Wednesday, February 23, 2011


മദ്യം: 
സാംസ്‌കാരികതക്കൊരു ചരമഗീതം

ആല്‍ക്കഹോള്‍ ചേര്‍ന്ന വസ്തുക്കളെയാണ് പൊതുവെ മദ്യം എന്ന് പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല മത്തുപിടിപ്പിക്കുന്ന അതിന്റെ സ്വഭാവമാണ് ഈ പേരിന്നാധാരം. മനസിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്ടീവ് പദാര്‍ത്ഥമാണ് ആല്‍ക്കഹോള്‍. 9000 വര്‍ഷം മുമ്പ് ചൈനക്കാര്‍ നെല്ലും തേനും പഴങ്ങളുമൊക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി ചരിത്രം പറയുന്നു. ലഹരി പൂക്കുന്ന തടവറയില്‍ തളച്ചിട്ട ആധുനിക മസ്തിഷ്‌കങ്ങള്‍ ചിന്തിക്കാന്‍ പോലും അനുവദിക്കാത്തവിധം തടവറയിലാക്കപ്പെട്ടിരിക്കുന്നു.  തലചായ്ക്കാന്‍ ഇടമില്ലാത്തവനും കുടിയനായി മാറുന്നു. തത്ഫലമായി ഒരു കുടുംബത്തിന്റെ ദുരന്തപര്യവസാനമാണ് സംഭവിക്കുന്നത്. 
മദ്യം സ്റ്റാറ്റസിന്റെ സിംബലായി മാറി. മദ്യരാജാക്കന്‍മാര്‍ വിലസുന്ന നാടായി കേരളം മാറിയിരിക്കുന്നു. മദ്യമാഫിയകളും രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഇഴപിരിയാത്തതാണ്. രാഷ്ട്രീയക്കാരുടെ തണലില്ലാതെ മദ്യപ്രഭുക്കന്‍മാര്‍ക്ക് തടിച്ചുകൊഴുക്കാനാകില്ല. കേരള സര്‍ക്കാറിന്റെ കണക്കു പ്രകാരം മദ്യത്തിന്റെ ഉപയോഗം ഓരോ വര്‍ഷവും 18% വര്‍ധിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്ന ഒരു വ്യവശായ മേഖല കൂടിയാണത്ര ഇത്. നികുതി നൂറും ഇരുനൂറും ശതമാനത്തിന് മുകളിലാകുന്നതൊന്നും പ്രശ്‌നമല്ല. മുന്‍ കാലങ്ങളില്‍ മലയാളിയുടെ പുലരി പിറന്നിരുന്നത് പൂക്കളുടെ സുഗന്ധവും കിളികളുടെ കൂജനവും കൊണ്ടായിരുന്നെങ്കില്‍,  ഇന്ന് പുലര്‍ക്കാല പുലരിയുടെ ഗന്ധം റമ്മിനും വോഡ്ക്കക്കും വഴിമാറിയിരിക്കുന്നു. സയാഹ്ന സേവയുടെ വിമ്മിട്ടം മാറാതെ മന്ദതയോടെ പ്രഭാതം പുല്‍കിയവര്‍ സൂര്യന്റെ കിരണമേല്‍ക്കുന്നത് വിറക്കുന്ന കരങ്ങളോടെയും ഉറക്കാത്ത പാദങ്ങളോടെയുമാണ്. ഇന്നലെ മറഞ്ഞ രാത്രിയിലെ ജീവിതം സ്‌നേഹവും ആര്‍ദ്രദയുമില്ലാതെ മറഞ്ഞുപോയിരിക്കുന്നു. ആലസ്യത്തിന്റെ കരുത്തില്‍ ഒരു പുതു തലമുറക്കുപോലും അറിയാതെ ഹേതുകമായിരിക്കുന്നു. വരാനിരിക്കുന്ന ജന്മങ്ങള്‍ മദ്യലരിയുടെ നിര്‍വികാരതയില്‍ ജന്മമെടുക്കുന്നു. പുഷ്‌കലമായിരുന്ന സാംസ്‌കാരികതയുടെ ഇന്നലെകള്‍ക്ക് കണ്ണീര്‍ തുള്ളികള്‍. 
സമൂഹവും രാഷ്ട്രവും പിറക്കേണ്ട വിദ്യാലയങ്ങള്‍ മദ്യാലയങ്ങളായി മാറുന്നു. സ്വപ്നം മുളക്കേണ്ട പ്രായം മസ്തിഷ്‌ക്കത്തിന്റെ ആധിക്ക് പൂരണം തേടി അലയുന്നു. ക്ലാസില്‍ നിന്ന് കേട്ടു പഠിക്കുന്ന വിപ്ലവത്തിന്റെ ചരിത്ര പാഠങ്ങള്‍ അന്തരീക്ഷത്തില്‍ തട്ടി ഉടഞ്ഞുപോകുന്നു. പിടിച്ചെടുക്കേണ്ട കര്‍ണ്ണങ്ങളും തലച്ചോറുകളും മയക്കത്തിലാണ്. വിപ്ലവം ആര്‍ജ്ജിച്ചെടുക്കാന്‍ ഉരുവിട്ടു പഠിക്കുന്നതിനു പകരം നമ്മുടെ ഭാവി പ്രതീക്ഷകള്‍ അരണ്ട വെളിച്ചത്തില്‍ അകത്താക്കുന്ന തിരക്കിലാണ്. അടിച്ചുപൊളിയുടെ പ്രത്യശാസ്ത്രത്തില്‍ നാളെകള്‍ക്ക് സ്ഥാനമില്ല. അല്‍പം അകത്താക്കാന്‍ വഴി തെളിഞ്ഞില്ലെങ്കില്‍ കഠാര എടുക്കാന്‍ മടിയില്ല. മദ്യവും മയക്കുമരുന്നും ലൈംഗികതയും ഫാഷനായപ്പോള്‍ ഇന്ന് നമ്മുടെ കാമ്പസുകള്‍ ബാക്കിയാക്കുന്നത് പിണ്ഡങ്ങളാണ്. ബിയര്‍ മദ്യമല്ലെന്ന ഒരു തെറ്റിദ്ധാരണ കൂടി പലര്‍ക്കിടയിലും നിലനില്‍ക്കുന്നുയ യഥാര്‍ത്ഥത്തില്‍ മൂന്ന് മുതല്‍ മുപ്പത് ശതമാനം വരെ ആല്‍ക്കഹോള്‍ ബിയറില്‍ അടങ്ങിയിരിക്കുന്നു. കുടിപഠിക്കുന്നവര്‍ കൂടുതലും ഹരിശ്രീ കുറിക്കുന്നത് ബിയറിലൂടെയാണ്. ചില രോഗത്തിന് മരുന്നാണെന്ന് പോലും ഈ വിഷത്തെ കുറിച്ച് തെറ്റിദ്ധരിച്ചവരുണ്ട്. 
രാഷ്ട്രീയം, മതം എന്ന് വേണ്ട ഏത് വിഷയത്തിനും ചൂടേറിയ ചര്‍ച്ചകളിലൂടെ നിലപാടുകള്‍ ഉരുത്തിരിഞ്ഞിരുന്ന അങ്ങാടികള്‍ ശുഷ്‌കമായ സയനത്തിലാണ്. നാടറിഞ്ഞ നായകര്‍ വളര്‍ന്നു വന്ന നാട്ടിന്‍ പുറ കസേരകളും ആളൊഴിഞ്ഞിരിക്കുന്നു. അന്യമായ ഉന്മത്ത കേന്ദ്രങ്ങളിലൊഴികെ ആള്‍ക്കൂട്ടമില്ല. എല്ലാവരും നാളെ വാങ്ങാനിരിക്കുന്ന വിഭവങ്ങളുടെ പരസ്യം കാണാന്‍ ചാനലിനു മുമ്പില്‍ വായ്തുറന്നിരിപ്പാണ്. സാമ്രാജ്യത്വം വെച്ചുവിളമ്പുന്ന വിഭവങ്ങള്‍ തിന്നുമുടിച്ച് ഏമ്പക്കമിടുന്നു. അയല്‍പക്കത്തെ മണ്ണില്‍ പിറന്ന വിളകള്‍ക്ക് തൊട്ടുകൂടയ്ക. കാരണം സ്റ്റാന്‍ഡേര്‍ഡ് കുറവ്. കിടപ്പാടം വിറ്റിട്ടും ബാങ്ക് ലോണ്‍ അടച്ചുതീര്‍ക്കാനാകാതെ പരലോകം പുല്‍കിയ കര്‍ഷക ശ്രേഷ്ടരെ സമൂഹിക ഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ല..! ആഗോള വത്ക്കരണത്തിന്റെ അപകടങ്ങള്‍ക്കപ്പുറം മദ്യശാലകളുടെ കവാടങ്ങളാണ് ഈ അശ്പൃശ്യത സൃഷ്ടിച്ചത്. ഉപേക്ഷിക്കപ്പെട്ട ചവറുകൂനകളില്‍ കടിപിടികൂടുന്ന ശുനക സമ്ര്യാജ്യവും സായൂജ്യത്തിന്റെ സമര്‍പ്പണത്തില്‍ കാലിയായ കുപ്പികളും അങ്ങാടിയില്‍ ബാക്കിയായിരിക്കുന്നു. നാടേ കേഴുക.. ഇത് ദൈവത്തിന്റെ സ്വന്തം നാട്..! 
ലോക ജനസംഖ്യയില്‍ ആറിലൊന്നുള്ള, നൂറ്റിപ്പതിനഞ്ചുകോടി മനുഷ്യര്‍ വസിക്കുന്ന ഇന്ത്യയില്‍ ആളോഹരി മദ്യഉപഭോഗം 2 ലിറ്ററാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പഞ്ചാബ്, ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് മദ്യപാനികള്‍ ഏറ്റവും കൂടുതലുള്ളത്. ആസാം, അരുണാചല്‍ പ്രദേശ്, സിക്കിം, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കിടയിലും മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിച്ച തോതില്‍ കാണപ്പെടുന്നു. ഇന്ത്യയിലെ മദ്യഉത്പാദനത്തിന്റെ തോത് കാണുക. 1992-93 കാലഘട്ടത്തില്‍ 887.2 ദശലക്ഷം ലിറ്റര്‍ മദ്യമാണ് ഉദ്പാദിപ്പിക്കപ്പെട്ടത്. എന്നാല്‍ 1999-2000 വര്‍ഷത്തിലിത് 1654 ദശലക്ഷം ലിറ്ററും 2007-2008 വര്‍ഷത്തില്‍ 2300 ദശലക്ഷം ലിറ്ററും ആയിരിക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ആകെ മദ്യഉദ്പാദനത്തിന്റെ 65% സംഭാവന ചെയ്യുന്നത് ഇന്ത്യയാണത്രെ.
കേരളത്തിലേക്ക് വരുമ്പോള്‍ മദ്യപാന റെക്കോഡുകള്‍ക്ക് കൂടുതല്‍ തിളക്കമാണ്. 2001-2002 വര്‍ഷത്തില്‍ 2.04 ലിറ്ററായിരുന്നു മലയാളിയുടെ ആളോഹരി മദ്യോപഭോഗം. എന്നാല്‍ ഇപ്പോഴത് 11 ലിറ്ററായി വര്‍ദ്ധിച്ചിരിക്കുന്നു. ഈ കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് ബീവറേജസ് കോര്‍പറേഷന്‍ ഇരുപതിനായിരം കോടിരൂപയുടെ മദ്യമാണ് വിറ്റയിച്ചിരിക്കുന്നത്. 2006 മുതല്‍ 2010 ജൂലൈ വരെയുള്ള കാലയളവില്‍ 19,07,501 കോടി രൂപയുടെ മദ്യം മലയാളികള്‍ അകത്താക്കി. അരിക്കു വേണ്ടി ഉപയോഗിച്ചതിലും കൂടുതലാണ് ഈ സംഖ്യ. മദ്യ വ്യവസായത്തിലൂടെ കഴിഞ്ഞ സര്‍ക്കാറിനേക്കാള്‍ 6500 കോടി രൂപ അധിക വരുമാനം നേടാന്‍ ഈ സര്‍ക്കാറിനായിട്ടുണ്ടത്രെ.. ഗംഭീര വികസനം.. വിദേശമദ്യമെന്നറിയപ്പെടുന്ന ഇന്ത്യന്‍ മദ്യം വിറ്റയിക്കാനുള്ള കുത്തക കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീവറേജസ് കോര്‍പറേഷനാണ്. 1984 മുതല്‍ 2006 വരെ 13,722 കോടിയുടെ മദ്യവില്‍പ്പന നടത്തിയ കോര്‍പറേഷന്, 2006 മുതല്‍ 2010 വരെ 14,992 കോടിയുടെ മദ്യം വില്‍ക്കാനായി. ഉത്സവ കാലത്താണ് മദ്യവില്‍പ്പന കുത്തനെ ഉയരുന്നത്. 2009  ലെ ഓണക്കാലത്ത് വിറ്റത് 132.3 കോടി രൂപയുടെ മദ്യമാണെങ്കില്‍ 2010 ലേത് 155.16 കോടി രൂപയുടേതാണ്. ഇതൊക്കെ ഔദ്യോഗിക കണക്കുകളാണ്. ആളറിയാതെ വ്യാജനും നാടനുമായി മോന്തുന്നതൊന്നും ഈ കണക്കിന്റെ പരിതിയില്‍ വരുന്നില്ല. 

പിടിവിട്ടുപോകുന്ന മലയാളിയുടെ ഈ മദ്യസംസ്‌കാരം നാടിന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍ക്കും എപ്പോഴാണ് അക്രമിക്കപ്പെടുക എന്നറിയില്ല. മദ്യരാക്ഷസന്റെ കടാക്ഷ മേറ്റവര്‍ നാട്ടിലിറങ്ങി നടപ്പാണ്. എല്ലാ അക്രമങ്ങളിലും കലാപങ്ങളിലും നശീകരണാത്മക പ്രവര്‍ത്തനങ്ങളിലും ലഹരി സേവകര്‍ക്ക് അര്‍ഹിച്ച പ്രാതിനിധ്യമുണ്ട്. അതിലുപരി ഇവര്‍ സംഭാവന ചെയ്യുന്ന റോഡപകടങ്ങളും മറ്റു വ്യാജമദ്യ ദുരന്തങ്ങളും.. പൗരന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സര്‍ക്കാറിന് മദ്യം നിരോധിക്കാതിരിക്കാനാകില്ല. മദ്യം നിരോധിക്കാനുള്ള സമരത്തില്‍ നിരവധി മത, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇവരുടെ നിരന്തരമായ ബോധവത്കരണത്തിലൂടെ പുതിയ കുടിയന്‍മാരുടെ രംഗപ്രവേശം കുറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിലിവിലുള്ള കുടിയന്‍മാര്‍ സേവ പരിമിതപ്പെടുത്തി വരണം. ഇങ്ങനെ ഒരു പതിറ്റാണ്ടുകൊണ്ടെങ്കിലും സര്‍വ്വ പൈശാചികതയുടെ താല്ലോല്‍ നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായെങ്കില്‍.. എല്ലാം കാണുന്ന സര്‍ക്കാര്‍ ഇനിയും വൈകാതെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാം.. ഇല്ലെങ്കില്‍..!!!

Thursday, February 17, 2011



ഭീകരത: 
പാറ്റന്റ് നഷ്ടപ്പെടുന്നോ..!?



മുസ്‌ലിംകളെല്ലാം ഭീകരരല്ല; എന്നാല്‍ എല്ലാ ഭീകരരും മുസ്‌ലിംകളാണ് എന്നാതായിരുന്നു ഇതുവരെയുള്ള കണ്ടുപിടുത്തം. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്ജി അതിനൊരു തിരിത്തുകൊടുത്തിരിക്കുന്നു. എല്ലാ ഹിന്ദുക്കളും ഭീകരരല്ല, എന്നാല്‍ ഹിന്ദുക്കളിലും ഭീകരരുണ്ട് എന്നാണ് അദ്ധേഹത്തിന്റെ ഗവേഷണഫലം.  ആഗോളം മുതല്‍ കൊച്ചുകേരളം വരെ നീണ്ടുകിടന്നിരുന്ന ഭീകര സൃംഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കാന്‍ നമ്മുടെ മാധ്യമ സാമ്രാട്ടുകള്‍ ഇതുവരെ അനുവദിച്ചിരുന്നില്ല. തലയെടുപ്പുള്ള ഭീകരരുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടിരുന്നത് ഉസാമ ബിന്‍ലാദന്‍, മുല്ല ഉമര്‍, അസര്‍ മസൂദ്, അര്‍ലി അര്‍ത്താവ, സൈദ് അര്‍ദല്‍, അബൂതുലാ അഹ്മദ്, ലിദാന്‍ ഇസാമുദ്ദീന്‍ എന്നീ മുസ്‌ലിം അമ്പാസിഡര്‍മാരായിരുന്നു. ഇവര്‍ ഭീകരരംഗത്ത് കഴിവുതെളിയിച്ചവരായി വാഴ്ത്തപ്പെട്ടു. അഫ്ഘാനിസ്ഥാന്‍, സുഡാന്‍, ഇറാഖ്, ലബനാന്‍, ഫലസ്തീന്‍, ഈജിപ്റ്റ്, യമന്‍, സിറിയ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഭീകര വിതരണ ഹോള്‍സെയില്‍ ഔട്ട്‌ലെറ്റുകളുമായി ഇവര്‍ വിലസി നടന്നു. അല്‍ ക്വയ്ദ, ലഷ്‌കറെ ത്വയ്ബ, തഹ്‌രീഖെ താലിബാന്‍, ഹിസ്ബുല്‍ മുജാഹിദീന്‍, ഹര്‍ഖത്തുല്‍ ജിഹാദി, ജമാഇസ്‌ലാമിയ്യ:, ജയ്‌ഷെ മുഹമ്മദ്, അബൂസയ്യാഫ് എന്നീ സുന്ദര ബ്രാന്‍ഡുകളിലാണ് അവര്‍ ആഗോള തലത്തില്‍ ഭീകരത വിതരണം നടത്തിയത്.
ഇന്ത്യയിലെത്തുമ്പോള്‍ നേതൃത്വം നല്‍കാന്‍ ഒരു നേതാവിനെ കിട്ടാത്തതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍, സിമി എന്നീ കമ്പനികളുടെ പേരുകളിലായിരുന്നു വിപണനം നടന്നിരുന്നത്. നമ്മുടെ കേരളത്തിലും തടിയന്റവിടെ നസീറും സര്‍ഫ്രാസ് അഹ്മദും മുസ്‌ലിം പക്ഷത്തിന് ഭീകരപട്ടം നഷ്ടപ്പെടാതെ കാത്തു. (എല്‍.ടി.ടിയും മവോയിസ്റ്റുകളും പീപ്പിള്‍സ് വാര്‍ഗ്രൂപ്പും നാഗാ തീവ്രവാദികളും ഖാലിസ്ഥാന്‍ വാദികളുമൊന്നും ഒരു മതത്തെയും പ്രതിനിധീകരിക്കാത്ത, തികച്ചും നിരീശ്വരവാദികളാണെന്നാണ് നിഗമനം). 
ആഗോള മാന്ദ്യത്തെ ഭയപ്പെടാതെ, നല്ലവിലക്കു കാശാക്കാമെന്ന്  മാധ്യമങ്ങള്‍ തെളിയിച്ചു കഴിഞ്ഞ ഭീകര വിപണിയിലേക്ക്് ഇപ്പോള്‍ ചിലര്‍കൂടി കണ്ണിചേര്‍ന്നുകൊണ്ടിരിക്കുകയാണ്. കര്‍ട്ടനുപിന്നില്‍ ഒളിച്ചു നടത്തിയിരുന്ന ഊ കച്ചവടം കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലൂടെയാണ് ഔദ്യോഗികമായി അനാവൃതമായത്. ഒറ്റക്കും തെറ്റക്കും നടന്നുവന്നിരുന്ന ചില്ലറ സ്‌ഫോടനങ്ങളുടെ അടിവേര് തേടിചെന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം നാമധേയത്തില്‍ ഏറ്റെടുക്കപ്പെട്ട സ്‌ഫോടനങ്ങളുടെയെല്ലാം അവകാശം അവസാനം എത്തിച്ചേരുന്നത് ഒരേ ബിന്ദുവിലാണ്. 
കാവി ഭീകരര്‍.. കലാപവും അക്രമവും നരഹത്യകളും വളമാക്കി ഭാരതത്തിന്റെ മണ്ണില്‍ ത്രിശൂലമുറപ്പിച്ച സംഘം. നിരപരാധികളുടെ രക്തകൊണ്ട് പങ്കിലമാവാത്ത ഒരു ഏടും ഇതിന്റെ ചരിത്രത്തില്‍ ലഭ്യമല്ല. മുംബൈ, പൂനെ, ഭീവണ്ടി, ബഗല്‍പൂര്‍, ജഗല്‍പൂര്‍, മീററ്റ്, തലശ്ശേരി, കോയമ്പത്തൂര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ നിഷ്‌ക്കളങ്കരായ അനേകായിരങ്ങളുടെ കബന്ധങ്ങളുടെ മുകളില്‍ വളര്‍ന്നതാണ് ഈ പ്രസ്ഥാനം. ഭീതി വിതച്ച് ഭരണം കൊയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇവരുടെ തേരോട്ടത്തില്‍ ചവിട്ടി അരക്കപ്പെട്ടത് ഇന്ത്യന്‍ മുസ്‌ലിമിന്റെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മജിയെ തോക്കിനിരയാക്കുകയും നൂറ്റാണ്ടുകളോളം മുസ്‌ലിം സുജൂദ് ചെയ്ത ബാബരി മസ്ദിന്റെ തഴികക്കുടങ്ങള്‍ തട്ടിനിരത്തിയതും ഇവര്‍ വിപ്ലവമായി കാണുന്നു. തങ്ങള്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്റെ സൃഷ്ടിക്കുവേണ്ടി എന്ത് നീചമാര്‍ഗ്ഗം സ്വീകരിക്കാനും മടിയില്ല. മഹാത്മജിയുടെ വധത്തെ തുടര്‍ന്നും ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥകാലത്തും നിരോധിക്കപ്പെട്ടെങ്കിലും പരിക്കുകളേല്‍ക്കാതെ ഇപ്പോഴും ഇവര്‍ ഭാരത മതേതരത്വത്തിനു നേരെ കാവാത്ത് നടത്തിക്കൊണ്ടിരിക്കുന്നു. 
ഇന്ത്യമഹാരാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് ഈ ഭീകരരില്‍ നിന്നാണെന്ന് പറയുന്നുത് ചില്ലറക്കാരൊന്നുമല്ല, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് കാണുന്ന സാക്ഷാല്‍ രാഹുല്‍ ഗാന്ധി, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ദിഗ്‌വിജയ് സിംഗ്, പ്രണബ് മുഖര്‍ജി, പളനിയപ്പന്‍ ചിദംബരം ചെട്ട്യാര്‍ എന്നിങ്ങനെ നിലയും വിലയും ഉള്ള, അനേക കാലമായി ഭാരത്തിന്റെ സ്പന്ദനങ്ങള്‍ അനുഭവിച്ചറിയുന്നവര്‍. ഭീകര പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസിന്റെ പങ്കും അന്വേഷിക്കണമെന്നാണ് ന്യൂഡല്‍ഹിയില്‍ സമാപിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രമേയം പാസാക്കിയത്. 
സയണിഷത്തിന്റെ വിഷപ്പുല്ലുകള്‍ വിളയുന്ന ഇസ്രയേലുമായാണ് കാവി നേതാക്കള്‍ കൂടുതല്‍ ബന്ധമുള്ളത്. ഇടക്കിടെ ഇവര്‍ ഇസ്രായേലിലേക്ക് യാത്ര നടത്തുന്നത് കാണാതിരുന്നുകൂടാ. വംശ ശുദ്ധീകരണത്തിന്റെ വിപല്‍ക്കരമായ പ്രത്യശാസ്ത്രം പേറുന്നവര്‍, ആഗോള തലത്തില്‍ മുസ്‌ലിംകളെ പ്രതിരോധിക്കാന്‍ ക്വട്ടേഷന്‍ ഏല്‍പ്പിക്കപ്പെട്ടേക്കാം. തത്ഫലമായി ദുരന്തപര്യയമായ ഒരു അവസ്ഥാവിശേഷത്തിലേക്കായിരിക്കും നമ്മുടെ രാജ്യം എടുത്തെറിയപ്പെടുക. വളര്‍ന്നു വരുന്ന വന്‍ ശക്തിയായ ഇന്ത്യാമഹാരാജ്യത്തിന് തീരാശാപമായി മാറും ഈ ദ്രുവീകരണം. മതേതരത്വത്തെ അകാല ചരമത്തിന് കാരണമാകുകയും ചെയ്യും. രാഷ്ട്രത്തിന്റെ അഖണ്ഡതക്കു നേരെ കലാപം കൂട്ടുന്നവര്‍ ആരായാലും അടിച്ചമര്‍ത്തിയേ മതിയാവൂ. 
റമളാന്‍ മാസത്തില്‍ നോമ്പുതുറ സമയത്താണ് അജ്മീര്‍ ദര്‍ഗ ശരീഫിനടുത്ത് ബോംബുപൊട്ടുന്നത്. മൂന്ന് പേര്‍ മരിക്കുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ ആര്‍.എസ്.എസ് ക്യാമ്പില്‍ നിന്ന് സംഭാവന ചെയ്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി സുരേഷ് നായരാണ്. സ്‌ഫോടനങ്ങളുടെ അടിവേരുകള്‍ അന്വേഷിച്ചിറങ്ങിയാല്‍ സനാതന സംരക്ഷകരുടെ അടുക്കളകളില്‍ വരെ എത്തിച്ചേരുമെന്നാണ് ഈ മലയാളി സാന്നിധ്യം സൂചിപ്പിക്കുന്നത്. മുസ്‌ലിം ഭീകരതക്കെതിരെ അങ്കവാളെടുത്തവരാണ് ഇവരില്‍ പലരും. കേരളത്തിലെ മാധ്യമങ്ങളില്‍ വിഷം വമിപ്പിച്ച് ന്യൂനപക്ഷത്തിന്റെ ഉറക്കം കെടുത്തിയവരാണിവര്‍. 
അജ്മീര്‍ ദര്‍ഗ, മക്ക മസ്ജിദ്, മലേഗാവ്, സംഝോത എക്‌സ്പ്രസ്, താനെ, ഗോവ, കാണ്‍പൂര്‍, നന്ദേഡ്, ദല്‍ഹി മെഹ്‌റോളി ഇവിടുങ്ങളിലൊക്കെ നൂറുകണക്കിന് നിരപരാധികളായ മനുഷ്യര്‍ ചിന്നിച്ഛിതറിയിരിക്കുന്നു. ഈ സ്‌ഫോടനമൊക്കെ സംഭാവന ചെയ്തിരുന്ന ദുഷ്ട ശക്തികള്‍ ആരായിരുന്നെന്ന് തെളിവു സഹിതം പുറത്തുവന്നിരിക്കുകയാണ്. മുംബൈ ആക്രമണത്തിനിടയില്‍ ജീവന്‍വെടിയേണ്ടി വന്ന എ.ടി.എസ് തലവന്‍ കര്‍ക്കരെയുടെ ആകസ്മിക മരണം വരെ വിരല്‍ ചൂണ്ടുന്നത് കാവി ഭീകരരിലേക്കാണ്. ഇനിയും ഭീകരത അന്വേഷിച്ച്  പെടാപ്പാട് വേണമെന്നില്ല. 
പ്രമേയങ്ങളില്‍ക്കുപരിയായി നാടിന്റെ സാസ്ഥ്യം കെടുത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവം ഭരണ വര്‍ഗ്ഗത്തിനുണ്ടാകണം. ഭീകരതക്കെതിരെ ഉന്നമില്ലാതെ പ്രതികരിക്കുന്നതിന് പകരം ഭീകരതയുടെ ഉറവിടങ്ങള്‍ വളരാതിരിക്കാനുള്ള നടപടിയുണ്ടാവണം. ചെയ്യാത്ത ഭീകരതയുടെ പേരില്‍ വ്യാജ ഏറ്റമുട്ടലുകളിലൂടെ മരണമടയേണ്ടി വന്നവര്‍, ജയിലുകളില്‍ കൊടിയ പീഢനമേല്‍ക്കേണ്ടി വന്നവര്‍, സംശയത്തിന്റെ പേരില്‍ മാനഹാനി ഏല്‍ക്കേണ്ടിവന്നവര്‍ ഇവര്‍ക്കൊക്ക നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം.
അതൊടൊപ്പം, ഭീകരതയോടെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുന്ന മുസ്‌ലിംകളുടെ സമീപനം മാതൃകയാക്കാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ മുന്നോട്ടുവരണം. പാര്‍ട്ടിക്കുള്ളില്‍ ഭീകരതയും തീവ്രവാദവും സംശയിക്കപ്പെടുന്ന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ അംഗമാക്കാന്‍ പാടില്ല. അന്തിമയങ്ങിയാല്‍ കവാത്ത് നടത്തുന്നവര്‍ പകലില്‍ വിശ്രമ സ്ഥാനം കണ്ടെത്തുന്നത് മതേതര പാര്‍ട്ടികളിലാണ്. ഇത്തിക്കണ്ണി കണക്കെ അവര്‍ ആ പാര്‍ട്ടികളെ തങ്ങളുടെ അജണ്ടകള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നു. കൂടെ കിട്ടിയവരെ സംഘടനകളിലേക്ക് മാര്‍ഗം കൂട്ടുന്നു. നിശബ്ദ കൊലയാളികളായ നീരാളികളെ പിടിച്ചു പുറത്തെറിയാന്‍ മതേതര പാര്‍ട്ടികള്‍ സംന്നദ്ധമായാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ.