Saturday, March 13, 2010

മദ്യകോള അനുവദിക്കരുത്‌..!!

കൊട്ടിഘോഷിക്കപ്പെടുന്ന സാംസ്‌കാരിക രംഗം ചീഞ്ഞുനാറുന്ന നാളുകളാണ്‌ കടന്നുപോകുന്നത്‌. സിനിമയും സാഹിത്യവും തമ്മിലാണ്‌ വടം വലി.. ഒരു വശത്ത്‌ പിന്തുണയുമായി ഫാന്‍സ്‌ അസോസിയേഷന്‍.. കോലമുണ്ടാക്കല്‍.. കത്തിക്കല്‍.. വഴിതടയല്‍.. ഭീഷണിപ്പെടുത്തല്‍.. കളി പരിതിക്കുപുറത്താണ്‌ നടക്കുന്നത്‌.. സിനിമ, സാംസ്‌കാരികം.. രണ്ടും അമ്മയും..!! കുഞ്ഞും പോലെ ഇഴപിരിക്കാനാകാത്തത്‌ എന്നതാണ്‌ മറ്റൊരു വൈവിദ്യം.. കുറച്ചുകാലം മാധ്യമങ്ങള്‍ക്ക്‌ ചാകര.. ആരുടെ വായില്‍ നിന്നാണ്‌ വേദവാക്യം വീഴുന്നതെന്ന്‌ ഇമവെട്ടാതെ നിരീക്ഷിച്ച്‌ മാധ്യമങ്ങളും... വിലക്കയറ്റത്തിന്റെ ആധി നെടുവീര്‍പ്പിലൊതുക്കി ജനങ്ങളും.. സ്വസ്ഥം..
ഇതിനിടക്ക്‌ ഇതാ.. ഗവണ്‍മെന്റ്‌ കേരളത്തെ കുപ്പിയിലാക്കാന്‍ പോകുന്നു.. സാംസ്‌കാരിക രംഗം കണ്ണിലെ കൃഷ്‌ണ മണിപോലെ കാക്കുന്ന സാംസ്‌കാരിക കമാണ്ടോകളേ.. കണ്ണുതുറക്കൂ.. നിങ്ങളിത്‌ കാണുന്നില്ലേ..?
സംഗതി മദ്യകോള.. വീര്യം കുറവാണ്‌.. ക്യൂ നില്‍ക്കേണ്ടതില്ല.. പെട്ടികടകളില്‍ വരെ കിട്ടും.. കേരളമെന്ന്‌ കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ എന്നത്‌ കവി വാക്യം. ആ കാലം മാറി.. ഇനി കേരളീയന്റെ ഞരമ്പുകളില്‍ മദ്യകോള തിളക്കും.. സ്‌ത്രീ ജനങ്ങളും കുട്ടികളുമടങ്ങിയ സമൂഹത്തിന്‌ ഇനി മദ്യകോള വീശി ഉന്മാദത്തോടെ ആടി നടക്കാം.. ഗവണ്‍മെന്റിന്റെ ആശീര്‍വാദത്തോടെയാണ്‌ ചരക്കിറങ്ങുന്നത്‌.. സംഗതി വ്യാജനല്ല.. ഒറിജിനല്‍..
ജനങ്ങളുടെ ആരോഗ്യത്തില്‍ സര്‍വ്വത്ര ശ്രദ്ധയുള്ള ഭരണവര്‍ഗ്ഗം ആരോഗ്യ കേരളത്തിനായുള്ള ഗവേഷണത്തില്‍ കണ്ടെത്തിയതാണ്‌ പുതിയ സാധനം. മുമ്പ്‌ പരീക്ഷിക്കപ്പെട്ട സംസ്ഥാനങ്ങളിലെ പെട്ടിക്കടകളില്‍ സാധനത്തിന്‌ ആളൊഴിഞ്ഞ നേരമില്ലത്ര..! അവിടെ ആദ്യം മദ്യശാലകളില്‍ മാത്രം ലഭിച്ചിരുന്ന അമൃത്‌ പിന്നീട്‌ ആവശ്യക്കാരേറിയപ്പോള്‍ പെട്ടിക്കടകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ആ നാടുകളൊകക്കെ വന്‍ വികസന കുതിപ്പിലാണ്‌. അതുപോലെ നമുക്കും ഇനി വികസിക്കണം.. വികസനത്തെ എതിര്‍ക്കുന്നവര്‍ സാമൂഹ്യ വിരുദ്ധര്‍. അവരുടെ സ്ഥാനം പടിക്കുപുറത്ത്‌. പിന്നെ കുടുംബ കലഹങ്ങള്‍... അതു തീര്‍ക്കാന്‍ നമുക്ക്‌ പുതിയൊരു വകുപ്പു കൂടി തുടങ്ങാം. ഒരു കുപ്പിക്കു ചുറ്റുമിരുന്നാല്‍ തീരാത്ത പ്രശ്‌നങ്ങളില്ല എന്നതാണ്‌ അനുഭവ സാക്ഷ്യം.. പരീക്ഷിച്ചുനോക്കാത്തവര്‍ക്ക്‌ പാരാതി ഉണ്ടാകേണ്ടതില്ല.
ചരിതം..
ലണ്ടന്‍ ആസ്ഥാനമായ ബക്കാര്‍ഡി മാര്‍ട്ടിനി എന്ന ആഗോള മദ്യ കമ്പനിയുടെ ഇന്ത്യന്‍ ഘടകമാണ്‌ മദ്യകോള വിപണിയിലിറക്കാനുള്ള ശ്രമവുമായി 2007-ല്‍ സര്‍ക്കാറിനെ സമീപിച്ചത്‌. 5 മുതല്‍ 10 ശനമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ബിയറിന്‌ തുല്യമായതാണ്‌ തങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന റെഡി ടു ഡ്രിങ്ക്‌ എന്ന ഉല്‍പ്പന്നമെന്ന്‌ അവര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ജ്യൂസ്‌ രൂപത്തിലുള്ള ഉത്‌പന്നം പലനിറത്തിലും രുചിയിലും വിപണിയില്‍ ഇറക്കാനായിരുന്നു ശ്രമം. മറ്റുചില സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയ തങ്ങളുടെ ഉത്‌പ്പന്നങ്ങള്‍ വന്‍വിജയമാണെന്നും അതുപോലെ കേരളത്തിലും ഇത്തരം ഉത്‌പ്പന്നങ്ങള്‍ വിറ്റയിക്കാന്‍ അവസരം നല്‍കണമെന്നു മായിരുന്നു കമ്പനിയുടെ ആവശ്യം. ജനരോക്ഷം ഭയന്ന്‌ നിരാകരിക്കപ്പെട്ട ആവശ്യം അബ്‌കാരി നിയമം ഭേതഗതി ചെയ്‌ത്‌ ഇപ്പോള്‍ വിപണിയിലിറക്കാനുള്ള ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.
ഓരോ ആഘോഷങ്ങള്‍ കഴിയും തോറും വില്‍പ്പന റെക്കോര്‍ഡ്‌ കുതിച്ചുയരുന്ന ഓരേ ഒരു വ്യവസായം സര്‍വ്വത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഗവണ്‍മെന്റ്‌ ഇത്തരമൊരു ത്യാഗത്തിന്‌ മുതിരുന്നത്‌. അനേക കാലത്തെ ഗവേഷണത്തിന്റെ ഫലമാണ്‌ പുതിയ തരോദയം.. നികുതിയിനത്തില്‍ വന്‍തുക പെട്ടിയിലാകുന്നത്‌ കൊണ്ട്‌ യജമാനന്‍മാര്‍ക്ക്‌ പരാതിയുണ്ടാകില്ല. കുടിക്കുന്നവര്‍ കുടിച്ചോട്ടെ.. മദ്യക്കുപ്പിയില്‍ മലയാളത്തില്‍ മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം എന്ന്‌ എഴുതിയിട്ടുണ്ടല്ലോ..!!. 100 ശതമാനം സാക്ഷരതയുള്ള കേരളക്കരയില്‍ ഈ മുന്നറിയിപ്പ്‌ വായിക്കാനറിയാത്തവരായി ആരെങ്കിലുമുണ്ടാകുമോ..!? അല്ല പിന്നെ..! ഇതിനപ്പുറം ഗവണ്‍മെന്റിന്‌ എന്ത്‌ ചെയ്യാനൊക്കും..! ഐ.എസ്‌.ഐ മാര്‍ക്ക്‌ ഉള്ള സാധനം ആവശ്യക്കാര്‍ക്ക്‌ നല്‍കിയില്ലെങ്കില്‍ ജനത്തെ വ്യാജന്‍ കടന്ന്‌ പിടിക്കും..! അത്‌ പിന്നീട്‌ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ഇടവരുത്തും..!
ആര്‍ക്കാണ്‌ ഇവിടെ നഷ്‌ടം. സാമ്ര്യാജ്യത്വ വൈറസ്‌ പരത്തിവിടുന്ന മ്ലേഛതകള്‍ ഏറ്റുവാങ്ങി പുതുതലമുറയെ അരാഷ്‌ട്രീയ വത്‌ക്കരിക്കുകയാണ്‌ ഇതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യം. ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെ നിറം നോക്കാതെ പ്രതികരിക്കുന്ന പാരമ്പര്യമുണ്ടായിരുന്ന ക്യാമ്പസുകളും ഇന്ന്‌ നിസ്സംഗതയില്‍ മയങ്ങുകയാണ്‌. മരവിച്ച മസ്‌തിഷ്‌കവും ചവിട്ടുറക്കാത്ത കുഴഞ്ഞകാലുകളുമായി ഇനി വിപ്ലവം വഴിയില്‍ മയങ്ങി കിടക്കും.. മുതലാളിത്ത തൊഴിലാളി വര്‍ഗ്ഗ പ്രത്യശാസ്‌ത്രങ്ങള്‍ക്കതീധമായി മന്ത്രിപുത്രന്‍മാരും പാര്‍ട്ടി പ്രമുഖരുടെ മക്കളും വിദേശ യൂണിവേഴ്‌സിറ്റികളില്‍ സസുഖം വാഴുമ്പോള്‍ മക്കളെയോര്‍ത്ത്‌ ആകുലപ്പെടുന്ന ദരിദ്രനാരായണമാരുടെ വ്യഥകള്‍ ശ്രദ്ധിക്കപ്പെടാന്‍ ഇവിടെ ആളുണ്ടാകാറില്ല. ഇത്‌ നാടിന്റെ ശാപം..
ആരാണ്‌ ഈ നെറികേടിനെതിരെ പ്രതികരിക്കാനുള്ളത്‌. കലാ സൃഷ്‌ടിയുടെ കനത്തിനുവേണ്ടി കുറച്ചൊക്കെ അകത്താക്കുന്ന സാംസ്‌കാരിക നായകരെ വെറുതെ വിടാം. പരിഷത്തിന്റെ കുടത്തിലുള്ള ബുദ്ദിജീവികള്‍ ഇതിനെതിരെ രംഗത്തുവരില്ല. കാരണം അന്നം മുട്ടുമെന്ന ഭയം. എന്നാല്‍ ഭരണ വര്‍ഗ്ഗത്തിന്റെ ഏത്‌ ചെയ്‌തികളെയും പ്രതിരോധിക്കാന്‍ ദൗത്യമേറ്റടുത്ത പ്രതിപക്ഷ പുംഗവന്‍മാരും ഈ അധര്‍മത്തിനെതിരെ മൗനവ്രതത്തിലാണ്‌ എന്നതാണ്‌ ഖേദകരം. തങ്ങളുടെ നിര മുമ്പ്‌ ഭരണത്തിലിരുന്നപ്പോള്‍ ചാരായ ഭൂതത്തെ കുടത്തിലാക്കിയ മഹാന്‍ കേന്ദ്രത്തില്‍ പ്രതിരോധ ദൗത്യത്തിലായതുകൊണ്ടാണോ എന്നറിയില്ല...!
ഇത്‌ കൊടും ചതിയാണ്‌.. ആത്മ വഞ്ചനയാണ്‌.. തലമുറകളോട്‌ ചെയ്യുന്ന മഹാപാതകമാണ്‌.. നാളെ ഭരണമേറ്റെടുക്കേണ്ട പുതുതലമുറ വഴിവിട്ടു സഞ്ചരിക്കുകയും നാശത്തിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ തിരുത്തുകുറിക്കാതെ നിശബ്‌ധത പാലിക്കുന്നത്‌ അപകടമാണ്‌. കുളത്തില്‍ തള്ളിയിട്ടതിനു ശേഷം നീന്തലറിയില്ലെ..! നീന്തി കരപറ്റിക്കൂടെ..? എന്ന്‌ ചോദിക്കുന്നത്‌ അനീതിയാണ്‌.. കാപട്യമാണ്‌..! സാമൂഹ്യ ജീവിതത്തിന്റെ കടക്കല്‍ കത്തിവെയ്‌ക്കുന്നവര്‍ ആരായാലും അവര്‍ ഇനിയും ജനങ്ങളുടെ മുന്നില്‍ വരും.. അവരെ ജനം തിരിച്ചറിയും.. വേണ്ടതുപോലെ കൈകാര്യം ചെയ്യും..
വരാനിരിക്കുന്ന സമൂഹമേ.. മാപ്പ്‌.. ദൈവത്തിന്റെ സ്വന്തനാട്‌ എന്നായിരുന്നു ഈ നാടിനെ വിദേശികള്‍ പരിചയപ്പെടുത്തിയത്‌.. ഇവിടുത്തെ പ്രകൃതി മനോഹരമായിരുന്നു.. ഇവിടെ വനങ്ങളും ശുദ്ധ ജലവും സുലഭമായിരുന്നു.. സംസ്‌കാരവും സഹിഷ്‌ണുതയും ഈ നാടിന്റെ മുഖമുദ്രയായിരുന്നു. സ്‌നേഹവും സൗഹാര്‍ദ്ദവും കളിയാടിയിരുന്നു. നമുക്ക്‌ വരദാനമായി ലഭിച്ച ഈ സൗഭാഗ്യം ഞങ്ങളുടെ മുന്‍തലമുറ ഞങ്ങള്‍ക്കുവേണ്ടി കരുതിവെച്ച്‌ കൈമാറിതന്നു.. ഇതെല്ലാം ഇന്ന്‌ കേട്ട്‌ കേള്‍വി മാത്രം.. നിങ്ങള്‍ക്കായി ബാക്കി വെയ്‌ക്കാന്‍ ഇനി............ മാപ്പ്‌..! മാപ്പ്‌..!!

Friday, March 5, 2010



മൊസാദ്‌ വിളിച്ചുപറയുന്നത്‌
04.03.2010

ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി ഏത്‌ നെറികെട്ട മാര്‍ഗ്ഗവും സ്വീകരിക്കുക എന്നത്‌ ഫാസിസ്റ്റ്‌ തന്ത്രമാണ്‌. അതിനവര്‍ക്ക്‌ പ്രത്യശാസ്‌ത്രങ്ങളോ രാഷ്‌ട്രങ്ങളുടെ മതില്‍ കെട്ടുകളോ പ്രതിബന്ധമാകാറില്ല. അതിന്‌ ഏറ്റവും പുതിയ ഉദാഹരണമാണ്‌ ഹമാസ്‌ നേതാവ്‌ മഹ്‌മൂദ്‌ അല്‍ മബ്‌ഹൂഹിന്റെ കൊലപാതകത്തിലൂടെ ഇസ്രായേലി ചാരസംഘമായ മൊസാദ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. കൃത്യനിര്‍വ്വഹണംകൊണ്ടും ക്രൂരതകള്‍കൊണ്ടും പേരുനേടിയവരാണ്‌ മൊസാദികള്‍. ലോകത്ത്‌ എല്ലാ രാഷ്‌ട്രങ്ങളിലും മൊസാദിന്റെ ചാരന്‍മാര്‍ സൈ്വര്യവിഹാരം നടത്തുന്നുണ്ട്‌. പല രാജ്യങ്ങളുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരെ പോലും വലയെറിഞ്ഞ്‌ പിടിക്കാന്‍ മൊസാദിന്‌ കഴിഞ്ഞിട്ടുണ്ട്‌. അനേകം നിരപരാധികളുടെ രക്തംകൊണ്ട്‌ പങ്കിലമാണ്‌ മൊസാദിന്റെ കരങ്ങള്‍.
ജൂതരെ കൂട്ടക്കൊല ചെയ്‌ത കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയ ഹിറ്റലറുടെ സഹായിയായ അഡോള്‍ഫ്‌ ഐമാനെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തട്ടിക്കൊണ്ട്‌ വന്ന്‌ കൊലപ്പെടുത്തിയത്‌ മൊസാദിന്റെ ഓപ്പറേഷനുകളില്‍ എടുത്ത്‌ പറയുന്നതാണ്‌. പതിനഞ്ച്‌ വര്‍ഷത്തോളം ഒളിവില്‍ താമസിച്ച്‌ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ഥ വേഷങ്ങളില്‍ ജോലി ചെയ്‌ത്‌ ജീവിക്കുന്നതിനിടെയാണ്‌ അര്‍ജന്റീനയില്‍ നിന്ന്‌ മൊസാദ്‌ ഐമാനെ കണ്ടെത്തി ആരോരുമറിയാതെ വിമാനമാര്‍ഗ്ഗം ഇസ്രയേലില്‍ കൊണ്ടുവന്ന്‌ തൂക്കിലേറ്റുന്നത്‌.
രക്തം കണ്ട്‌ കൊതിയടങ്ങാത്തവരാണ്‌ മൊസാദിന്റെ അംഗങ്ങള്‍. തങ്ങള്‍ കശാപ്പ്‌ ചെയ്യാനുദ്ദേശിക്കുന്ന ഇരയെ നിഴല്‍പോലെ പിന്തുടരുകയും അവസരംകിട്ടുമ്പോള്‍ കടന്നാക്രമിക്കുകയും ചെയ്യുക എന്നതാണ്‌ മൊസാദിന്റെ ശൈലി. ശത്രുവിന്റെ ദൗര്‍ബല്യങ്ങള്‍ ഗൃഹപാഠം ചെയ്‌താണ്‌ മൊസാദ്‌ ആക്ഷനുകള്‍ പ്ലാന്‍ ചെയ്യുന്നത്‌. തങ്ങള്‍ക്ക്‌ അനുചിതരായ ചില രാഷ്‌ട്രങ്ങളുടെ നേതാക്കളെ മൊസാദ്‌ വകവരുത്തിയത്‌ സ്‌ത്രീകളെ ഉപയോഗിച്ചായിരുന്നു. മൊസാദിന്റെ ആക്ഷനുകള്‍ പാളുന്നത്‌ അപൂര്‍വ്വമായാണ്‌. മ്യൂണിക്‌ ഒളിമ്പിക്‌സില്‍ ഇസ്രായേലി അത്‌ലറ്റുകളെ വെടിവെച്ചുകൊന്ന പ്രതികളെ മൊസാദിന്റെ സഹായത്തോടെ ഇസ്രയേല്‍ കൈകാര്യം ചെയ്‌തത്‌ ഉദാഹരണമാണ്‌.
കഠിനമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി എന്ത്‌ ത്യാഗവും സഹിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക്‌ മാത്രമേ മൊസാദില്‍ അംഗത്വം ലഭിക്കൂ. തങ്ങളുടെ കൂറ്‌ തെളിയിക്കാന്‍ കഠിനമായ ഓപ്പറേഷനുകള്‍ നടത്താന്‍ മൊസാദിന്റെ അധികൃതര്‍ അംഗങ്ങളെ പ്രേരിപ്പിക്കാറുണ്ട്‌. സാങ്കേതികത കൊണ്ടും സമ്പന്നതകൊണ്ടും ലോകത്ത്‌ ഒന്നാം കിടയാണ്‌ മൊസാദ്‌. നശീകരണ ആയുധങ്ങള്‍ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ എന്ന ഭീകര രാഷ്‌ട്രത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയും അമേരിക്കയുടെ ആശീര്‍വാദവുമാണ്‌ മൊസാദിന്റെ പിന്‍ബലം. ലോകത്തെ മറ്റു രാഷ്‌ട്രങ്ങളുടെ ചാരസംഘടനകളില്‍ നുഴഞ്ഞുകയറി തങ്ങളുടെ അംഗങ്ങളെ വിന്യസിക്കാന്‍ വരെ മൊസാദിന്‌ കഴിഞ്ഞിട്ടുണ്ട്‌. കൃത്യമായ ലക്ഷ്യവും മികവുറ്റ പ്ലാനിംഗും അതീവ രഹസ്യമുള്ള ആക്ഷനുകളുമാണ്‌ മൊസാദ്‌ ലക്ഷ്യപ്രാപ്‌തിക്കുവേണ്ടി തിരഞ്ഞെടുക്കുന്നത്‌.
എന്നാല്‍ ഇത്രയും സാങ്കേതികത്വമുള്ള മൊസാദിന്റെ കൊടുംചെയ്‌തികള്‍ ലോകത്തിന്റെ മുന്നില്‍ അനാവൃതമാവുന്ന കാഴ്‌ചയാണ്‌ മബ്‌ഹൂഹിന്റെ കൊലയിലൂടെ ലോകം കണ്ടത്‌. തങ്ങള്‍ക്കിഷ്‌ടമില്ലാത്തവരെ കൊന്നു തള്ളുകയും കുറ്റം കൊല്ലപ്പെട്ടവന്റെ ശത്രുവിന്റെ തലയിലിട്ട്‌ കടന്നു കളയുകയും ചെയ്യുകയെന്ന തന്ത്രം പയറ്റുന്ന മൊസാദിന്‌ ദുബൈയില്‍ പൊല്ലാപ്പായത്‌ രഹസ്യക്യാമറക്കണ്ണുകളാണ്‌. ഈ സത്യം വെളിച്ചത്തുവന്നില്ലായിരുന്നുവെങ്കില്‍ ഹമാസിന്റെ എതിരാളികളായ ഫത്‌ഹിന്റെ ചുമലിന്റെ ഈ പാപത്തിന്റെ ഭാണ്‌ഡം ഇറക്കിവെക്കാന്‍ ഇസ്രയേല്‍ തുനിയുമായിരുന്നു. അതോടൊപ്പം ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ സുരക്ഷിതമല്ല എന്ന ധ്വനി സൃഷ്‌ടിച്ച്‌ നൂറിലേറെ രാഷ്‌ട്രങ്ങളിലെ ജനങ്ങള്‍ അധിജീവനം നടത്തുന്ന ദുബൈ നഗരത്തിനുമേല്‍ കരിനിയല്‍ വീഴ്‌ത്താനും ഈ കുബുദ്ധികള്‍ക്ക്‌ സാധിക്കുമായിരുന്നു. ദുബൈ പോലീസ്‌ അധികരികളുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ്‌ ഇത്തരമൊരു സാധ്യത ഇല്ലാതാക്കിയത്‌.
ഫലസ്‌തീനികളുടെ നെടുവീര്‍പ്പുകളെ ബുള്ളറ്റുകള്‍കൊണ്ട്‌ അമര്‍ച്ച ചെയ്യുന്ന ഇസ്രയേല്‍ എന്ന ഭീകര രാഷ്‌ട്രം തങ്ങള്‍ക്ക്‌ നിലനില്‍ക്കാനുള്ള ധനം കണ്ടെത്തുന്നത്‌ ആയുധ വ്യാപാരത്തിലൂടെയാണ്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ്‌ ഇവരുടെ ഉപഭോക്തൃലിസിറ്റിലുള്ളത്‌. വളരെ തന്ത്രപരമായി തങ്ങളുടെ ആയുധം വിറ്റയിക്കാന്‍ ഇസ്രായേലിനറിയാം. അതിനുവേണ്ടി രാഷ്‌ട്രങ്ങള്‍ക്കിടയില്‍ അസ്വാരശ്യങ്ങളുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കെണിയില്‍ അപപ്പെടാതിരിക്കാന്‍ ഇന്ത്യയുടെ ഭരണനേതൃത്വം ഉണ്ണര്‍ന്നിരിക്കണം. മനുഷ്യ രക്തംകൊണ്ട്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്ന ഇസ്രായേലുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കുകയും വേണം.