത്തിന് ഇവര്‍ ഏറ്റെടുക്കല്‍ പ്രക്രിയ നിര്‍വഹിക്കുന്നു. വ്യക്തമായ പ്രാഥമിക അന്വേഷണം പോലും ആരംഭിക്കുന്നതിനുമുമ്പാണ് ഇവയെല്ലാം സംഭവിക്കുന്നത് എന്നുകൂടി ഓര്‍ക്കണം.
നിരപരാധികള്‍ക്കുവേണ്ടി ഒരപേക്ഷ.. നാര്‍ക്കോ അനലൈസര്‍ (നുണ പരിശോധന യന്ത്രം) പോലെ ടെററിസ്റ്റ് ടെസ്റ്റിംഗ് മെഷീന്‍ (ഭീകര പരിശോധന യന്ത്രം) വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ആരംഭിക്കണം...(!). എല്ലാ വിമാനത്താവളങ്ങളിലും ഈ യന്ത്രം സ്ഥാപിക്കുകയും വേണം. പ്രത്യേകിച്ച് അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍..!! എങ്കില്‍ നിരപരാധികളായ അനേകം ആളുകളുടെ ജീവിതം ഇരുട്ടറകളില്‍ ഉരുകിത്തീരില്ല. 
സ്‌ഫോടനങ്ങള്‍ ചിലര്‍ക്കൊക്കെ നേട്ടവും കൊണ്ടുവരുന്നുണ്ട്. മൂന്ന് മാസം രാജ്യത്തിന്റെ മുഴുവന്‍ അപമാനമേറ്റുവാങ്ങി പീഢമേറ്റ് ജയിലില്‍ കിടന്നെങ്കിലെന്ത് മക്ക മസ്ജിന്റെ സ്‌ഫോടനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവര്‍ക്ക് ഓരോ ഓട്ടോ റിക്ഷ കിട്ടിയല്ലോ.. ഈ രാഷ്ട്രീയക്കാരുടെ ഓരോ തമാശ.. നികുതി ധായകന് നമോവാകം.. 
ഭീതിവിതച്ച് ഭരണം കൊയ്യാന്‍ ശ്രമിക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് സ്‌ഫോടന ശബ്ദങ്ങളെന്ന തിരിച്ചറിവ് മതേതര സമൂഹത്തിനുണ്ടാവണം. പൊട്ടിത്തെറിക്കുന്ന മാംസ പിണ്ഡങ്ങളെ കരുവാക്കി സാമൂദായികാന്തരീക്ഷം തീപിടിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറുകയും വേണം.