ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം :
തിരുത്തപ്പെടേണ്ട അനീതി
വെള്ളക്കോളര്‍ ഉദ്യോഗം ഒരു അംഗീകാരമായി കാണുന്നവരാണ് കേരളീയ സമൂഹം. കഴിവും പ്രാപ്തിയുമുള്ളവര്‍ മാത്രമേ ഏതാണ്ടൊക്കെ ഈ മേഖലകളില്‍ എത്തിപ്പെടൂ എന്നതാണ് പൊതുവിശ്വാസം. എന്നാല്‍, അതിന് അപവാദങ്ങളും ഇല്ലാതില്ല. എന്നാല്‍ കൈക്കൂലി കൊടുത്തും കാലുപിടിച്ചും പിന്‍വാതിലിലൂടെ എത്തുന്നവരും കുറവല്ല. പി.എസ്.സി നടത്തിയ നിയമന തട്ടിപ്പുകളുടെ നാറ്റക്കഥകള്‍ സാംസ്‌കാരിക കേരളം മുമ്പ് ഉറക്കമിളച്ച് കണ്ടതാണ്. ഇപ്പോള്‍ പി.എസ്.സിയുടെ നൂലാമാലകള്‍ക്കൊന്നും നില്‍ക്കാതെ നേരെ ചൊവ്വേ ഉദ്യോഗതലങ്ങളില്‍ കയറിയിരിക്കാമെന്നും കൊല്ലത്തും വയനാട്ടിലും ചിലര്‍ തെളിയിച്ചുകഴിഞ്ഞു. രാഷ്ട്രീയക്കാരുമായി അവിശുദ്ധ സഖ്യം ചേര്‍ന്ന് നാടിന്റെ സമ്പത്തൂറ്റുന്ന അട്ടകളായി ഇത്തരക്കാര്‍ പരിണമിക്കുന്നു.
ഇന്ന്, അധിവേഗം കമ്പ്യൂട്ടറുകളും ശീതികരണികളും കയ്യടക്കിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗത്തിലാണ് ഇപ്പോഴും ഫയലുകള്‍ നീങ്ങാറുള്ളത്. മ്യൂസിയങ്ങളെ വെല്ലുന്ന രീതിയല്‍ ഫയലുകള്‍ വിശ്രമിക്കുന്നു. ഉടനടി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് പോകുമോ എന്നുപോലും സംശയിച്ചുപോകും. ഫയലിനു മുകളില്‍ ഉറക്കം തൂങ്ങുന്ന ബ്യൂറോക്രാറ്റുകള്‍ പണത്തിന്റെ തിളക്കം കാണുമ്പോള്‍ ഇളകാന്‍ തുടങ്ങും. നടപടികള്‍ പിന്നീട് ത്വരിതഗതിയില്‍ (പണത്തിന്റെ കനത്തിനനുസരിച്ച്) നടക്കും. സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ പല വിരുതന്‍മാരും ഹാജര്‍ നേടിയതിന് ശേഷം പിതിവുപടി കറക്കം തുടരുകയാണത്രെ. ഫയലുകളുടെ കാര്യം തഥൈവ. നാടിന്റെ ശാപം..!
വളരെ പെട്ടെന്ന് അനുവദിക്കാവുന്ന ഒരു സര്‍ട്ടിഫിക്കറ്റിനുവരെ അധികം സര്‍ക്കാര്‍ ഓഫീസുകളിലും സാധാരണ പൗരന്റെ അന്യേഷണങ്ങള്‍ക്ക് മറുപടി ലഭിക്കാക്കുന്ന റെഡിമെയ്ഡ് മറുപടിയുണ്ട്. നാളെ വരൂ. കൂടുതല്‍ അന്യേഷിക്കുന്നവര്‍ക്ക് ഓഫീസറില്ല എന്ന അറിവുകൂടി ലഭിക്കും. നാളെയില്‍ വിശ്വസിച്ച് ആഴ്ചകളോളും കുടയും തൂക്കി സര്‍ക്കാന്‍ ഓഫീസിന്റെ പടി കയറിയിറങ്ങുന്ന പാവങ്ങളെ സംഘടത്തോടെയെ വീക്ഷിക്കാനാവൂ. പണമുള്ളവനും രാഷ്ട്രീയ സ്വാധീനമുള്ളവനും വീട്ടില്‍വന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും വിശാല മനസ്സുള്ള ഉദ്യോഗസ്ഥ ലോബി വിലസുന്ന നാടാണിത്. മുമ്പ് വയനാട്ടില്‍ സര്‍വ്വീസിലിരുന്ന ഒരു വിദ്വാന്‍ സ്ഥലംമാറ്റം നേടി പിരിഞ്ഞു പോയതിനുശേഷവും വയനാട്ടിലെ ഓഫീസിന്റെ സീലും രേഖകളും ഉപയോഗിച്ച് ആശ്യപ്പെട്ടവര്‍ക്ക് മുഴുവന്‍ ഇഷ്ടം പോലെ ബാര്‍ലൈസന്‍സ് നല്‍കിയത് കയ്യോടെ പിടികൂടിയിരുന്നു. പൗരന്റെ പ്രഥമാവകാശങ്ങളെ പോലും ഇത്തരത്തില്‍ കൈക്കുലിക്കുവേണ്ടി തടയിടപ്പെടാറുണ്ട്. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ടു ലഭിക്കാന്‍ പോലീസ് വേരിഫിക്കേഷന്‍ ആവശ്യമാണ്. ചിലസമയങ്ങളില്‍ കൈക്കൂലി ലഭിക്കാതെ പോലീസുകാരന്‍ ആളെ വേരിഫിക്കേഷന്‍ ആകാറില്ല.
സാധാരണക്കാരോടുള്ള പല ഉദ്യോഗസ്ഥരുടെയും പെരുമാറ്റത്തില്‍ ഒരുതരം ദാര്‍ഷ്ട്യം നിറഞ്ഞുനില്‍ക്കുന്നത് കാണാം. അവജ്ഞയോടെയാണ് അവര്‍ ജനങ്ങളെ സമീപിക്കാറ്. രാജാവിന്റെ ആജ്ഞാ മനോഭാവമാണിവര്‍ക്ക്. ആവശ്യത്തിനുവന്നവന്‍ തങ്ങള്‍ക്കുമുമ്പില്‍ അടിമയുടെ രീതില്‍ ഓച്ഛാനിച്ച് നില്‍ക്കണമെന്ന് നിര്‍ബന്ധമാണ്. ഗതികേട്.. അല്ലാതെന്ത്.. പലര്‍ക്കും കാര്യംകാണാം കഴുതക്കാലും പിടിക്കേണ്ടി വരുന്നു. റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ ചെന്നാലും കാണാം ഇത്തരത്തിലുള്ള ഭരണങ്ങള്‍. ഒരു രൂപയോ രണ്ടുരൂപയോ ചില്ലറയില്ലാത്തതിനാല്‍ ദീര്‍ഘദൂരയാത്രക്കുപോലും ടിക്കറ്റ് കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്ന ടിക്കറ്റ് കളക്ടര്‍മാരുണ്ട്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഇവര്‍ മറുപടി പറയാറില്ല. നിങ്ങള്‍ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് ഒന്നാം തിയതി തോറും ശംബളം കിട്ടുമെന്ന പല്ലവി ആവര്‍ത്തിക്കുന്ന അധ്യാപകരും നാട്ടില്‍ കുറവല്ല. ജോലി ചെയ്യുന്നതിനാണ് (അവധി ദിനങ്ങളും..!?) കൂലി ലഭിക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കിയിട്ടുണ്ടോ? അല്ലാതെ പി.എസ്.സി പരീക്ഷ ജയിച്ച് ജോലി നേടുന്നതിനല്ല..! ഭൂരിപക്ഷം വരുന്ന സാധാരണ പൗരന്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കുന്ന നികുതിയാണ് ശംബളവും ബോണസും ഉത്സവ ബത്തയും, ഡി.എയും, ടി.എയുമൊക്കെയായി തങ്ങളും തീന്‍മേശയിലെത്തുന്നതെന്ന് വെട്ടിവിഴുങ്ങുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് അപവാദമായി, ആത്മാര്‍ത്ഥതമായി ജോലിചെയ്യുകയും തന്റേടമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന അധ്യാപകരുള്‍പ്പെടെ, തൊഴിലിനോട് കൂറും ബഹുമാനവുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍, നീതിനേടിക്കൊടുക്കാന്‍ വേണ്ടി ഏതറ്റവും പോകാന്‍ തയ്യാറാകുന്ന വക്കീലുമാര്‍ തുടങ്ങി തങ്ങളുടെ ഓഫീസിലെത്തുന്ന ഏതൊരു തുടങ്ങി നിരവധി പേരുണ്ട്. ഇപ്പോള്‍ അവരും വംശനാശ ഭീഷണിയിലാണ്.
ഈ ഓഫീസില്‍ കൈക്കൂലി ആവശ്യപ്പെടുന്നതും നല്‍കുന്നതും കര്‍ശനമായി വിലക്കിയിരിക്കുന്നു എന്ന ബോര്‍ഡ് പല സര്‍ക്കാര്‍ ഓഫീസുകളിലും കാണാം. പലപ്പോഴും ഇതൊരു പ്രഹസനം മാത്രമാണ്. കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായ ഉദ്യോഗസ്ഥനെതിരില്‍ അന്വേഷണം നടത്താനെത്തി കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായ പുലികളുടെ ചരിത്രവും നമ്മുടെ കേരളക്കരക്ക് പറയാനുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ സ്വന്തം തറവാടുപോലെ പലരും കാണുന്നു. മതേതര ജനാധിപത്യമായ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകളും അത്തരത്തിലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണമെന്ന് ഭരണഘടന നിഷ്‌ക്കര്‍ഷിക്കുന്നു. എന്നാല്‍, പല സര്‍ക്കാര്‍ ഓഫീസുകളിലും കടന്നു ചെല്ലുമ്പോള്‍ ഇവ ഒരു മത്തതിന്റെ കുത്തകയാണോ എന്നു തോന്നിപോകും. ഫോട്ടോകളിലും കലണ്ടറുകളുമായി ദൈവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതുകാണാം. ഒരു വിരുതന്‍ സര്‍ക്കാര്‍ ഓഫീസില്‍ പൂജ നടത്തി പിടിയിലായതും അടുത്ത കാലത്താണല്ലോ. പവിത്രമായി കരുതുന്ന ദൈവത്തിന്റെ സ്ഥാനം മനസ്സിലും ആരാധനാ കേന്ദ്രങ്ങളിലുമായിരിക്കണം. അല്ലാതെ എല്ലാ മതക്കാരും ജീവിക്കുന്ന ഒരു രാജ്യത്തിന്റെ പൊതുസ്വത്തായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. സവര്‍ണ്ണതക്കു ഭൂരിപക്ഷമുള്ള ഉദ്യോഗമണ്ഡലങ്ങലില്‍ അവരുടെ അനുഷ്ടനങ്ങളും സ്വാഭാവികമായി പൊതുചടങ്ങാക്കി തിരുകിക്കയറ്റുകയാണ്. നിലവിളക്കുകൊളുത്തലും തേങ്ങ ഏറുമൊക്കെ തീര്‍ത്തും ഒരൊറ്റ മതത്തില്‍ ആചാരമാണ്. ഓണത്തെ പൊതു ആഘോഷമായി അവതരിപ്പാക്കാറുണ്ട്. എന്നാല്‍, ഹൈന്ദവ പുരാണ വിശ്വാസ സംബന്ധിയായ ആഘോഷമായ ഓണം കേരള ജനസംഖ്യയിലെ പകുതിയോളം വരുന്ന മത വിഭാഗങ്ങള്‍ ഓണം ആഘോഷിക്കാറില്ല. സര്‍ക്കാര്‍ പരസ്യങ്ങള്‍, വെബ്‌സൈറ്റുകള്‍, സ്‌കൂള്‍ കലാമേളകള്‍, പൊതു സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയവയിലൊക്കെ ഒരു മതത്തിന്റെതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം അവതരണങ്ങള്‍ (അതിക്രമങ്ങള്‍) കാണാം. മതേതരത്വം നില്‍നില്‍ക്കേണ്ട രാജ്യത്ത് ഇവയൊക്കെ തിരുത്തപ്പെടേണ്ടതാണ്.
മതേതരത്വവും സഹിഷ്ണുതയും നിലനില്‍ക്കണമെന്ന് നൂറുശതമാനവും ആത്മാര്‍ത്ഥതയോടെ ആഗ്രഹിക്കുന്നതോടൊപ്പം, സഹിഷ്ണുത തകര്‍ക്കുന്നതിനു നിധാനമാകുന്ന ഇത്തരം വ്യക്തി താത്പര്യങ്ങള്‍ തിരുത്തപ്പെടേണ്ടതുമുണ്ട്. മതസൗഹൃദത്തിന്റെ മഹിത പാരമ്പര്യമുള്ള നാം രാഷ്ട്ര പുരോഗതിക്കുവേണ്ടി കൈകോര്‍ത്ത് ഒന്നിച്ചു മുന്നേറണം. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥ പുലര്‍ത്താനുള്ള മനസ്സ് ഉദ്യോഗവൃന്ദത്തിനുണ്ടാകണം. അഴിമതി കാണിക്കുന്നവരെ തറവാട് നോക്കാതെ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. സ്വന്തം കൊടിക്കുപിന്നില്‍ അണിനിരക്കുന്നവര്‍ അഴിമതിക്കുപിടിക്കപെടുമ്പോള്‍ സംരക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്ന രാഷ്ട്രീ നേതൃത്വം ഇപ്പണി നിറുത്തണം. അഭിമാനം പണയപ്പെടുത്തി ആരുടെ മുമ്പിലും ഓച്ഛാനിച്ച് നിന്ന് വാങ്ങേണ്ടതല്ല തങ്ങളുടെ അവകാശങ്ങളെന്ന ബോധം പൗരന്‍മാര്‍ക്കുണ്ടാകണം. ഒറ്റെക്കെട്ടായി എതിര്‍ത്താല്‍ തകര്‍ന്നു പോകുന്നതാണ് ചില്ലുമേടകളെന്ന് ഓര്‍ത്തുവെക്കുക.